ഗസ്സയിൽ വൻ വ്യോമാക്രമണം; എല്ലാ ആശയവിനിമയ സംവിധാനങ്ങളും നിലച്ചു
വെടി നിർത്തലിനും ബന്ദി മോചനത്തിനും ഖത്തറിന്റെ നേതൃത്വത്തിൽ നയതന്ത്ര ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് ഇസ്രായേൽ വ്യോമാക്രമണം
ഗസ്സയിൽ വെടി നിർത്തലിനും ബന്ദി മോചനത്തിനും ഖത്തറിന്റെ നേതൃത്വത്തിൽ നടക്കുന്ന നയതന്ത്ര ശ്രമങ്ങൾ നടക്കെവെ ഗസ്സയിൽ ഇസ്രായേൽ വ്യോമാക്രമണം. ഗസ്സയിലെ ആശയവിനിമയ സംവിധാനങ്ങൾ പൂർണമായും നിലച്ചു. യുഎൻ രക്ഷാസമിതിയിൽ ജോർദാനും അറബ് രാജ്യങ്ങളും കൊണ്ടുവന്ന പ്രമേയത്തിൽ അൽപസമയത്തിനകം വോട്ടെടുപ്പ് നടക്കും.
ഗസ്സക്കുള്ളിൽ ഇന്റർ നെറ്റും ടെലികമ്മ്യുണിക്കേഷൻ സംവിധാനങ്ങളും ഒരുക്കുന്ന കമ്പനിയായ ജവ്വാൽ തങ്ങളുടെ എല്ലാ സംവിധാനവും തകർന്നതായി ഔദ്യോഗിക ഫേസ്ബുക്ക് പേജിലുടെ അറിയിച്ചു. ഖത്തറിന്റെ നേതൃത്വത്തിലുള്ള ഹമാസും ഇസ്രയേലും വെടിനിർത്തൽ ചർച്ചകളെ തകർക്കുന്നതാണ് ഇസ്രായേലിന്റെ ബോംബാക്രമണവും ടെലികമ്മ്യുണിക്കേഷൻ നിർത്തലാക്കുന്നതെന്നുമാണ് ഖത്തറിൽ നിന്നും വരുന്ന വിവരം.
അതേസമയം തങ്ങൾ ഗസ്സക്ക് മേൽ ആക്രമണങ്ങൾ കടുപ്പിക്കും. എല്ലാ ആശയവിനിമയ സംവിധാനങ്ങളും തങ്ങൾ തകർക്കും. കരയുദ്ധം ഈ രാത്രി തന്നെ ആരംഭിക്കും എന്നെല്ലാമാണ് ഇസ്രായേൽ പ്രതിരോധസേന ഔദ്യോഗിക വാർത്താ സമ്മേളനത്തിൽ അറിയിച്ചത്. ഇസ്രയേൽ ഗവൺമെന്റിന് നേരെ ജനങ്ങൾക്കിടയിൽ കടുത്ത അതൃപതി നിലനിൽക്കുന്ന സാഹചര്യമുണ്ട്. ഇപ്പോൾ കരയുദ്ധമല്ല വേണ്ടത് ബന്ദികളെ മോചിപ്പിക്കലാണെന്ന കാര്യത്തിലേക്ക് ജനങ്ങൾ ചിന്തിക്കുന്ന ഈ സാഹചര്യത്തിൽ വൻതോതിലുള്ള ആക്രമണം നടത്തി ഗസ്സയിലുള്ള ആളുകളെയും ഹമാസിനെയും പരമാവധി ബുദ്ധിമുട്ടിച്ച് ബന്ദികളെ മോചിപ്പിക്കാനാണ് ഇസ്രായേൽ ലക്ഷ്യമിടുന്നത്.