'ആക്രമിക്കാൻ ഉദ്ദേശ്യമില്ല'; ട്രംപ് അറിയിച്ചതായി ഇറാൻ പ്രതിനിധി
യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും നിലവിലെ സാഹചര്യത്തെ സംയമനത്തോടെ നേരിടണമെന്ന് ട്രംപ് ആവശ്യപ്പെട്ടതായും പാകിസ്താനിലെ ഇറാൻ നയതന്ത്ര പ്രതിനിധി റിസ അമീരി മുഖദ്ദം പറഞ്ഞു
തെഹ്‌റാൻ: ഇറാനെ ആക്രമിക്കാൻ ഉദ്ദേശ്യമില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയതായി പാകിസ്താനിലെ ഇറാൻ നയതന്ത്രപ്രതിനിധി റിസ അമീരി മുഖദ്ദം പറഞ്ഞു. ഇറാനുമായി യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും നിലവിലെ സാഹചര്യത്തെ തെഹ്‌റാൻ സംയമനത്തോടെ നേരിടണമെന്ന് ട്രംപ് സൂചിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. ഇറാനിൽ യുഎസ് ഇടപെടുമെന്ന് ട്രംപ് ആവർത്തിച്ച് ഭീഷണിപ്പെടുത്തുന്നതിനിടെയാണ് ഇറാന്റെ നയതന്ത്ര നീക്കം.
ബുധനാഴ്ച പാകിസ്താൻ സമയം പുലർച്ചെ ഒരു മണിയോടെയാണ് തനിക്ക് ട്രംപിന്റെ സന്ദേശം ലഭിച്ചതെന്ന് മുഖദ്ദം പറഞ്ഞു. താൻ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും വർധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ ഇറാൻ മേഖലയിലെ യുഎസ് താത്പര്യങ്ങളെ ലക്ഷ്യമിടരുതെന്നും ട്രംപ് ആവശ്യപ്പെട്ടതായി മുഖദ്ദമിനെ ഉദ്ധരിച്ച് പാകിസ്താൻ പത്രമായ ഡോൺ റിപ്പോർട്ട് ചെയ്തു.
പ്രതിഷേധം അടിച്ചമർത്താൽ ശ്രമിച്ചാൽ സൈനികമായി ഇടപെടുമെന്ന് യുഎസ് ഇറാന് മുന്നറിയിപ്പ് നൽകിയിരുന്നു. യുഎസ് വിമാനവാഹിനി കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കൺ മിഡിൽ ഈസ്റ്റിലേക്ക് നീങ്ങുന്നതായും വാർത്തകളുണ്ടായിരുന്നു. അറസ്റ്റിലായ പ്രതിഷേധക്കാരെ വധശിക്ഷക്ക് വിധേയമാക്കിയാൽ ഇറാന് ശക്തമായ തിരിച്ചടിയുണ്ടാകും എന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. ഇതിന് പിന്നാലെ വധശിക്ഷ നടപ്പാക്കില്ലെന്ന് തനിക്ക് പ്രധാനപ്പെട്ട സ്രോതസുകളിൽ നിന്ന് ഉറപ്പ് ലഭിച്ചതായി വൈറ്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ട്രംപ് പറഞ്ഞിരുന്നു.