ഗസ്സയെ നരകത്തുരുത്താക്കി ഇസ്രായേൽ ആക്രമണം; കുട്ടികളടക്കം മരണം 900 കടന്നു

ഗസ്സയിൽ നിന്ന് ഈജിപ്തിലേക്ക് മാനുഷിക ഇടനാഴിക്ക് ശ്രമം നടത്തുന്നതായി അമേരിക്ക അറിയിച്ചു.

Update: 2023-10-11 07:52 GMT

ഗസ്സ സിറ്റി: ഇസ്രയേല്‍ - ഹമാസ് യുദ്ധം അഞ്ചാംദിനത്തിലേക്ക് കടന്നതോടെ കൂടുതല്‍ കടുത്ത നടപടികളുമായി ഇസ്രയേല്‍ സൈന്യം. ഗസ്സയിലെ വ്യോമാക്രമണത്തിൽ മരണസംഖ്യ974 ആയി. ഗസ്സക്കെതിരെ കരമാർഗമുള്ള സൈനിക നീക്കം ഉടൻ തുടങ്ങുമെന്ന് ഇസ്രയേൽ അമേരിക്കയെ അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. 

അതിനിടെ, ഗസ്സയിൽ നിന്ന് ഈജിപ്തിലേക്ക് മാനുഷിക ഇടനാഴിക്ക് ശ്രമം നടത്തുന്നതായി അമേരിക്ക അറിയിച്ചു. നിരപരാധികളെ സുരക്ഷിതരാക്കുകയാണ് ലക്ഷ്യം. ഇതിനായി ഈജിപ്തുമായി ചർച്ചകൾ നടക്കുന്നുവെന്ന് യുഎസ് സുരക്ഷാ ഉപദേഷ്ടവ് ജൈക് സള്ളിവൻ പറഞ്ഞു. മാനുഷിക ഇടനാഴി സൃഷ്ടിക്കുന്നത് വലിയ ആക്രമണത്തിന് മുന്നോടിയായാണെന്നാണ് സൂചന. ഇസ്രായേലിന് ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ആവർത്തിച്ചു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൺ നേരിട്ട് നാളെ ഇസ്രായേലിലെത്തും. 

Advertising
Advertising

ഗസ്സയിൽ 22,600 പാർപ്പിടങ്ങളും 10 ആശുപത്രികളും 48 സ്കൂളുകളും ഇസ്രായേൽ തകർത്തു. വീടുകൾ നഷ്ടപ്പെട്ടവരുടെ എണ്ണം രണ്ടര ലക്ഷമാണെന്നും ഇവർക്ക്‌ ബദൽ സംവിധാനം ഇല്ലാത്തതിനാൽ തെരുവിൽ അലയുകയാണെന്നും യു.എൻ.ഏജൻസി അറിയിച്ചു. ആരോഗ്യ പ്രവർത്തകരെയും ആശുപത്രികളെയും ലക്ഷ്യമിട്ട് ആസൂത്രിത ആക്രമണമെന്ന് ഇസ്രായേൽ നടത്തുന്നതെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയം കുറ്റപ്പെടുത്തി.

കുടിവെള്ളവും ഭക്ഷ്യവസ്തുക്കളും ഇല്ലാതെ ഗസ്സ നിവാസികൾ വൻ ദുരന്തമാണ് അഭിമുഖീകരിക്കുന്നത്. അഞ്ച് ദിവസമായി മേഖലയിൽ വൈദ്യുതിയും ഇല്ല. പരിക്കേറ്റവരെ ഉൾക്കൊള്ളാനാകാതെ ഗസ്സയിലെ ആരോഗ്യമേഖല തകർന്നതായി ഐക്യരാഷട്ര സഭ വ്യക്തമാക്കി. അതേസമയം, മുതിര്‍ന്ന ഹമാസ് നേതാക്കളെ ഇല്ലാതാക്കുമെന്ന് ഇസ്രായേല്‍ സൈന്യം ഭീഷണി മുഴക്കി. ഗസ്സ ഒരിക്കലും ഇനി പഴയതുപോലെയാവില്ലെന്നും ഇസ്രായേല്‍ പ്രതിരോധ മന്ത്രി പറഞ്ഞു. ഹമാസ് ആക്രമണത്തിൽ ഇസ്രായേലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1200 ആയി. ഇസ്രായേലിനുള്ളിൽ 1500 ഹമാസ് പോരാളികളെ വധിച്ചതായി ഇസ്രായേൽ അവകാശപ്പെട്ടു.അമേരിക്കയുടെ തെറ്റായ നയങ്ങളാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്കെല്ലാം കാരണമെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ വിമർശിച്ചു.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News