കൊക്കക്കോള മോഷ്ടിച്ചതിന് ഇന്ത്യക്കാരന് സിംഗപ്പൂരില്‍ ജയില്‍ശിക്ഷ

ഇയാളുടെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ മോഷ്ടിച്ച കൊക്കക്കോള കാനുകൾ കണ്ടെത്തി.

Update: 2022-09-13 13:51 GMT
Advertising

കൊക്കക്കോള കാനുകൾ മോഷ്ടിച്ചതിന് ഇന്ത്യക്കാരന് സിം​ഗപ്പൂരിൽ ജയിൽ ശിക്ഷ. 61കാരനായ ജെസ്‌വീന്ദര്‍ സിങ്ങിനാണ് ആറാഴ്ചത്തെ തടവുശിക്ഷ ലഭിച്ചത്. മൂന്ന് സിം​ഗപ്പൂർ ഡോളർ (170 ഇന്ത്യൻ രൂപ) വിലമതിക്കുന്ന കൊക്കക്കോളയാണ് ഇയാൾ ഒരു മിനിമാർട്ടിൽ നിന്ന് മോഷ്ടിച്ചതെന്ന് ചാനൽ ന്യൂസ് ഏഷ്യ റിപ്പോർട്ട് ചെയ്യുന്നു.

മോഷണക്കേസിൽ ഇയാൾ കുറ്റം സമ്മതിച്ചതായി ചാനൽ റിപ്പോർട്ട് ചെയ്തു. ഓഗസ്റ്റ് 26ന് ബുക്കിറ്റ് മെറാ പബ്ലിക് ഹൗസിങ് എസ്റ്റേറ്റിലെ മിനി മാർട്ടിൽ കയറിയ സിങ് ഫ്രിഡ്ജ് തുറന്ന് മൂന്ന് കാൻ കൊക്കക്കോള എടുക്കുകയും പണം നൽകാതെ പോവുകയുമായിരുന്നു- പ്രോസിക്യൂട്ടർ കോടതിയിൽ പറഞ്ഞു.

പിറ്റേന്ന് രാവിലെ ഉടമയെത്തി മിനിമാർട്ട് തുറന്നു. സാധനങ്ങൾ പരിശോധിക്കുന്നതിനിടെ ഫ്രിഡ്ജ് തുറന്നുകിടക്കുന്നത് അദ്ദേഹത്തിന്റെ ഭാര്യയുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഒരാൾ ഫ്രിഡ്ജ് തുറന്ന് കൊക്കക്കോള കാനുകൾ മോഷ്ടിക്കുന്നത് കണ്ടത്.

തുടർന്ന് ദമ്പതികൾ പൊലീസിനെ വിളിക്കുകയും അവരെത്തി ദൃശ്യങ്ങൾ പരിശോധിക്കുകയും ശേഷം പ്രദേശത്തെ പൊലീസ് കാമറാ ദൃശ്യങ്ങളിൽ നിന്ന് ആളെ തിരിച്ചറിയുകയും ചെയ്തു. പിന്നാലെ അതേ ദിവസം തന്നെ സിങ്ങിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ഇയാളുടെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ മോഷ്ടിച്ച കൊക്കക്കോള കാനുകൾ കണ്ടെത്തി. ഇവ തിരികെ മിനിമാർട്ടിലെത്തിച്ചു. ഒരു കാനിലെ കൊക്കക്കോള അയാൾ കുടിച്ചിരുന്നെങ്കിലും ഇതിന്റെ പണം നൽകാൻ തയാറായില്ലെന്നും പ്രോസിക്യൂട്ടർ പറഞ്ഞു. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News