ഗസ്സ പൂർണമായും പിടിച്ചെടുക്കാൻ ഇസ്രായേൽ, അതിർത്തിയിൽ ഒരു ലക്ഷം സൈനികർ; കരയുദ്ധത്തിന് നീക്കം

അടുത്ത 48 മണിക്കൂറിനകം സൈനികനീക്കം തുടങ്ങും. ഇസ്രായേലിന് പിന്തുണയുമായി അമേരിക്കൻ പടക്കപ്പലുകളും സൈനിക വിമാനങ്ങളും എത്തി.

Update: 2023-10-09 07:50 GMT
Advertising

ഗസ്സ: ഗസ്സ സമ്പൂർണമായി പിടിച്ചെടുക്കാൻ കരയുദ്ധത്തിനൊരുങ്ങി ഇസ്രായേൽ. അടുത്ത 48 മണിക്കൂറിനകം സൈനികനീക്കം തുടങ്ങും. ഇസ്രായേലിന് പിന്തുണയുമായി അമേരിക്കൻ പടക്കപ്പലുകളും സൈനിക വിമാനങ്ങളും എത്തി. യുദ്ധത്തിൽ ഇരുഭാഗത്തുമായി മരണം 1,100 കടന്നു.

ഒരുലക്ഷം സൈനികരെ ഗസ്സ അതിർത്തിയിൽ നിയോഗിച്ചിരിക്കുകയാണ് ഇസ്രായേൽ. ഏത് നിമിഷവും കരമാർഗം ഗസ്സയിൽ കടന്ന് ആക്രമണം നടത്താനാണ് നീക്കം. ഇസ്രായേലിനുള്ളിൽ കയറിയ ഹമാസ് പോരാളികളെ പൂർണമായും പുറത്താക്കാൻ ഇപ്പോഴും കഴിഞ്ഞിട്ടില്ല. പലയിടത്തും ഹമാസ് പോരാളികളും ഇസ്രായേൽ സേനയും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. ഇവരെ പൂർണമായി പുറത്താക്കിയ ശേഷം ഗസ്സയെ നിയന്ത്രണത്തിലാക്കാനാണ് ഇസ്രായേൽ നീക്കം.

ഗസ്സയിലെ ഇസ്രായേൽ വ്യോമാക്രമണത്തിൽ ഇതുവരെ 400ലധികം പേർ കൊല്ലപ്പെട്ടതായാണ് കണക്ക്. 2000 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇസ്രായേലിനുള്ളിൽ ഹമാസ് നടത്തിയ മിന്നലാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 700 കടന്നു. ഇതിൽ 73 പേർ ഇസ്രായേൽ സൈനികരുമാണ്. 100 പേർ ബന്ധികളായി തങ്ങളുടെ കൈകളിലുണ്ടെന്ന് ഹമാസ് അവകാശപ്പെടുന്നു. ഇവരിൽ യു.എസ് പൗരന്മാരുമുണ്ടെന്നാണ് സൂചന.

അമേരിക്കയുടെ യുദ്ധക്കപ്പലുകൾ മെഡറ്ററേനിയൻ കടലിൽ എത്തിയിട്ടുണ്ട്. കൂടുതൽ യുദ്ധവിമാനങ്ങളും ഇസ്രായേലിൽ ഉടനെത്തും. അതേസമയം, ഹമാസ് ഇസ്രായേലിനുള്ളിൽ നടത്തിയ ആക്രമണത്തിൽ പങ്കില്ലെന്ന് ഇറാൻ അറിയിച്ചു. അടിയന്തരമായി ചേർന്ന യു.എൻ രക്ഷാസമിതിക്ക് യോജിച്ച തീരുമാനമെടുക്കാനായില്ല. പ്രശ്നത്തിൽ ഹമാസിനെ മാത്രമായി കുറ്റപ്പെടുത്താൻ കഴിയില്ലെന്ന് റഷ്യയും ചൈനയും നിലപാടെടുത്തു.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News