'ശത്രു ലക്ഷ്യം വെച്ചത് ഇറാൻ്റെ എ.ഐ ഗവേഷണ കേന്ദ്രങ്ങൾ'; യുഎസ്-ഇസ്രായേൽ ആക്രമണത്തിനെതിരെ ഷെരീഫ് സർവകലാശാല

നിർണായക വിവരങ്ങള്‍ സൂക്ഷിച്ചിരുന്ന എഐ സെൻ്ററും ആക്രമണത്തില്‍ തകര്‍ന്നതായി അധികൃതര്‍ വ്യക്തമാക്കി

Update: 2026-04-08 03:32 GMT

photo/ Al Jazeera

തെഹ്‌റാൻ: ഇറാനിലെ പ്രധാന വിദ്യാഭ്യാസ-ഗവേഷണ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് യുഎസും ഇസ്രായേലും നടത്തുന്ന ആക്രമണങ്ങൾ രാജ്യത്തിൻ്റെ ശാസ്ത്രീയ പുരോഗതിയെയും ഭാവി തലമുറയുടെ വളർച്ചയെയും തകർക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് തെഹ്റാനിലെ ഷെരീഫ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി അധികൃതർ.

തിങ്കളാഴ്ച തെഹ്‌റാനിലെ ഷെരീഫ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിക്ക് നേരെ ബോംബാക്രമണം നടന്നിരുന്നു. ആക്രമണത്തില്‍ നിരവധി കെട്ടിടങ്ങൾ തകരുകയും വലിയ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. നിർണായക വിവരശേഖരങ്ങൾ (Databases) സൂക്ഷിച്ചിരുന്ന ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) സെൻ്ററും ആക്രമണത്തില്‍ തകര്‍ന്നതായി അധികൃതര്‍ വ്യക്തമാക്കി.   ആക്രമണത്തെത്തുടർന്ന് സർവകലാശാലയുടെ വെബ്‌സൈറ്റും മറ്റ് ഓൺലൈൻ സേവനങ്ങളും പ്രവർത്തനരഹിതമായി.

Advertising
Advertising

ശത്രുക്കൾ ഈ കെട്ടിടങ്ങളെ ലക്ഷ്യം വെച്ചതും ഇവിടുത്തെ അടിസ്ഥാന സൗകര്യങ്ങൾ പൂർണമായും തകർത്തതും നമ്മൾ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്  സാങ്കേതികവിദ്യ കൈവരിക്കാൻ അവർ ആഗ്രഹിക്കാത്തത് കൊണ്ടാണെന്ന് സർവകലാശാലാ പ്രസിഡൻ്റ് മസൂദ് തജ്‌രിഷി പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷമായി പേർഷ്യൻ ഭാഷയിലുള്ള എഐ മോഡലുകൾ വികസിപ്പിക്കാൻ ഷെരീഫ് സര്‍വകലാശാല  പരിശ്രമിക്കുകയായിരുന്നുവെന്നും നൂറുകണക്കിന് കമ്പനികൾക്ക് ഇത് സേവനം നൽകിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"നമ്മൾ വിജയിക്കുന്നതോ വികസനവും പുരോഗതിയും കൈവരിക്കുന്നതോ ശത്രുക്കൾ ആഗ്രഹിക്കുന്നില്ല, എന്നാൽ ഈ ആക്രമണങ്ങൾ ഇപ്പോൾ നമ്മുടെ എല്ലാ സർവകലാശാലകളെയും ഒന്നിപ്പിച്ചിരിക്കുകയാണ്," ബോംബാക്രമണം നടന്ന സ്ഥലത്ത് വെച്ച് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

അമേരിക്കൻ ഉപരോധങ്ങളും മത്സര നേട്ടങ്ങളും കാരണം ഇറാനിലെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാങ്കേതികവിദ്യയ്ക്ക് ആവശ്യമായ അറിവോ മാർഗ്ഗനിർദ്ദേശങ്ങളോ നൽകാൻ ഒരു രാജ്യവും തയ്യാറായിരുന്നില്ലെന്നും അതിനാൽ ഗവേഷണങ്ങളെല്ലാം ആഭ്യന്തരമായാണ് പൂർത്തിയാക്കിയതെന്നും തജ്‌രിഷി വ്യക്തമാക്കി.

ഇറാനിലെ പ്രധാന ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളെയും സാംസ്കാരിക പൈതൃക കേന്ദ്രങ്ങളെയും ലക്ഷ്യം വെക്കുന്നതിന് അമേരിക്കയോ ഇസ്രായേലോ ഔദ്യോഗികമായ കാരണങ്ങളൊന്നും നൽകിയിട്ടില്ല. സ്കൂൾ-യൂണിവേഴ്സിറ്റി ക്ലാസുകളെല്ലാം ഓൺലൈൻ വഴിയായതിനാൽ ഷെരീഫ് സർവകലാശാലയ്ക്കുള്ളിൽ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ യുദ്ധത്തിൽ ഇറാനില്‍ ഇതുവരെ 2,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്.

ആറ് പതിറ്റാണ്ട് മുമ്പ് സ്ഥാപിതമായ ഈ പ്രമുഖ സർവകലാശാലയ്ക്ക് നേരെ നടന്ന ആക്രമണം, മറ്റ് പ്രധാന ഗവേഷണ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നടന്ന വ്യോമാക്രമണങ്ങളുടെ തുടർച്ചയാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ട്, ഷാഹിദ് ബെഹെഷ്തി സർവകലാശാലയിലെ ഫോട്ടോണിക്സ് ലാബ്, സയൻസ് ആൻഡ് ടെക്നോളജി സർവകലാശാലയിലെ സാറ്റലൈറ്റ് ഡെവലപ്‌മെൻ്റ് ലാബ് എന്നിവയും ഇത്തരത്തിൽ ആക്രമിക്കപ്പെട്ടിരുന്നു.

ഫെബ്രുവരി 28-ന് യുദ്ധം തുടങ്ങിയത് മുതൽ ഇതുവരെ 30-ലധികം സർവകലാശാലകളെ യുഎസ്-ഇസ്രായേൽ ആക്രമണങ്ങൾ ബാധിച്ചതായി ഇറാന്റെ സയൻസ്, റിസർച്ച് ആൻഡ് ടെക്നോളജി മന്ത്രി ഹുസൈൻ സിമായി സറഫ് കഴിഞ്ഞ ആഴ്ച അൽ ജസീറയോട് പറഞ്ഞിരുന്നു.

അതേസമയം, രണ്ടാഴ്ചത്തേക്ക് ആക്രമണങ്ങൾ നിർത്തിവെക്കാൻ ഇറാനും അമേരിക്കയും തമ്മിൽ ധാരണയായി. ആക്രമണങ്ങൾ താൽക്കാലികമായി അവസാനിപ്പിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തെത്തുടർന്നാണ് സമാധാന ചർച്ചകൾക്കായി പത്തിന നിർദ്ദേശങ്ങളാണ് ഇറാന്‍ മുന്നോട്ട് വെച്ചത്. 

പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ മധ്യസ്ഥതയിലാണ് നിർണായക വെടിനിര്‍ത്തല്‍ നീക്കം നടന്നത്. കരാറിലെത്താനുള്ള സമയം നീട്ടിനൽകണമെന്ന് അദ്ദേഹം ട്രംപിനോട് അഭ്യർഥിച്ചിരുന്നു. ഇതേത്തുടർന്ന് വരും ദിവസങ്ങളിൽ പാകിസ്താൻ തലസ്ഥാനമായ ഇസ്‍ലാമാബാദിൽ വെച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള ഔദ്യോഗിക ചർച്ചകൾ ആരംഭിക്കും. ഏപ്രിൽ പത്തിന് നടക്കുന്ന ഈ ചർച്ചകളിൽ ഇറാൻ മുന്നോട്ടുവെച്ച നിര്‍ദേശങ്ങളായിരിക്കുംപ്രധാനമായും പരിഗണിക്കുക.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Similar News