ഇസ്രായേല്‍ ആക്രമണം: പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധ ഭീതി

100 കണക്കിന് ഡ്രോണുകള്‍ ഇറാന്‍ വര്‍ഷിച്ചതായി ഇസ്രായേല്‍

Update: 2025-06-13 06:07 GMT
Editor : നബിൽ ഐ.വി | By : Web Desk

തെഹ്റാന്‍: ഇറാനില്‍ ഇസ്രായേല്‍ വ്യേമാക്രമണം നടത്തിയതിന് പിന്നാലെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധ ഭീതി ഉയരുന്നു. ഇറാന് നേരെ നടന്ന ഇസ്രായേല്‍ വ്യേമാക്രമണത്തെ ​അറബ് രാജ്യങ്ങൾ അപലപിച്ചു.

മറ്റ് രാജ്യങ്ങൾക്ക് തടയാന്‍ സാധിക്കാത്ത വിധത്തിലുള്ള വ്യാപ്തിയിലേക്ക് ആക്രമണം പോകുമെന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. ഇറാന്റെ തിരിച്ചടി ഏതുനിമിഷവും ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 100 കണക്കിന് ഡ്രോണുകള്‍ ഇറാന്‍ വര്‍ഷിച്ചതായി ഇസ്രായേല്‍ സൈനിക വക്താവ് വ്യക്തമാക്കിയിട്ടുണ്ട്.

ഇറാന്റെ തിരിച്ചടി ഇസ്രായേലില്‍ മാത്രം പരിമിതപ്പെടുമോ എന്നതാണ് ഇപ്പോള്‍ ഉയരുന്ന ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. തങ്ങള്‍ക്കെതിരെ ഏത് ആക്രമണം വരികയാണെങ്കിലും അതിന്റെ പിന്നില്‍ ഇസ്രായേല്‍ മാത്രമായിരിക്കില്ലെന്നും അമേരിക്ക കൂടി ഉണ്ടാവുമെന്നും ഇറാന്റെ പരമോന്നത സൈനിക നേതൃത്വം വ്യക്തമാക്കിയിരുന്നു. അതുകൊണ്ടുതന്നെ ഗള്‍ഫ് മേഖല ഉള്‍പ്പടെയുള്ള അമേരിക്കന്‍ താവളങ്ങള്‍ ആക്രമിക്കുക എന്നതും തങ്ങളുടെ പ്രഖ്യാപിത ലക്ഷ്യമായിരിക്കുമെന്ന് ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്. യുഎസ് - ഇറാന്‍ ആണവ ചര്‍ച്ചയ്ക്ക് മസ്‌ക്കത്ത് വേദിയാവാനിരിക്കെയാണ് ഇറാന്റെ തിരിച്ചടി.

Advertising
Advertising

യുഎസ് - ഇറാൻ ആണവ ചർച്ച നടക്കാനിരിക്കെയാണ് ഇസ്രായേലിന്‍റെ ആക്രമണം നടത്തിയത്. ഞായറാഴ്ച ഒമാനിൽ വെച്ചാണ് അമേരിക്കയും ഇറാനും തമ്മില്‍ ആണവ പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾ നടത്താനിരുന്നത്. അതേസമയം, അമേരിക്കയുടെ അറിവോടെയാണ് ഇറാനെ ഇസ്രായേല്‍ ആക്രമിച്ചതെന്ന വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ആക്രമണത്തെക്കുറിച്ച് അമേരിക്കക്ക് അറിവുണ്ടായിരുന്നുവെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിന്റെ ഭാഗമായി വിവിധ യുഎസ് എംബസികൾക്ക് അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാഖ് അടക്കമുള്ള പ്രധാനപ്പെട്ട എംബസികളിൽ നിന്ന് യുഎസിന്റെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥരെയെല്ലാം പിൻവലിച്ചിരുന്നു. അതേസമയം, ഇറാൻ തിരിച്ചടിച്ചാൽ ഇസ്രായേലിനെ സഹായിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചു കഴിഞ്ഞു.

കയ്പേറിയതും വേദനാജനകവുമായ തിരിച്ചടിക്ക് ഇസ്രായേൽ കാത്തിരിക്കണമെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇ പറഞ്ഞതായി വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തു. ശത്രു ആക്രമണങ്ങളിൽ നിരവധി കമാൻഡർമാരും ശാസ്ത്രജ്ഞരും രക്തസാക്ഷികളായി. അവരുടെ പിൻഗാമികളും സഹപ്രവർത്തകരും ദൈവം അനുവദിച്ചാൽ ഉടൻ തന്നെ അവരുടെ കർത്തവ്യങ്ങൾ പുനരാരംഭിക്കും. ഈ കുറ്റകൃത്യത്തോടെ, സയണിസ്റ്റ് ഭരണകൂടം കയ്പേറിയതും വേദനാജനകവുമായ ഒരു വിധി സ്വയം ഒരുക്കി, തീർച്ചയായും അത് അവർക്ക് ലഭിക്കുമെന്ന് അലി ഖാംനഇ പ്രസ്താവനയിൽ പറഞ്ഞു.

ഇറാന്റെ സൈനിക, ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്.അഞ്ചു ഘട്ടങ്ങളായാണ് ആക്രമണം നടന്നത്. നേരത്തെതന്നെ ഇറാനെ ഇസ്രായേൽ ആക്രമിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ആക്രമണത്തില്‍ സാധാരണക്കാര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടതായാണ് വിവരം. തെഹ്റാന് ചുറ്റുമുള്ള പ്രദേശത്തെ സൈനിക കേന്ദ്രങ്ങളും ഇറാന്റെ പ്രധാന ടെഹ്‌റാന്റെ തെക്ക് ഭാഗത്തുള്ള നതാൻസ്, തബ്രിസ്, ഇസ്ഫഹാൻ, അരാക്, കെർമൻഷാ തുടങ്ങിയ പ്രദേശങ്ങളിലാണ് പ്രധാനമായും ഇസ്രായേലിന്‍റെ ആക്രമണങ്ങള്‍ നടന്നിട്ടുള്ളത്. കെട്ടിടങ്ങള്‍ക്ക് നേരെ നടക്കുന്ന വ്യോമാക്രമണങ്ങളുടെ വീഡിയോയും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. തെഹ്റാനില്‍ നടത്തിയ ആക്രമണത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ നിരവധി സ്ത്രീകളും കുട്ടികളുമുണ്ടെന്ന് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News