ആക്രമണം കടുപ്പിച്ച് ഇറാന്‍; ഇസ്രായേലില്‍ 24 മണിക്കൂറിനിടെ പരിക്കേറ്റത് 150ലേറെ പേര്‍ക്ക്
യുഎസിൻ്റെ അത്യാധുനിക എഫ്-35 യുദ്ധവിമാനത്തിന് നേരെ ഐആര്‍ജിസി മിസൈല്‍ ആക്രമണം നടത്തി
തെല്‍ അവിവ്: ഇസ്രായേലിനെ ലക്ഷ്യമാക്കി ആക്രമണം കടുപ്പിച്ച് ഇറാന്‍. 24 മണിക്കൂറിനിടെ 150ലേറെ പേര്‍ക്ക് ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ പരിക്കേറ്റതായി ഇസ്രായേല്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. യുദ്ധം തുടങ്ങിയ ശേഷം ആകെ പരിക്കേറ്റവരുടെ എണ്ണം നാലായിരം കവിഞ്ഞെന്നും മന്ത്രാലയം വ്യക്തമാക്കി. അതേസമയം, മരണം ഉള്‍പ്പെടെയുള്ള കൃത്യമായ കണക്കുകള്‍ പുറത്തുവിട്ടിട്ടില്ല.
ഇറാന്റെ ആയുധങ്ങള്‍ തീരുകയാണെന്നും ബാലിസ്റ്റിക് മിസൈലുകള്‍ നിര്‍മിക്കാന്‍ കഴിയുന്നില്ലെന്നുമുള്ള ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിന്റെ പ്രസ്താവനയെ ഐആര്‍ജിസി തള്ളി. യുദ്ധത്തിനിടയിലും ഇറാന്‍ മിസൈലുകള്‍ നിര്‍മിക്കുകയാണെന്ന് ഐആര്‍ജിസി പറഞ്ഞു. മിസൈല്‍ ശേഖരം തീര്‍ന്നെന്ന് ആരും കരുതേണ്ട. യുദ്ധത്തിന്റെ നിഴല്‍ ഇറാന്റെ മേല്‍ നിന്നും മാറും വരെ ഏറ്റുമുട്ടല്‍ തുടരുമെന്നും ഐആര്‍ജിസി പറഞ്ഞു.
ഇറാനിയന്‍ വ്യോമാതിര്‍ത്തിയില്‍ വെച്ച് അമേരിക്കയുടെ അത്യാധുനിക എഫ്-35 യുദ്ധവിമാനത്തിന് നേരെ മിസൈല്‍ ആക്രമണം നടത്തിയത് ഐആര്‍ജിസി സ്ഥിരീകരിച്ചു. കരയില്‍ നിന്ന് ആകാശത്തേക്ക് വിക്ഷേപിക്കാവുന്ന മിസൈല്‍ ഉപയോഗിച്ചാണ് വിമാനത്തെ ലക്ഷ്യം വെച്ചതെന്ന് ഐആര്‍ജിസി പുറത്തുവിട്ട വിഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാക്കുന്നു. എഫ്-35 യുദ്ധവിമാനം പശ്ചിമേഷ്യയിലെ സൈനികതാവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയതായി യുഎസ് അറിയിച്ചിരുന്നു.
അതിനിടെ, ഇറാനിലേക്ക് യുഎസിന്റെ നാലായിരത്തോളം മറൈനുകള്‍ എത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഈ സൈനിക സംഘം വരുന്ന ആഴ്ചയോടെ ഹോര്‍മുസിലേക്കെത്തും. ഹോര്‍മുസിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ഇറാന്റെ തിരിച്ചടി പ്രതിരോധിക്കലുമാണ് ലക്ഷ്യം. ഹോര്‍മുസിലേക്ക് സൈന്യത്തെ അയക്കണമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആവശ്യം നാറ്റോ സഖ്യകക്ഷികള്‍ ഉള്‍പ്പെടെ തള്ളിയിരുന്നു.