കസാഖിസ്ഥാനിൽ സംഘർഷം രൂക്ഷം; പ്രതിഷേധക്കാരെ കണ്ടാലുടൻ വെടിവെക്കാൻ ഉത്തരവ്

ഒരാഴ്ചയായി തുടരുന്ന സംഘർഷത്തിൽ നിരവധി പൊലീസുകാരും സാധാരണ പൗരൻമാരും കൊല്ലപ്പെട്ടിട്ടുണ്ട്. സ്വാതന്ത്ര്യത്തിന് ശേഷം കസാഖിസ്ഥാൻ കണ്ട ഏറ്റവും രൂക്ഷമായ സംഘർഷമാണ് ഇപ്പോൾ നടക്കുന്നത്.

Update: 2022-01-07 13:09 GMT
Advertising

ഇന്ധനവില വർധനവിനെതിരെ പ്രതിഷേധം രൂക്ഷമായ കസാഖിസ്ഥാനിൽ പ്രതിഷേധക്കാരെ നേരിടാൻ കർശന നടപടികളുമായി സർക്കാർ. പ്രതിഷേധക്കാരെ മുന്നറിയിപ്പില്ലാതെ വെടിവെച്ചുകൊല്ലാൻ പ്രസിഡന്റ് ഖാസിം ജോമാർട്ട് ടൊകായേവ് ഉത്തരവിട്ടു. കൂടുതൽ അസ്വസ്ഥതകൾ സൃഷ്ടിച്ചാൽ ഭീകരവിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി പ്രതിഷേധക്കാരെ നശിപ്പിക്കുമെന്നും ഒരു ടെലിവിഷൻ സന്ദേശത്തിൽ പ്രസിഡന്റ് മുന്നറിയിപ്പ് നൽകി.

ഒരാഴ്ചയായി തുടരുന്ന സംഘർഷത്തിൽ നിരവധി പൊലീസുകാരും സാധാരണ പൗരൻമാരും കൊല്ലപ്പെട്ടിട്ടുണ്ട്. സ്വാതന്ത്ര്യത്തിന് ശേഷം കസാഖിസ്ഥാൻ കണ്ട ഏറ്റവും രൂക്ഷമായ സംഘർഷമാണ് ഇപ്പോൾ നടക്കുന്നത്. കഴിഞ്ഞ ആഴ്ച 26 സായുധരായ അക്രമികളെ വധിച്ചതായും 3,000 പേരെ കസ്റ്റഡിയിലെടുത്തതായും ആഭ്യന്തരവകുപ്പ് അറിയിച്ചു. 18 പൊലീസുകാരും സംഘർഷത്തിൽ കൊല്ലപ്പെട്ടതായി ആഭ്യന്തരവകുപ്പ് സ്ഥിരീകരിച്ചു.

എണ്ണവില കുതിച്ചുയർന്നതിനെ തുടർന്ന് ജനങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങിയതാണ് സംഘർഷത്തിന് കാരണമായത്. കഴിഞ്ഞ വർഷം അവസാനം കസാഖിസ്ഥാനിലെ എണ്ണവില നിയന്ത്രണം സർക്കാർ എടുത്തുകളഞ്ഞിരുന്നു. ഈ വർഷം ആദ്യത്തോടെ എണ്ണവില കുതിച്ചുയർന്നു. തുടർന്നാണ് ജനങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.

സംഘർഷം നിയന്ത്രണാതീതമായതിനെ തുടർന്ന് റഷ്യൻ സമാധാനസേന വ്യാഴാഴ്ച കസാഖിസ്ഥാനിലെത്തിയിട്ടുണ്ട്. അതേസമയം കസാഖിസ്ഥാന്റെ പരമാധികാരം തകർക്കുന്ന പ്രവർത്തനങ്ങളുണ്ടാവരുതെന്ന് പടിഞ്ഞാറൻ രാജ്യങ്ങൾ റഷ്യക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News