രാജവാഴ്ച തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് നേപ്പാളിൽ പ്രതിഷേധം; കാഠ്മണ്ഡുവിൽ കർഫ്യൂ

പ്രതിഷേധക്കാര്‍ ഒരു വീട് കത്തിക്കുകയും സുരക്ഷാ ബാരിക്കേഡുകൾ തകർക്കുകയും ചെയ്തു

Update: 2025-03-29 03:33 GMT
Editor : Jaisy Thomas | By : Web Desk

കാഠ്മണ്ഡു: 2008-ല്‍ നിര്‍ത്തലാക്കപ്പെട്ട രാജവാഴ്ച തിരികെ വരണമെന്നും മതേതര രാഷ്ട്രത്തിന് പകരം ഹിന്ദു രാഷ്ട്രം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് കാഠ്മണ്ഠുവില്‍ ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങി. വെള്ളിയാഴ്ച കാഠ്മണ്ഡുവിന്‍റെ പല ഭാഗങ്ങളിലും രാജവാഴ്ച അനുകൂല പ്രതിഷേധക്കാർ നടത്തിയ തീവെപ്പും നാശനഷ്ടങ്ങളും മൂലം കർഫ്യൂ ഏർപ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പ്രതിഷേധക്കാര്‍ ഒരു വീട് കത്തിക്കുകയും സുരക്ഷാ ബാരിക്കേഡുകൾ തകർക്കുകയും ചെയ്തു. പ്രകടനക്കാരെ പിരിച്ചുവിടാൻ നേപ്പാൾ പൊലീസ് കണ്ണീർ വാതകവും ജലപീരങ്കിയും ഉപയോഗിച്ചതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. ഹിന്ദു രാജ്യം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ടിങ്കുനെയിൽ നടന്ന പ്രതിഷേധത്തിനിടെയുണ്ടായ ഏറ്റുമുട്ടലിൽ നിരവധി സുരക്ഷാ ഉദ്യോഗസ്ഥർക്കും പ്രതിഷേധക്കാർക്കും പരിക്കേറ്റതായി കാഠ്മണ്ഡു പോസ്റ്റ് റിപ്പോർട്ട് ചെയ്തു. നേപ്പാൾ പൊലീസിനും സായുധ പോലീസ് സേനാംഗങ്ങൾക്കും പ്രതിഷേധക്കാർക്കും പരിക്കേറ്റുവെന്നാണ് മനുഷ്യാവകാശ സംഘടനകളെ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നത്.

Advertising
Advertising

പരിക്കേറ്റവരിൽ ചിലർ ടിങ്കുനെയിലെ കാന്തിപൂർ ആശുപത്രിയിൽ ചികിത്സയിലാണ്. രാജവാഴ്ചയെ അനുകൂലിക്കുന്ന പ്രതിഷേധക്കാർ നിയുക്ത സുരക്ഷാ വലയം ലംഘിക്കാൻ ശ്രമിച്ചതോടെ പൊലീസിന് നേരെ കല്ലെറിയുകയും സ്ഥിതിഗതികൾ കൂടുതൽ വഷളാവുകയും ചെയ്തു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ സുരക്ഷാ സേന കണ്ണീർ വാതകം പ്രയോഗിച്ചു. ടിങ്കുനെ പ്രദേശത്ത് സ്ഥിതി നിയന്ത്രണാതീതമായതിനെത്തുടർന്ന് പൊലീസ് വെടിയുതിർത്തതായി പിടിഐ റിപ്പോർട്ട് ചെയ്തു. നേപ്പാളിൽ രാജവാഴ്ച പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് രാജവാഴ്ചക്കാർ " രാജ്യത്തെ രക്ഷിക്കാൻ രാജാവ് വരട്ടെ, അഴിമതി നിറഞ്ഞ സർക്കാർ തുലയട്ടെ, ഞങ്ങൾക്ക് രാജവാഴ്ച തിരികെ വേണം തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കി.

നേപ്പാളിന്‍റെ ദേശീയ പതാകയും മുൻ രാജാവ് ഗ്യാനേന്ദ്ര ഷായുടെ ചിത്രങ്ങളുമേന്തി പ്രതിഷേധക്കാർ കാഠ്മണ്ഡുവിലെ ടിങ്കുനെ പ്രദേശത്ത് ഒരു വീടിന് തീയിടുകയും ബാരിക്കേഡുകൾ തകർക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്തു. സുരക്ഷാസേനക്കെതിരെ കല്ലെറിയുകയും ചെയ്തു. ഏറ്റുമുട്ടലിൽ ഒരാൾക്ക് പരിക്കേറ്റതായി ഒരു ദൃക്‌സാക്ഷി പറഞ്ഞു. കൂടുതൽ അക്രമങ്ങൾ തടയുന്നതിനായി, രാജവാഴ്ചയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരുമായ ഗ്രൂപ്പുകൾ വെവ്വേറെ പ്രകടനങ്ങൾ നടത്തിയതിനാൽ നൂറുകണക്കിന് പൊലീസിനെ വിന്യസിച്ചു. നിയന്ത്രിത മേഖലയായ ന്യൂ ബനേശ്വറിലേക്ക് മാർച്ച് ചെയ്യാൻ ശ്രമിച്ചതിന് നിരവധി പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തു. രാജവാഴ്ചയെ അനുകൂലിക്കുന്ന റാലിയിൽ രാഷ്ട്രീയ പ്രജാതന്ത്ര പാർട്ടിയും മറ്റ് രാജകീയ പിന്തുണക്കാരും പങ്കെടുത്തു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News