'ഗോട്ടാ ഗോ ഹോം'; ശ്രീലങ്കൻ പ്രസിഡൻറിനെ പാർലമെൻറിൽ നിന്നോടിച്ച് പ്രതിപക്ഷം

പാർലമെൻറ് അംഗമായ ഹർഷ ഡെ സിൽവെ ട്വിറ്ററിൽ പ്രതിഷേധത്തിന്റെ വീഡിയോ പങ്കുവെക്കുകയായിരുന്നു

Update: 2022-07-05 15:57 GMT

ശ്രീലങ്കയിലെ പ്രധാനമന്ത്രിയും ധനകാര്യമന്ത്രിയുമായിരുന്ന രജപക്‌സെ കുടുംബാംഗങ്ങൾ രാജിവെച്ചെങ്കിലും പ്രസിഡൻറ് സ്ഥാനത്ത് തുടരുന്ന ഗോട്ടബയാ രജപക്‌സയെ പാർലമെൻറിൽ നിന്നോടിച്ച് പ്രതിപക്ഷം. നാളുകളായി രാജ്യത്തെ പിടിച്ചുലയ്ക്കുന്ന സാമ്പത്തിക പ്രതിസന്ധിയിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷത്തിന്റെ പ്രതികരണം. പാർലമെൻറ് അംഗമായ ഹർഷ ഡെ സിൽവെ ട്വിറ്ററിൽ പ്രതിഷേധത്തിന്റെ വീഡിയോ പങ്കുവെക്കുകയായിരുന്നു. ചില പാർലമെൻറംഗങ്ങൾ പ്ലക്കാർഡ് പിടിച്ച് മുദ്രാവാക്യം മുഴക്കുന്നതാണ് വീഡിയോയിലുള്ളത്. തുടർന്ന് സഹായികളോട് സംസാരിച്ച ഗോട്ടബയാ പാർലമെൻറ് വിടുകയായിരുന്നു.

Advertising
Advertising


കുറച്ചു നേരം മുമ്പ് കഴിഞ്ഞതാണിതെന്നും ചരിത്രത്തിൽ ഒരിക്കലും സംഭവിക്കാത്തതാണ് പ്രസിഡൻറ് പാർലമെൻറിൽനിന്ന് ഇറങ്ങിപ്പോകേണ്ടി വന്നതുമെന്ന കുറിപ്പോടെയാണ് ഹർഷാ വീഡിയോ പങ്കുവെച്ചത്.

പ്രധാന വിഭവങ്ങൾ ഇറക്കുമതി ചെയ്യാനുള്ള വിദേശനാണ്യമില്ലാത്തതിനാൽ ശ്രീലങ്ക കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. നീണ്ട പവർകട്ടുകളും ഇന്ധന ക്ഷാമവും ജനങ്ങൾ നേരിടുന്നു. രാജ്യം ഇപ്പോൾ പാപ്പരമായിരിക്കുകയാണെന്നും സാമ്പത്തിക പ്രതിസന്ധി അടുത്ത വർഷം അവസാനം വരെ നീണ്ടുനിൽക്കുമെന്നുമാണ് പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ ഇന്ന് പാർലമെന്റിൽ പറഞ്ഞത്. ഇൻറർനാഷണൽ മോണിറ്ററി ഫണ്ടുമായുള്ള ചർച്ചയിലെ തീരുമാനം ആഗസ്തിൽ രാജ്യത്തിന്റെ കടം പുനഃക്രമീകരിക്കുന്നതിൽ നിർണായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ധനസഹായം നൽകുന്നത് തീരുമാനിക്കുന്നതിന് മുമ്പ് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനം ധനക്കമ്മി പരിഹരിക്കാനുമായി ഏറെ കാര്യങ്ങൾ ചെയ്യാനുണ്ടെന്നാണ് ഐ.എം.എഫ് വ്യക്തമാക്കുന്നത്.



Opposition against Sri Lankan President in Parliament

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News