തെഹ്റാൻ: രണ്ടാഴ്ചത്തേക്ക് ആക്രമണങ്ങൾ നിർത്തിവെക്കാൻ ഇറാനും അമേരിക്കയും തമ്മിൽ ധാരണയായി. ആക്രമണങ്ങൾ താൽക്കാലികമായി അവസാനിപ്പിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തെത്തുടർന്നാണ് സമാധാന ചർച്ചകൾക്കായി പത്തിന നിർദ്ദേശങ്ങൾ ഇറാൻ മുന്നോട്ട് വെച്ചത്.
'ഹോർമുസിന് മേൽ സാമ്പത്തികമായ നിയന്ത്രണം'
'മേഖലയിൽ ഇറാന് ഭൗമരാഷ്ട്രീയ നിലനിൽപിന് ഹോർമുസ് ഉപയോഗപ്പെടുത്താൻ അനുവദിക്കുക'
'ഹോർമുസിൽ ട്രാൻസിറ്റ് പ്രോട്ടോകോൾ നടപ്പാക്കാൻ അനുവദിക്കുക'
'ഇറാന്റെ മുഴുവൻ കക്ഷികൾക്ക് മേലും ആക്രമണം നിർത്തണം'
'ഗൾഫ് ബേസുകളിലെ ആക്രമണത്തിനുള്ള യുഎസ് സൈനികരെ പിൻവലിക്കണം'
'ഇറാന് സമ്പൂർണമായ നഷ്ടപരിഹാരം വേണം'
'ഇറാനെതിരായ ഉപരോധം ഇല്ലാതാക്കണം'
'ഉപരോധം നീക്കുന്നത് യുഎന്‍ വഴി കരാറാക്കണം'
'വിദേശത്ത് മരവിപ്പിച്ച ഇറാന്റെ സ്വത്തുകൾ വിട്ടുനൽകണം'
'സെക്യൂരിറ്റി കൗൺസിൽ വഴി ഇതെല്ലാം നിയമപരമായി കരാറാക്കണം' തുടങ്ങിയ നിര്‍ദേശങ്ങളാണ് ഇറാന്‍ മുന്നോട്ട് വെച്ചത്.
പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ മധ്യസ്ഥതയിലാണ് നിർണായക വെടിനിര്‍ത്തല്‍ നീക്കം നടന്നത്. കരാറിലെത്താനുള്ള സമയം നീട്ടിനൽകണമെന്ന് അദ്ദേഹം ട്രംപിനോട് അഭ്യർഥിച്ചിരുന്നു. ഇതേത്തുടർന്ന് വരും ദിവസങ്ങളിൽ പാകിസ്താൻ തലസ്ഥാനമായ ഇസ്‍ലാമാബാദിൽ വെച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള ഔദ്യോഗിക ചർച്ചകൾ ആരംഭിക്കും. ഏപ്രിൽ പത്തിന് നടക്കുന്ന ഈ ചർച്ചകളിൽ ഇറാൻ മുന്നോട്ടുവെച്ച നിര്‍ദേശങ്ങളായിരിക്കുംപ്രധാനമായും പരിഗണിക്കുക.
ഈ വെടിനിർത്തൽ ലെബനൻ ഉൾപ്പെടെയുള്ള മേഖലകളിലും ബാധകമാകും. എന്നാൽ വെടിനിർത്തൽ എന്നുമുതൽ പ്രാബല്യത്തിൽ വരുമെന്ന കാര്യത്തിൽ വ്യക്തതയില്ല. ഉടൻ വെടിനിർത്തലിനാണ് ധാരണയെന്ന് പാക് പ്രധാനമന്ത്രി വ്യക്തമാക്കുന്നു. അതേസമയം, ഇറാൻ മുന്നോട്ടുവെച്ച പത്തിന ഉപാധികളിൽ തുടർചർച്ചയുണ്ടാകുമെന്നും യുദ്ധലക്ഷ്യങ്ങൾ നേടിയെന്നും ട്രംപ് പറഞ്ഞു. ഇറാൻ വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന ട്രംപ് ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ചു.