ഖേഴ്‌സൺ മേഖലയിലെ കഖോവ്ക ഡാം തകർന്നതിന് പിന്നാലെ പ്രദേശത്ത് കനത്ത വെള്ളപ്പൊക്കം
സോവിയറ്റ് യൂണിയന്റെ കാലത്ത് ഡിനിപ്രോ നദിയിൽ നിർമിച്ച ഏറ്റവും വലിയ അണക്കെട്ടുകളിലൊന്നാണ് കഴിഞ്ഞ ദിവസം തകർന്നത്
കിയവ്: തെക്കൺ യുക്രൈനിലെ ഖേഴ്സണിൽ കഖോവ്ക ഡാം തകർന്നതിന് പിന്നാലെ പ്രദേശത്ത് കനത്ത വെള്ളപ്പൊക്കം. സ്ഥലത്തെ നൂറോളം ഗ്രാമങ്ങളിൽ നിന്നും ടൗണുകളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു തുടങ്ങി. അതേസമയം ഡാം തകർത്തതിന് പിന്നിൽ റഷ്യയാണെന്ന് യുക്രൈൻ ആരോപിച്ചു. എന്നാൽ ആരോപണം റഷ്യ തള്ളി.
സോവിയറ്റ് യൂണിയന്റെ കാലത്ത് ഡിനിപ്രോ നദിയിൽ നിർമിച്ച ഏറ്റവും വലിയ അണക്കെട്ടുകളിലൊന്നാണ് കഴിഞ്ഞ ദിവസം തകർന്നത്. യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയമായ സാപൊറീഷ്യയിലേക്കും ഡാമിൽ നിന്നാണ് വെള്ളമെടുക്കുന്നത്.
നദീ തീരത്തെ മൃഗശാല പൂർണമായും വെള്ളത്തിൽ മുങ്ങിയതോടെ മൂന്നൂറിലധികം മൃഗങ്ങൾ ചത്തു. ഡാം തകർന്നതോടെ യുക്രൈനിൽ ഊർജ പ്രതിസന്ധി ഇനിയും രൂക്ഷമാകുമെന്നാണ് കണക്കുകൂട്ടൽ. കൃഷിക്കും കുടിവെള്ളത്തിനും ഡാമിലെ വെള്ളം ആശ്രയിക്കുന്നവരും കനത്ത പ്രതിസന്ധിയാണ് നേരിടുന്നത്.
ഡാം തകർത്തതിൽ പരസ്പരം പഴിചാരുകയാണ് യുക്രൈനും റഷ്യയും. ആക്രമണത്തിന് പിന്നിൽ റഷ്യയാണെന്നാണ് യൂറോപ്യൻ രാജ്യങ്ങൾ ആരോപിക്കുന്നത്. ഡാമിന് മുകളിലെ റോഡിലൂടെ യുക്രൈൻ സൈന്യം കടന്നുവരാനുള്ള സാധ്യത കണക്കുകൂട്ടിയാണ് റഷ്യയുടെ ആക്രമണമെന്ന് വിലയിരുത്തുന്നത്. എന്നാൽ ക്രീമിയയിലേക്ക് ശുദ്ധജലം എത്തിക്കുന്നത് തടയാൻ യുക്രൈനാണ് ഡാം തകർത്തതെന്നാണ് റഷ്യയുടെ ആരോപണം. ഡാം തകർത്തത്കൊണ്ട് യുക്രൈനെ ആക്രമണത്തിൽ നിന്ന് പിന്തിരിപ്പിക്കാനാകില്ലെന്ന് യുക്രൈൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കി പറഞ്ഞു.