Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
ഗസ്സ: ഗസ്സയിൽ ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്ന വംശഹത്യയെക്കുറിച്ചുള്ള ബിബിസിയുടെ കവറേജ് 'ഫലസ്തീനികൾക്കെതിരെ പക്ഷപാതപരമാണ്' എന്ന് യുകെയിലെ പബ്ലിക് ബ്രോഡ്‌കാസ്റ്ററിന്റെ പുതിയ പഠനം വെളിപ്പെടുത്തുന്നു. മുസ്‌ലിം കൗൺസിൽ ഓഫ് ബ്രിട്ടന്റെ സെന്റർ ഫോർ മീഡിയ മോണിറ്ററിംഗ് (CFMM) 35,000-ത്തിലധികം ഉള്ളടക്കങ്ങളിൽ നടത്തിയ പഠനത്തിൽ ഇസ്രായേലി മരണങ്ങൾക്ക് ഫലസ്തീൻ മരണങ്ങളെ അപേക്ഷിച്ച് 33 മടങ്ങ് കൂടുതൽ കവറേജ് ബിബിസി നൽകുന്നുണ്ടെന്ന് കണ്ടെത്തി.
2023 ഒക്ടോബർ 7 മുതൽ 2024 ഒക്ടോബർ 6 വരെയുള്ള 3,873 ലേഖനങ്ങളുടെയും 32,092 പ്രക്ഷേപണ സെഗ്‌മെന്റുകളുടെയും വിശകലനത്തിൽ ഇസ്രായേലി ഇരകളെ പരാമർശിക്കുന്നതിന് ബിബിസി നാലിരട്ടി വൈകാരിക പദങ്ങൾ ഉപയോഗിച്ചതായും ഫലസ്തീൻകാരെ അപേക്ഷിച്ച് ഇസ്രായേലി ഇരകൾക്ക് 18 മടങ്ങ് കൂടുതൽ 'കൂട്ടക്കൊല' പദം പ്രയോഗിച്ചതായും സിഎഫ്എംഎം കണ്ടെത്തി. ബിബിസി ലേഖനങ്ങളിൽ വെസ്റ്റ് ബാങ്ക്, ഗസ്സ, ജറുസലേം എന്നിവിടങ്ങളിൽ ഇസ്രായേൽ പതിറ്റാണ്ടുകളായി തുടരുന്ന അധിനിവേശത്തെക്കുറിച്ച് പരാമർശിക്കുന്നത് 0.5 ശതമാനം മാത്രമാണ്. ഫലസ്തീൻ എൻക്ലേവിന്റെ പകുതിയിലധികവും ഇസ്രായേൽ സൈന്യമാണ് ഇപ്പോൾ നിയന്ത്രിക്കുന്നുണ്ടെങ്കിലും ബിബിസി അവതാരകർ 'ഹമാസ് നിയന്ത്രിത ഗസ്സ' എന്നാണ് പരാമർശിക്കുന്നത്.
ഗസ്സയില കുട്ടികളെക്കുറിച്ചുള്ള 'ഗസ്സ: ഹൗ ടു സർവൈവ് എ വാർസോൺ' എന്ന ഡോക്യുമെന്ററി പിൻവലിച്ചതിനും, യുദ്ധബാധിത പ്രദേശങ്ങളിലെ മെഡിക്കൽ തൊഴിലാളികളെക്കുറിച്ചുള്ള 'ഗസ്സ: മെഡിക്സ് അണ്ടർ ഫയർ' എന്ന തലക്കെട്ടിലുള്ള മറ്റൊരു ഡോക്യുമെന്ററി സംപ്രേഷണം വൈകിപ്പിച്ചതിനും ബിബിസി അടുത്തിടെ വിമർശനങ്ങൾ നേരിട്ടു. 25 വർഷമായി മാച്ച് ഓഫ് ദി ഡേ എന്ന ഫുട്ബോൾ പരിപാടിയുടെ അവതാരകനായ ഗാരി ലിനേക്കറെ ഫലസ്തീൻ അനുകൂല നിലപടിന്റെ പേരിൽ പുറത്താക്കുകയും ഗസ്സയെ കുറിച്ച് സംസാരിക്കും എന്ന് സംശയിച്ച് പ്രീമിയർ ലീഗ് ടോപ് സ്‌കോറർ മുഹമ്മദ് സലാഹുമായുള്ള അഭിമുഖം റദ്ധാക്കിയതായും വാർത്തകൾ പുറത്ത് വന്നിരുന്നു.