Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
ഗസ്സ: ഗസ്സയിൽ ഭക്ഷ്യ സഹായങ്ങളുടെ വിതരണം നടത്തുന്നതിനിടെ പാലറ്റ് ശരീരത്തിൽ വീണു 15 വയസുള്ള ഫലസ്തീൻ ബാലൻ മരിച്ചു. യുദ്ധത്തിൽ തകർന്ന ഗസ്സ നഗരം പിടിച്ചെടുക്കാനുള്ള ഇസ്രായേലിന്റെ പദ്ധതിക്കെതിരെ ആഗോളതലത്തിൽ പ്രതിഷേധം ഉയരുന്നതിനിടെയാണ് സംഭവം. ഏകദേശം പത്ത് ലക്ഷം ആളുകൾ അഭയം തേടുന്ന ഗസ്സയിൽ യുദ്ധക്കെടുതികൾ രൂക്ഷമാണ്.
മധ്യ ഗസ്സയിലെ നെറ്റ്സാരിം ഇടനാഴിക്ക് സമീപം മുഹന്നദ് സക്കറിയ ഈദ് എന്ന ബാലനാണ് മരിച്ചത്. അൽ ജസീറ ചാനൽ പുറത്തുവിട്ട ദൃശ്യങ്ങളിൽ കുട്ടിയുടെ സഹോദരൻ കുട്ടിയെ സ്ഥലത്തുനിന്ന് കൊണ്ടുപോകുന്നതും നുസൈറത്തിലെ അൽ-ഔദ ആശുപത്രിയിലെത്തിക്കുന്നതും കാണാം. സഹായ വിതരണങ്ങളുടെ പാലറ്റ് മുകളിൽ വീണതിനെ തുടർന്നാണ് ഫലസ്തീൻ ബാലൻ കൊല്ലപ്പെട്ടതെന്ന് ഈദിന്റെ സഹോദരൻ റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയോട് പറഞ്ഞു.
'നമ്മൾ ജീവിക്കുന്ന ക്ഷാമവും കഠിനമായ സാഹചര്യങ്ങളിൽ എന്റെ സഹോദരൻ സഹായം വാങ്ങാൻ പോയതാണ്. അവിടെ വിമാനങ്ങൾ വഴി എയർ ഡ്രോപ്പ് ചെയ്ത പെട്ടി തലയിൽ വീണ് അവൻ രക്തസാക്ഷിയായി.' സഹോദരൻ പറഞ്ഞു. എയർ ഡ്രോപ്പ് വഴി സഹായം വിതരണം ചെയ്യുന്നത് അപകടകരവും കാര്യക്ഷമമല്ലാത്തതും ചെലവേറിയതുമാണെന്ന് ഐക്യരാഷ്ട്രസഭ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയതിനു പിന്നാലെയാണ് ഏറ്റവും പുതിയ മരണം സംഭവിച്ചിരിക്കുന്നത്. കരമാർഗങ്ങളിലൂടെ ഗസ്സയിലേക്ക് മാനുഷിക സഹായം സ്ഥിരമായി വിതരണം ചെയ്യാൻ ഇസ്രായേലിനോട് അവർ ആവശ്യപ്പെടുകയും ചെയ്തു.