സമ്മതത്തോടെയുള്ള സെക്സ്; പ്രായം 13ൽ നിന്ന് 16 ആക്കി ഉയർത്തി ജപ്പാൻ

ഉപരിസഭയുടെ ഏകകണ്ഠമായ പിന്തുണയോടെയാണ് ജപ്പാൻ പാർലമെന്റ് പരസ്പര സമ്മത സെക്സിന്റെ പ്രായത്തിൽ മാറ്റം വരുത്തിയത്.

Update: 2023-06-17 13:52 GMT
Advertising

ടോക്കിയോ: ഉഭയ സമ്മതത്തോടെയുള്ള ലൈം​ഗി​കബന്ധത്തിനുള്ള പ്രായം 13ൽ നിന്ന് 16 ആക്കി ഉയർത്തി ജപ്പാൻ. ഇതോടൊപ്പം ബലാത്സംഗത്തിന്റെ നിർവചനം ‘ഉഭയസമ്മതപ്രകാരമല്ലാത്ത ലൈംഗികബന്ധം’ എന്നതിൽ നിന്ന്‌ ‘ബലപ്രയോഗത്തിലൂടെയുള്ള ലൈംഗികബന്ധം’ എന്നാക്കുകയും ചെയ്തു.

ജഉപരിസഭയുടെ ഏകകണ്ഠമായ പിന്തുണയോടെയാണ് ജപ്പാൻ പാർലമെന്റ് പരസ്പര സമ്മത സെക്സിന്റെ പ്രായത്തിൽ മാറ്റം വരുത്തിയത്. പുതിയ പരിഷ്‌കാരത്തെ മനുഷ്യാവകാശ സംഘടനകൾ സ്വാഗതം ചെയ്യുകയും വലിയ കുതിച്ചുചാട്ടമെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ഇതോടെ, രാജ്യത്ത് 16 വയസിനു താഴെയുള്ള ഏത് ലൈം​ഗികപ്രവർത്തനവും ബലാത്സംഗമായി കണക്കാക്കും.

പ്രായപൂർത്തിയായവർ പിഞ്ചുകുഞ്ഞുങ്ങൾക്കെതിരെ നടത്തുന്ന ലൈംഗികാതിക്രമങ്ങൾ അംഗീകരിക്കാനാവില്ലെന്ന സന്ദേശമാണ് ഈ പരിഷ്‌കാരം സമൂഹത്തിന് കൈമാറുന്നതെന്ന് മനുഷ്യാവകാശ സംഘടനകളിലൊന്ന് മാധ്യമങ്ങളോട് പറഞ്ഞു.

പുതിയ നിയമപ്രകാരം, 16 വയസിന് താഴെയുള്ള കുട്ടികളെ ലൈംഗികാവശ്യങ്ങൾക്കായി വശീകരിക്കുകയോ ഭീഷണിപ്പെടുത്തുകയോ പണം നൽകുകയോ ചെയ്യുന്നവർക്ക് ഒരു വർഷം വരെ തടവോ ഏകദേശം മൂന്നു ലക്ഷം രൂപ പിഴയോ ലഭിക്കും.

അതേസമയം, ബലാത്സംഗം റിപ്പോർട്ട്‌ ചെയ്യേണ്ട കാലയളവ്‌ കുറ്റകൃത്യം നടന്ന്‌ പത്തു വർഷമായിരുന്നത്‌ 15 ആക്കി ഉയർത്തി. ഒളിക്യാമറയിലൂടെ ലൈംഗികവേഴ്ചകൾ ചിത്രീകരിച്ച്‌ പ്രദർശിപ്പിക്കുന്നതും കുറ്റകരമാക്കിയിട്ടുണ്ട്‌.

സമ്മതത്തോടെയുള്ള സെക്സിന്റെ പ്രായം ബ്രിട്ടനിൽ 16ഉം ജർമനിയിലും ചൈനയിലും 14ഉം ആണെങ്കിൽ ഇന്ത്യയിലിത് 18 ആണ്. 2019ൽ, പ്രായപൂർത്തിയാകാത്തവർക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളിൽ നടക്കുന്ന വ്യാപക കുറ്റവിമുക്തമാക്കലിനെതിരെ വ്യാപകമായ പ്രതിഷേധത്തിന് ജപ്പാൻ സാക്ഷ്യം വഹിച്ചിരുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News