Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ലണ്ടൺ: മുകേഷ് അംബാനിയെപ്പോലുള്ള ഇന്ത്യൻ ശതകോടീശ്വരന്മാർ കാറുകളുടെ വിപുലമായ ശേഖരത്തിന് പേരുകേട്ടവരാണ്. എന്നാൽ ലോകത്തിലെ ഏറ്റവും വലിയ കാർ ശേഖരം അംബാനിയെപ്പോലുള്ള ബിസിനസ്സ് ടൈക്കൂണുകുളുടേതല്ല. ബ്രൂണൈയിലെ ഇപ്പോഴത്തെ സുൽത്താനും പ്രധാനമന്ത്രിയുമായ ഹസ്സനാൽ ബോൾക്കിയയുടെ കയ്യിലാണ് ലോകത്തിലെ ഏറ്റവും വലിയ കാർ ശേഖരമുള്ളതെന്നാണ് നിലവിലെ റിപ്പോർട്ടുകൾ.
സുൽത്താൻ ഹാജി ഹസ്സനാൽ ബോൾകിയ മുയിസാദിൻ വദ്ദൗല ഇബ്നി അൽ മർഹം സുൽത്താൻ ഹാജി ഒമർ ‘അലി സൈഫുദ്ദീൻ സഅദുൽ ഖൈരി വാഡിയൻ സുൽത്താൻ എന്നാണ് അദ്ദേഹത്തിന്റെ മുഴുവൻ പേര്. പേര് പോലെ തന്നെ വലുതാണ് സുൽത്താന്റെ കാർ ശേഖരവും.
സുൽത്താന്റെ കാറുകളുടെ ശേഖരത്തിൽ 600 റോൾസ് റോയ്‌സ് കാറുകളും 25 ഫെരാരി, മക്ലാരൻ എഫ്1 മുതലായ കാറുകളും ബ്രിട്ടീഷ് വാഹന നിർമാതാക്കളിൽ നിന്നുള്ള 24 കാരറ്റ് സ്വർണം പൂശിയ കാറുമുണ്ട്.
ഒരു ബുഗാട്ടി ഇബി 110, ഒരു ബെൻ്റ്‌ലി ബുക്കനീർ, ആറ് ബെൻ്റ്‌ലി ഡോമിനേറ്ററുകൾ – കമ്പനിയുടെ ആദ്യത്തെ എസ്‌യുവി – കൂടാതെ 1996ലെ ബെൻ്റ്‌ലി ബക്കാനീർ, സ്‌പോർട്ടി കൂപ്പെ, കൂടാതെ സിൽവർ സ്പർ II എന്നിവയും ശേഖരത്തിൽ ഉൾപ്പെടുന്നു.
കസ്റ്റം-ബിൽഡ് കാറുകളും ഈ ശേഖരത്തിലുണ്ട്, അവയിൽ ബെൻ്റ്‌ലി കാമലോട്ട്, ഫീനിക്സ്, ഇംപീരിയൽ, റാപ്പിയർ, പെഗാസസ്, സിൽവർസ്റ്റോൺ, സ്പെക്ടർ എന്നിവ ഉൾപ്പെടുന്നു. കൂടാതെ രാജകുടുംബത്തിന്റെ ഉടമസ്ഥതയിൽ തന്നെ 380 ബെൻ്റ്‌ലി കാറുകളുമുണ്ട്.
ജെറുഡോംഗ് പട്ടണത്തിലാണ് വൻ സുരക്ഷാ സന്നാഹങ്ങളോടെ ഈ വാഹനശേഖരം ഉള്ളത്. വിവിധ റിപ്പോർട്ടുകൾ പ്രകാരം സുൽത്താൻ്റെ ആസ്തി ഏകദേശം 30 ബില്യൺ ഡോളറാണ്. ഇന്ത്യൻ ശതകോടീശ്വരൻമാരായ മുകേഷ് അംബാനിയെയും ഗൗതം അദാനിയുടെയും സമ്പത്ത് നോക്കുകയാണെങ്കിൽ അവരേക്കാൾ വളരെ പിറകിലാണ് സുൽത്താന്റെ സമ്പത്ത്.