ഗസ്സയില്‍ ഇന്നലെ മാത്രം കൊല്ലപ്പെട്ടത് കുഞ്ഞുങ്ങള്‍ ഉള്‍പ്പടെ 27 പേർ; നെതന്യാഹുവിന്റെ രാജി ആവശ്യപ്പെട്ട് തെല്‍ അവീവില്‍ കൂറ്റന്‍ റാലി
ഗസ്സയിലെ തുടർ സൈനിക നടപടികൾക്ക് രൂപം നൽകാൻ ഇസ്രായേൽ സുരക്ഷാ മന്ത്രിസഭാ യോഗം ഇന്ന്
ദുബൈ: ഗസ്സയിലെ തുടർ സൈനിക നടപടികൾക്ക് രൂപം നൽകാൻ ഇസ്രായേൽ സുരക്ഷാ മന്ത്രിസഭ ഇന്ന് യോഗം ചേരും. ഈജിപ്ത് മുന്നോട്ടുവെച്ച പുതിയ വെടിനിർത്തൽ നിർദേശം മന്ത്രിസഭ ചർച്ച ചെയ്യുമെങ്കിലും തീവ്ര വലതുപക്ഷ മന്ത്രിമാർ കടുത്ത നിലപാട് തുടരുന്ന സാഹചര്യത്തിൽ അനുകൂല തീരുമാനം ഉണ്ടാകാൻ ഇടയില്ലെന്ന് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഉപരോധവും ആക്രമണവും ശക്തമാക്കി ഹമാസിന് മേൽ കൂടുതൽ സൈനിക സമ്മർദം തുടരാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പ്രതികരിച്ചു. ഇസ്രായേൽ ആഭ്യന്തര യുദ്ധത്തിന്‍റെ വക്കിലാണെന്ന പ്രതിപക്ഷ ആരോപണവും നെതന്യാഹു തള്ളി.നെതന്യാഹുവിന്‍റെ രാജി ആവശ്യപ്പെട്ട് തെൽ അവീവിൽ പതിനായിരങ്ങൾ പങ്കെടുത്ത നെതന്യാഹുവിരുദ്ധ റാലി അരങ്ങേറി.
ഗസ്സയിൽ നിന്ന് ഫലസ്തീനികളെ റാമോൺ വിമാനത്താവളം വഴി വിവിധ വിദേശ രാജ്യങ്ങളിലേക്ക് പുറന്തള്ളുമെന്ന പ്രചാരണത്തിനെതിരെ ഗസ്സയിലെ സർക്കാർ മാധ്യമ ഓഫീസ് രംഗത്തുവന്നു. ട്രംപ് ഭരണകൂടത്തിന്‍റെ പിന്തുണയോടെ ഫലസ്തീനികളെ പുറന്തള്ളാനുള്ള നീക്കം അനുവദിക്കില്ലെന്ന് ഗസ്സ സർക്കാർ മുന്നറിയിപ്പ് നൽകി.
ഗസ്സയിൽ ഇസ്രായേൽ സേനയുടെ ആക്രമണത്തിൽ കുഞ്ഞുങ്ങൾ ഉൾപ്പെടെ 27 പേരാണ് ഇന്നലെ മാത്രം കൊല്ലപ്പെട്ടത്.ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ ഫലസ്തീനിലെ ക്രൈസ്തവ, മുസ്ലിം സമൂഹം അനുശോചിച്ചു. അധിനിവേശത്തിനും വംശഹത്യക്കും എതിരെ നിലയുറപ്പിച്ച ധീരപോരാളിയാണ് വിടവാങ്ങിയതെന്ന് അനുശോചന സന്ദേശത്തിൽ ഹമാസ് വ്യക്തമാക്കി.