അനുനിമിഷം ഇന്റർനെറ്റിലേക്കും എഐ ചാറ്റ്ബോട്ടിലേക്കും വിരലുകളയക്കാൻ വെമ്പിനിൽക്കുന്ന പുതിയ കാലത്താണ് നാം. തിരക്കുകളെത്ര കുമിഞ്ഞട്ടിയായി മുന്നിൽ പ്രത്യക്ഷപ്പെട്ടാലും കയ്യെത്തുന്നിടത്ത് ഫോണില്ലെങ്കിൽ പരിഭ്രാന്തരാകുന്ന അവസ്ഥയുണ്ടാകുന്നവരും കുറവല്ല. സ്കൂളുകളിൽ, തൊഴിലിടങ്ങളിൽ, എന്നിങ്ങനെ എല്ലായിടത്തും കയ്യിൽ ഫോണില്ലെങ്കിൽ പിന്നാക്കം പോകുന്ന പ്രവണത കാലം മുന്നോട്ടുപോകുന്തോറും വർധിച്ചുകൊണ്ടിരിക്കുകയാണ്.
ഇത്തരത്തിൽ കുട്ടികളുടെ ജീവിതത്തിലും അവിഭാജ്യഘടകമായി മാറിയിരിക്കുകയാണ് മൊബൈൽഫോണും സോഷ്യൽ മീഡിയയും. ഫോണും ടാബ്ലറ്റുമെല്ലാം കയ്യിലെടുത്താലുടൻ ഇൻസ്റ്റഗ്രാം, യൂട്യൂബ്, എക്സ് എന്നിവിടങ്ങളിലേക്ക് ചേക്കേറുകയാണ് നമ്മുടെ കുട്ടികളുടെ ഒഴിവുസമയങ്ങൾ. ട്രെൻഡുകൾക്ക് പിറകെ അന്ധമായി കുതിക്കുന്ന മുതിർന്നവരെ കണ്ടുപഠിക്കുന്ന കുട്ടികൾക്ക് പക്ഷേ, അനിയന്ത്രിതമായ സോഷ്യൽമീഡിയ ഉപയോഗം അത്ര നല്ലതല്ലെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്.
പാടത്തും പറമ്പിലും കളിച്ചുവളർന്ന കുട്ടികളുടെ, ഹൈപ്പർ ഡിജിറ്റൽ യുഗത്തിലെ അനിയന്ത്രിതമായ സ്ക്രീൻ ടൈം മാനസികാരോഗ്യത്തിനും വികാസത്തിനും ഗുണകരമാണോ അതോ ദോഷകരമാണോയെന്ന ചർച്ചകൾ തുടങ്ങിയിട്ട് അധികകാലമൊന്നും ആയിട്ടില്ല. ആസ്ത്രേലിയ പോലുള്ള രാജ്യങ്ങൾ 16 വയസിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽമീഡിയ ഉപയോഗിക്കുന്നതിന് അടുത്തകാലത്ത് കർശന നിയന്ത്രണങ്ങൾ കൊണ്ടുവന്നിരുന്നു. ഏറ്റവുമൊടുവിലായി ഇന്ത്യയിലെ കർണാടകയിലും സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയുണ്ടായി.
എന്നാൽ, ഫോണില്ലാതെ നിമിഷങ്ങൾ ചെലവഴിക്കാൻ പ്രായഭേദമന്യേ ഒരുപോലെ പ്രയാസപ്പെടുന്ന കാലത്ത് ഈ നിയന്ത്രണങ്ങൾ എത്രമാത്രം പ്രായോഗികമാണ്? ഫോൺ പൂർണമായും പിടിച്ചുവെക്കുന്നതിലൂടെ ഉദ്ദേശ്യലക്ഷ്യങ്ങൾ പൂർണമായും നടപ്പിലാകുന്നുണ്ടോ? പരിശോധിക്കാം..
മുൻപേ നടന്ന ആസ്‌ത്രേലിയൻ മാതൃക
2024-ലെ ഓൺലൈൻ സേഫ്റ്റി ഭേദഗതി ആക്ട് പ്രകാരം 2025 ഡിസംബർ 10 മുതൽ 16 വയസിന് താഴെയുള്ളവർക്ക് ആസ്‌ത്രേലിയൻ സർക്കാർ സോഷ്യൽമീഡിയ ഉപയോഗം നിരോധിച്ചിരുന്നു. അഥവാ, പ്രധാന സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിൽ അക്കൗണ്ട് ഉണ്ടാക്കാനോ നിലവിലുള്ളത് തുടരാനോ കുട്ടികൾക്ക് കഴിയില്ല. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ്, എക്സ്, സ്നാപ്പ്ചാറ്റ്, ടിക്ടോക് തുടങ്ങിയ 10 പ്രധാന പ്ലാറ്റ്ഫോമുകൾ ഇതിൽപ്പെടും. ആപ്പ് ഉപയോഗങ്ങൾക്ക് മുൻപായി പ്രായം തെളിയിക്കുന്ന കർശന നടപടികൾക്കും ബന്ധപ്പെട്ട കമ്പനികൾക്ക് സർക്കാർ നിർദേശം നൽകുകയും ചെയ്തു.
നിയമം പാലിക്കാത്ത പ്ലാറ്റ്ഫോമുകൾക്ക് 49.5 മില്യൻ ആസ്‌ത്രേലിയൻ ഡോളർ വരെ പിഴയും ഏർപ്പെടുത്തി. 10 മുതൽ 15 വയസ് വരെയുള്ള 96% കുട്ടികളും സോഷ്യൽമീഡിയ ഉപയോഗിക്കുമ്പോൾ 70% പേരുടെ ഫീഡുകളിലേക്കെങ്കിലും അശ്ലീല ഉള്ളടക്കങ്ങൾ കയറിവരുന്നത് കുട്ടികളുടെ മാനസികാരോഗ്യത്തെ തകർക്കുന്നുവെന്ന പഠനം അടുത്തിടെ പുറത്തുവന്നിരുന്നു. പിന്നാലെയാണ് സർക്കാർ നിരോധനത്തിലേക്ക് കടക്കുന്നത്.
സോഷ്യൽമീഡിയ വിലക്കാൻ ഇന്ത്യയും?
വർധിച്ചുവരുന്ന സൈബർ ബുള്ളിയിങ്ങും കുട്ടികളുടെ മാനസികാരോഗ്യത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന നിഷേധാത്മക വൈകല്യങ്ങളും ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിലും ആസ്‌ത്രേലിയൻ മാതൃകയുടേതിന് സമാനമായ പദ്ധതി രൂപകൽപ്പന ചെയ്യുന്നതിനുള്ള ചിന്തകൾക്ക് തുടക്കമിട്ടു. ഇതിനോടകം, പദ്ധതി കർണാടക സർക്കാർ പ്രാബല്യത്തിൽ കൊണ്ടുവരികയും ചെയ്തു. ആന്ധ്രപ്രദേശിലെ മന്ത്രി നാര ലോകേഷും ഗോവൻ ഐടി മന്ത്രി രോഹൻ ഖൊണ്ടെയും നിരോധനമേർപ്പെടുത്തുന്നതിന് മുന്നോടിയായി നിയമം പഠിക്കാൻ ഒരു കമ്മിറ്റിയെ നിശ്ചയിച്ചിരിക്കുകയാണ്.
ബന്ധപ്പെട്ട ചർച്ചകൾ സജീവമായി തുടരുന്നുണ്ടെങ്കിലും നിലവിൽ രാജ്യത്ത് കുട്ടികളുടെ സോഷ്യൽമീഡിയ ഉപയോഗത്തിനെതിരെ കർശന നിയമം ഇല്ല എന്നതാണ് യാഥാർത്ഥ്യം. പ്രായം പരിശോധിച്ച് സ്ഥിരീകരിക്കുന്നതിനായി ഡിജിറ്റൽ പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ ആക്ട് പോലുള്ള നിയമങ്ങളുണ്ടെങ്കിലും പൂർണമായ നിരോധനം നടപ്പിലാക്കുന്നതിലെ പ്രായോഗിക പ്രതിബന്ധങ്ങളെ കണ്ടില്ലെന്ന് നടിക്കാനാവില്ല.
ഫോൺ/സോഷ്യൽമീഡിയ തീരെ കൊടുക്കാതിരുന്നാൽ?
സോഷ്യൽമീഡിയകളിൽ മുഖം പൂഴ്ത്തി, അന്ധമായി മുന്നോട്ടു പോകാനാണ് നീക്കമെങ്കിൽ നിരവധി ദോഷങ്ങൾ ഒളിഞ്ഞിരിപ്പുണ്ടെന്നാണ് പുതിയകാലത്തെ പഠനങ്ങളിലധികവും വ്യക്തമാക്കുന്നത്. സോഷ്യൽമീഡിയയുടെ അമിതമായ ഉപയോഗം പ്രധാനമായും വിഷാദം, ഉത്കണ്ഠ, ഉറക്കമില്ലായ്മ, ബോഡി ഇമേജ് ഇഷ്യുകൾ, സൈബർ ബുള്ളിയിങ് എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.
യുഎസ് സർജൻ ജനറലിന്റെ 2023ലെ അഡ്വൈസറി പറയുന്നത്, കുട്ടികളുടെ തലച്ചോറിന്റെ വികാസത്തെ സോഷ്യൽമീഡിയ ഗുരുതരമായി ബാധിക്കുന്നുണ്ടെന്നാണ്. പെട്ടെന്നുള്ള ഭാവമാറ്റം, വൈകാരിക പ്രക്ഷുബ്ധത എന്നിവയ്ക്കും അത് കാരണമായേക്കാം.
പൂർണമായി നിരോധിക്കുന്നതിലെ ശാസ്ത്രീയവശം
ട്രെൻഡുകൾക്കപ്പുറം മറഞ്ഞിരിക്കുന്ന ഓൺലൈൻ ചതിക്കുഴികളെ കരുതലോടെ സമീപിക്കുകയാണെങ്കിൽ സോഷ്യൽമീഡിയ ഉപയോഗം അത്ര വലിയ മാനസിക പ്രശ്നങ്ങൾക്കിടയാക്കുകയില്ല. പ്രധാനമായും, എങ്ങനെ ഉപയോഗിക്കുന്നുവെന്നതിലാണ് കാര്യം.
സോഷ്യൽ മീഡിയയുടെ ഉപയോഗം കുറയ്ക്കുന്നതിലൂടെ ഡിപ്രഷന്റെ ലക്ഷണങ്ങൾ കുറയുമെന്ന് ചില പഠനങ്ങൾ വെളിപ്പെടുത്തിയിരുന്നതായി നേരത്തെ പറഞ്ഞുവല്ലോ. ലോകത്തെവിടെയും നടക്കുന്ന കാര്യങ്ങളെ ഞൊടിയിടയിൽ വിരൽത്തുമ്പിലെത്തിക്കുന്ന പുതിയ കാലത്ത്, കുട്ടികളുടെ സാമൂഹിക ബന്ധങ്ങൾ, ചുറ്റുപാടുകൾ, ഗവേഷണങ്ങൾ, ക്രിയേറ്റിവിറ്റി എന്നിവയെല്ലാം കാലോചിതമായ ട്രെൻഡുകളുമായി സഹകരിക്കാൻ തയ്യാറായിരിക്കെ, എങ്ങനെയാണ് സോഷ്യൽമീഡിയ പൂർണമായും അവരിൽ നിന്ന് പറിച്ചെടുക്കാനാവുക? ഒരു പരിധി നിശ്ചയിക്കുന്നതൊക്കെ കൊള്ളാം. കാലഘട്ടത്തിന്റെ തേട്ടം തിരിച്ചറിഞ്ഞ് സോഷ്യൽമീഡിയ- ഹൈപ്പർ ഡിജിറ്റൽ സാക്ഷരത കൈവരിക്കേണ്ടുന്നതിന് പകരം നിശ്ചിത പ്രായത്തിൽ സാങ്കേതികസങ്കേതങ്ങളോട് പൂർണമായും വിട പറയുന്നത് നല്ലതിനായിരിക്കുമെന്ന് തോന്നുന്നില്ല.
എക്സ് ഉയർത്തുന്ന സൈലന്റ് ഭീഷണി
ഉപയോക്താക്കളിൽ പലരെയും അസ്വസ്ഥപ്പെടുത്തുന്ന അഡൾട്ട് കണ്ടെൻറുകളുടെ സർക്കുലേഷൻ അനുവദിച്ചുകൊണ്ട് 2024 ൽ എക്സ് പോളിസി അപ്ഡേറ്റ് ചെയ്തിരുന്നു. ഇതു പ്രകാരം സെക്ഷ്വൽ കണ്ടന്റ് ലേബൽ നൽകുകയാണെങ്കിൽ അശ്ലീല ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നതിന് യാതൊരു തടസവുമില്ലെന്ന് ചുരുക്കം. 2022-ൽ തന്നെ എക്സിലെ 13 ശതമാനം പോസ്റ്റുകളും അഡൾട്ട് കണ്ടന്റായിരുന്നു. പോണോഗ്രാഫിക് ബോട്ടുകളും എഐ ജനറേറ്റഡ് കണ്ടന്റുകളും വർധിച്ചത് സാധാരണക്കാരായ പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം തള്ളിവിട്ടിരിക്കുന്ന ആശങ്കയുടെയും അസ്വസ്ഥതയുടെയും പടുകുഴിയുടെ ആഴം അത്ര നിസാരമൊന്നും അല്ല.
സ്വാഭാവികമായും 16 വയസിന് താഴെയുള്ള കുട്ടികളിലേക്ക് ഇത്തരം ഉള്ളടക്കങ്ങൾ എത്തിപ്പെടുകയെന്നത് വലിയ ഭീഷണി തന്നെയാണ്. ഇത് സെക്ഷ്വൽ ബിഹേവിയർ, ബോഡി ഇമേജ് പ്രശ്നങ്ങൾ, അഡിക്ഷൻ എന്നിവയിലേക്ക് കുട്ടികളെ കൊണ്ടെത്തിക്കുമെന്നതിൽ സംശയമില്ല. മിക്ക പ്ലാറ്റ്ഫോമുകളും ലേബലിങ്, ഫിൽറ്ററുകൾ എന്നിവ ഉപയോഗിക്കുന്നുണ്ടെങ്കിലും അശ്ലീല ഉള്ളടക്കത്തെ കുട്ടികളിൽ നിന്ന് വഴി തിരിച്ചുവിടാൻ പൂർണമായും സാധിച്ചിട്ടില്ല.
നിയന്ത്രണം എവിടെ നടപ്പിലാക്കണം?
തൊട്ടതിനും പിടിച്ചതിനുമെല്ലാം മക്കൾ ദേഷ്യപ്പെടുന്നുവെന്ന് പറയാറുള്ള രക്ഷിതാക്കളുടെയും സമൂഹത്തിന്റെയും കയ്യിലാണ് യഥാർത്ഥ പരിച. അടുത്തിടെ മാത്രം നടപ്പിലാക്കപ്പെട്ട സോഷ്യൽമീഡിയ നിരോധനത്തിന്റെ ദൂരവ്യാപകമായ ഫലങ്ങൾ എന്തായിത്തീരുമെന്ന് ഇതുവരെയും നമുക്ക് അറിയാനായിട്ടില്ല. അതൊരു വലിയ തുടക്കത്തിലേക്കും മാറ്റത്തിലേക്കുമുള്ള വഴി തുറന്നിട്ടതായി കണക്കാക്കുന്നതിനൊപ്പം യഥാർഥ നിയന്ത്രണം രക്ഷിതാക്കൾ ഏറ്റെടുക്കുന്നതായിരിക്കും ബുദ്ധിപരമായ നീക്കം.
പ്രധാനമായും,
- സ്ക്രീൻ ടൈമിന് പരിധി നിശ്ചയിച്ചു കൊടുക്കുക.
- ലഭ്യമായ പാരന്റൽ കൺട്രോൾ ടൂളുകൾ ഉപയോഗപ്പെടുത്തുക.
- ഡിജിറ്റൽ സാക്ഷരത എന്തെന്നും പ്രാധാന്യം എത്രത്തോളമുണ്ടെന്നും മനസിലാവുംവിധം കുട്ടികളെ പഠിപ്പിക്കുക.
- അൽഗോരിതം കുട്ടികളെ വിഴുങ്ങുന്നില്ലെന്ന് ഇടയ്ക്കിടെ ഉറപ്പുവരുത്തുക.
- കുടുംബത്തിലും സമൂഹത്തിലുമായി ഓഫ്‌ലൈൻ കൂട്ടായ്മകളും പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കുക.
കുട്ടികളുടെ മാനസികാരോഗ്യത്തിന് പരിഗണന നൽകിയ ആസ്ത്രേലിയൻ സർക്കാരിന്റെ നീക്കത്തിന്റെ ഫലം എന്തുതന്നെ ആയാലും, കണ്ണടച്ച് വിമർശിക്കാനോ അന്ധമായി അനുകരിക്കാനോ മാത്രം സമയം അതിക്രമിച്ചില്ലെന്ന് തിരിച്ചറിയാൻ നമുക്ക് സാധിക്കേണ്ടതുണ്ട്. പൂർണമായി വിലക്കേർപ്പെടുത്തുന്നതിന് പകരം സന്തുലിതമായ സമീപനം സ്വീകരിച്ചു നോക്കൂ, ചിറകു വിരിച്ച് പറക്കാൻ പ്രാപ്തരാക്കുന്നതിനോടൊപ്പം അനിവാര്യമായ നിയന്ത്രണങ്ങളെ കുറിച്ച് ചിന്തിച്ചു നോക്കൂ, ഡിജിറ്റൽ ലോകത്ത് മതിയായ സുരക്ഷിതബോധത്തോടെയും സാക്ഷരതയോടെയും വിവേകത്തോടെയും കുട്ടികൾ പറന്നുയരുന്നത് കാണാനാകും.