Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ധാക്ക: ബംഗ്ലാദേശിൽ പുറത്താക്കപ്പെട്ട മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനക്കെതിരായ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണലിന്റെ വിധി ഇന്ന്. ട്രൈബ്യൂണൽ വിധിക്ക് മുന്നോടിയായി ധാക്കയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
നിരവധിപ്പേർ കൊല്ലപ്പെട്ട വിദ്യാർഥി പ്രക്ഷോഭത്തിന് എതിരായ നടപടിയിൽ ഹസീനയ്ക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ വാദം. അക്രമികളെ കണ്ടാൽ വെടിവെക്കാൻ ഉത്തരവ് ഇട്ടിട്ടുണ്ട്. നിലവിൽ ശൈഖ് ഹസീന ഇന്ത്യയിലാണുള്ളത്.
ഇടയ്ക്കിടെയുണ്ടായ തീവയ്പ്പുകളും ക്രൂഡ് ബോംബ് ആക്രമണങ്ങളും കണക്കിലെടുത്താണ് രാത്രി മുഴുവൻ ധാക്കയിലും മറ്റ് പ്രദേശങ്ങളിലും കനത്ത സുരക്ഷ ഏർപ്പെടുത്തിയത്. അവാമി ലീഗ് രണ്ട് ദിവസത്തെ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്.
2024 ഓഗസ്റ്റിൽ വിദ്യാർഥികളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധങ്ങൾ ഒരു സമ്പൂർണ്ണ സർക്കാർ വിരുദ്ധ പ്രക്ഷോഭമായി മാറിയതിനെത്തുടർന്ന് പുറത്താക്കപ്പെട്ട ഹസീനയ്‌ക്കെതിരായ നടപടികൾ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ ശക്തമാക്കിയിരുന്നു. ഹസീനയുടെ അവാമി ലീഗ് പാർട്ടി നിരോധിച്ച് നിരവധി നേതാക്കളെ ജയിലിലടച്ചിരുന്നു.