ഗസ്സ സിറ്റി പിടിക്കാൻ സർവസന്നാഹങ്ങളുമായി ഇസ്രായേൽ; സബ്‌റ പ്രദേശത്തേക്ക് സൈനിക വാഹനങ്ങളെത്തി
ബന്ദികളുടെ ജീവന്‍ അപകടത്തിലാകുമെന്ന് ചൂണ്ടിക്കാട്ടി ഇസ്രായേലിൽ പ്രതിപക്ഷവും ബന്ധുക്കളും പ്രതിഷേധം കൂടുതൽ ശക്തമാക്കി
ഗസ്സ സിറ്റി: ഗസ്സ സിറ്റി പിടിക്കാൻ സർവസന്നാഹങ്ങളുമായി ഇസ്രായേൽ. ഇതിന്‍റെ ഭാഗമായി കരയുദ്ധം വ്യാപിപ്പിക്കാനുമാണ് ഇസ്രായേൽ ലക്ഷ്യമിടുന്നത്. സബ്‌റ പ്രദേശത്തേക്ക് ഇസ്രായേൽ കവചിത വാഹനങ്ങൾ വന്നെത്തിയ ദൃശ്യങ്ങൾ പുറത്തുവന്നു. സെയ്ത്തൂണ്‍ പ്രവിശ്യയോട് അടുത്ത സ്ഥലമാണ് സബ്‌റ. പത്ത് ലക്ഷത്തിലേറെ ജനങ്ങൾ പാർക്കുന്ന ഗസ്സ സിറ്റിയിലേക്ക് കരയുദ്ധം വ്യാപിക്കുന്നത് വൻ ആൾനാശത്തിനാകും വഴിയൊരുക്കുക. ബന്ദികളുടെ ജീവനും ഇതോടെ അപകടത്തിലാകുമെന്ന് ചൂണ്ടിക്കാട്ടി ഇസ്രായേലിൽ പ്രതിപക്ഷവും ബന്ധുക്കളും പ്രതിഷേധം കൂടുതൽ ശക്തമാക്കി.
ഇസ്രായേൽ ദേശീയ സുരക്ഷാ മന്ത്രിയും തീവ്രവലതുപക്ഷ നേതാവുമായ ഇറ്റാമർ ബെൻ ഗ്വിറിനെയും കുടുംബത്തെയും ബന്ദിമോചന പ്രക്ഷോഭകർ തടഞ്ഞു. യുദ്ധം നീട്ടിക്കൊണ്ടുപോയി ബന്ദികളുടെ ജീവൻ അപകടത്തിലാക്കുന്നതിന്റെ ഉത്തരവാദിത്തം ബെൻ ഗ്വിറിനാണെന്ന് പ്രക്ഷോഭകർആരോപിച്ചു.
അതിനിടെ, ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ 61 ഫലസ്തീനികൾ കൂടി കൊല്ലപ്പെട്ടു. ഇതിൽ 18 പേർ കൊല്ലപ്പെട്ടത് ഭക്ഷണവിതരണ കേന്ദ്രത്തിൽ കാത്തുനിൽക്കുമ്പോഴാണ്. രണ്ട് ഇസ്രായേൽ ടാങ്കുകൾ തകർത്തതായി ഹമാസ് അറിയിച്ചു. ഗസ്സയിലെ പട്ടിണി ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് കുഞ്ഞുങ്ങളെയാണെന്ന് യുനിസെഫ് പറഞ്ഞു. കടുത്ത പ്രതിസന്ധി നേരിടുന്ന ഗസ്സയിലെ കുഞ്ഞുങ്ങളെ രക്ഷിക്കാൻ ശക്തമായ നടപടി വേണമെന്നും യു.എൻ ഏജൻസി ചൂണ്ടിക്കാട്ടി. പട്ടിണി സൃഷ്ടിക്കുന്നത് ഇസ്രായേൽ അവസാനിപ്പിക്കണമെന്ന് ഫലസ്തീൻ അഭയാർഥികൾക്കായുള്ള യു.എൻ ഏജൻസി തലവൻ ഫിലിപ്പ് ലാസറിനി എക്സിൽ കുറിച്ചു.ഗസ്സക്കു പിന്നാലെ വെസ്റ്റ് ബാങ്കിലും ഇസ്രായേൽ ക്രൂരത തുടരുകയാണ്.
2023ഒക്ടോബർ ഏഴിനുശേഷം വെസ്റ്റ് ബാങ്കിൽ 210 കുട്ടികൾ ഉൾപ്പെടെ 1031 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇസ്രായേലിനെതിരെ ഉപരോധമേർപ്പെടുത്താൻ സാധിക്കാത്തതിനെ തുടർന്ന് ഡച്ച് വിദേശകാര്യമന്ത്രി കാസ്പർ വെൽഡ്കാംപ് പദവി രാജി വെച്ചു.