ഓപറേഷൻ ഗംഗ; പോളണ്ടിലെ രക്ഷാദൗത്യം ഏകോപിപ്പിക്കുന്നത് മലയാളി ഉദ്യോഗസ്ഥ- നഗ്മ മുഹമ്മദ് മല്ലിക് | Operation Ganga

ഇന്ത്യൻ വിദേശ സർവീസിലെ ആദ്യത്തെ മുസ്‌ലിം വനിതയാണ് നഗ്മ

Update: 2022-03-06 04:51 GMT
Editor : abs | By : Web Desk
Advertising

വാർസോ: യുക്രൈനിലെ ഇന്ത്യൻ രക്ഷാദൗത്യമായ ഓപറേഷൻ ഗംഗയിൽ പോളണ്ടിലെ ഏകോപനം നടത്തുന്നത് മലയാളി വനിതാ ഉദ്യോഗസ്ഥ. പോളണ്ടിലെ ഇന്ത്യൻ അംബാസഡർ നഗ്മ മുഹമ്മദ് മല്ലികാണ്  കാര്യങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. കാസർക്കോട് സ്വദേശിയാണ് ഡൽഹിയിൽ ജനിച്ച നഗ്മ. യുക്രൈനിൽനിന്നുള്ള വിദ്യാർത്ഥികളുമായി 13 പ്രത്യേക വിമാനങ്ങളാണ് ഇതുവരെ പോളണ്ടിൽനിന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്.

യുക്രൈൻ-പോളണ്ട് അതിർത്തിയിൽ വിദ്യാർത്ഥിക്ക് ഭക്ഷണവും വെള്ളവും അടക്കമുള്ള അവശ്യസേവനങ്ങൾ നൽകാൻ അംബാസഡർ മുമ്പിലുണ്ടായിരുന്നു. കേന്ദ്രമന്ത്രി വി.കെ സിങ് ഇവരുടെ വീഡിയോ കഴിഞ്ഞ ദിവസം പങ്കുവയ്ക്കുകയും ചെയ്തിരുന്നു. കേന്ദ്രസർക്കാർ തീരുമാനപ്രകാരം കഴിഞ്ഞയാഴ്ചയാണ് ജനറൽ വി.കെ സിങ് പോളണ്ട് വഴിയുള്ള രക്ഷാദൗത്യം ഏകോപിപ്പിക്കാനായി വാർസോയിലെത്തിയത്. പോളണ്ട് വിദേശകാര്യ മന്ത്രിയുമായി സിങ് കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. യുക്രൈനിലേക്ക് മരുന്ന്, പുതപ്പ് അടക്കമുള്ള മാനുഷിക സഹായം നൽകുന്നതും പോളണ്ട് വഴിയാണ്.

1991 ബാച്ച് ഇന്ത്യൻ വിദേശ സർവീസ് ഉദ്യോഗസ്ഥയാണ് നഗ്മ മല്ലിക്. തുനീഷ്യയിലും ബ്രൂണെയിലും അംബാസഡാറായി സേവനം ചെയ്തിട്ടുണ്ട്. മുൻ പ്രധാനമന്ത്രി ഐകെ ഗുജ്‌റാളിന്റെ സ്റ്റാഫ് ഓഫീസറായിരുന്നു. ഇന്ത്യയിലെ ആദ്യത്തെ ടെലവിഷൻ സോപ് ഓപറെയായ ഹം ലോഗിൽ അഭിനയിച്ചിട്ടുണ്ട്. ഇന്ത്യൻ വിദേശ സർവീസിലെ ആദ്യത്തെ മുസ്‌ലിം വനിത കൂടിയാണ്. ന്യൂഡൽഹിയിലെ അഭിഭാഷകൻ ഫരീദ് ഇനാം മല്ലികാണ് ഭർത്താവ്. രണ്ടു മക്കളുണ്ട്. കാസർകോട് ഫോർട്ട് റോഡ് സ്വദേശികളായ മുഹമ്മദ് ഹബീബുല്ലയുടെയും സുലുവിന്റെയും മകളാണ്. 

നഗ്മ മുഹമ്മദ് മല്ലിക് 

അതിനിടെ, യുദ്ധം പതിനൊന്നാം ദിവസത്തിലേക്ക് കടക്കുമ്പോൾ യുക്രൈനിൽ സൈനികനടപടികൾ റഷ്യ ശക്തമാക്കി. ഇന്നലെ വെടിനിർത്തൽ അവസാനിച്ചതിന് ശേഷം കനത്ത അക്രമണം തുടരുകയാണ്. ഇന്നലെ മരിയുപോൾ, വോൾനോവാക്ക എന്നീ നഗരങ്ങളിൽ രക്ഷപ്രവർത്തനത്തിനായി പ്രഖ്യാപിച്ച വെടിനിർത്തൽ അവസാനിച്ച ശേഷം ശക്തമായ അക്രമണമാണ് റഷ്യ തുടരുന്നത്.

മരിയുപോൾ പൂർണ്ണമായും റഷ്യയുടെ നിയന്ത്രണത്തിലായിരിക്കുകയാണ്. തെക്കൻ തീരമേഖല സമ്പൂർണമായി പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ ഒഡേസ നഗരത്തിലേക്കും റഷ്യ അക്രമണം വ്യാപിപ്പിച്ചിട്ടുണ്ട്. തലസ്ഥാനനഗരമായ കിയവിന് നേരെ ഇന്നലെ രാത്രിയിലും വ്യോമാക്രമണമുണ്ടായി. നഗരത്തിന് 30 കി.മീ അകലെ തമ്പടിച്ചിരിക്കുന്ന റഷ്യൻ സേന അതേ നില തുടരുകയാണ്.

യുക്രൈൻ സൈന്യവുമായി ഇവിടെ ഏറ്റുമുട്ടലുണ്ടായെന്ന് റിപ്പോർട്ടുകളുണ്ട്. കിയവിന്റെ വടക്ക് പടിഞ്ഞാറൻ നഗരമായ ഇർപിനിലും മറ്റൊരു പ്രധാന നഗരമായ ചെർണോവിലും കനത്ത ബോംബാക്രമണമാണ് നടന്നത്. റഷ്യൻ വിമാനങ്ങൾ വെടിവെച്ചിടുന്നതിന്റെയും വാഹനങ്ങൾ പിടിച്ചെടുക്കുന്നതിന്റേയും ദൃശ്യങ്ങൾ യുക്രൈൻ സൈന്യം പുറത്തുവിട്ടു.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News