Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
വാഷിങ്ടൺ: യുഎസ് പ്രതിരോധവകുപ്പിലെ രഹസ്യാന്വേഷണ ഏജൻസിയുടെ മേധാവി ജനറൽ ജെഫ്രി ക്രൂസിനെ ട്രംപ് ഭരണകൂടം സർവീസിൽ നിന്ന് പിരിച്ചുവിട്ടു. വെള്ളിയാഴ്ച പ്രതിരോധ സെക്രട്ടി പീറ്റ് ഹെഗ്‌സെത്താണ് ജനറലിനെ പുറത്താക്കിയതെന്ന് പ്രതിരോധവകുപ്പിലെ രണ്ട് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ക്രൂസിനെ എന്തുകൊണ്ടാണ് പുറത്താക്കിയതന്ന് വ്യക്തമല്ല. ഇറാന്റെ ആണവകേന്ദ്രങ്ങളിൽ യുഎസ് നടത്തിയ ആക്രമണത്തിലുണ്ടായ നാശനഷ്ടങ്ങളെ സംബന്ധിച്ച് ജനറൽ ജെഫ്രിയുടെ കീഴിലുള്ള രഹസ്യാന്വേഷണവിഭാഗം സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് ഡൊണാൾഡ് ട്രംപിനെ പ്രകോപിപ്പിച്ചതിനെ തുടർന്നാണ് നടപടിയെന്നാണ് റിപ്പോർട്ടുകൾ.
ക്രൂസിനെ കൂടാതെ യുഎസ് നാവിക റിസർവ് മേധാവിയെയും നാവിക സ്പെഷ്യൽ വാർഫെയർ കമാൻഡിന്റെ കമാൻഡറെയും പുറത്താക്കിയതായി റോയിട്ടേഴ് റിപ്പോർട്ട് ചെയ്തു. എന്തിനാണ് തങ്ങളെ പുറത്താക്കിയതെന്ന് അറിയില്ലെന്ന് മൂന്ന് ഉദ്യോഗസ്ഥരും പറഞ്ഞു. കഴിഞ്ഞ ഏപ്രിലിൽ യുഎസ് ദേശീയ സുരക്ഷാ ഏജൻസിയുടെ ഡയറക്ടർ സ്ഥാനത്ത് നിന്ന് ജനറൽ തിമോത്തി ഹോഗിനെ ട്രംപ് പുറത്താക്കിയിരുന്നു.