യുക്രൈന്‍-പോളണ്ട് അതിർത്തിയിൽ എത്തിയവർക്ക് നേരെ സുരക്ഷാ ഉദ്യോഗസ്ഥരുടെ മർദനം

36 മണിക്കൂറിലേറെയായി മലയാളികളടക്കമുള്ള വിദ്യാർഥികൾ ഷെയിനി മെഡിക്ക അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുകയാണ്

Update: 2022-02-27 04:28 GMT

യുക്രൈന്‍ പോളണ്ട് അതിർത്തിയിൽ എത്തിയവർക്ക് നേരെ സുരക്ഷാ ഉദ്യോഗസ്ഥരുടെ മർദനം. യുക്രൈൻ പോളണ്ട് അതിർത്തിയായ ഷെയിനി മെഡിക്കയിലാണ് സംഭവം. മലയാളി വിദ്യാർഥികളടക്കം നിരവധി പേരാണ് ഇവിടെയുള്ളത്. 36 മണിക്കൂറിലേറെയായി വിദ്യാർഥികൾ ഇവിടെ കുടുങ്ങിക്കിടക്കുകയാണ്. കിലോമീറ്ററുകൾ താണ്ടി കാൽനടയായി വന്ന വിദ്യാർഥികളാണ് അതിർത്തിയിൽ കുടുങ്ങിയത്. 

കഴിഞ്ഞ രണ്ട് ദിവസമായി പോളണ്ട് അതിർത്തി വഴിയാണ് യുക്രൈനില്‍‌ നിന്ന് പലരും രക്ഷപ്പെടാന്‍ ശ്രമിക്കുന്നത്. നൂറു കണക്കിനാളുകള്‍ എത്തിയതിനെത്തുടര്‍ന്ന് അതിര്‍ത്തിയില്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. ഇവിടത്തെ വാർത്താവിനിമയ ബന്ധങ്ങൾ തകരാറിലാണ്. രണ്ട് രാത്രിയായി കടുത്ത തണുപ്പിനിടെ വിദ്യാര്‍ഥികളടക്കം നൂറുകണക്കിനുപേരാണ് അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുന്നത്.

Advertising
Advertising

യുക്രൈനില്‍ റഷ്യന്‍ ആക്രമണങ്ങള്‍ തുടരുകയാണ്. യുക്രൈനെ നാലു ഭാഗത്തുനിന്നും വളഞ്ഞ്, മുന്നേറ്റം തുടരാൻ സൈന്യത്തിന് റഷ്യ നിർദേശം നല്‍കി. തുടർച്ചയായി നാലാംദിവസവും കനത്ത ആക്രമണമാണ് റഷ്യയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഇന്നലെ രാത്രിയും കിയവിന് നേരെ നിരവധി മിസൈൽ ആക്രണങ്ങളും ഷെല്ലാക്രമണങ്ങളും നടന്നു. വാസിൽകിയവിലെ എണ്ണ സംഭരണശാല റഷ്യ തകർത്തു. തിങ്കളാഴ്ച രാവിലെ വരെ കിയവ് നഗരത്തില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. കിയവ് നഗരത്തില്‍ രാത്രിയും പകലും കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ് അധികൃതര്‍.റഷ്യന്‍ സേന നഗരത്തില്‍ കടന്നതിനാലാണ് പുതിയ തീരുമാനം. അതേസമയം ചെച്നിയൻ സൈന്യവും റഷ്യയ്ക്കൊപ്പം ചേർന്നു. യുക്രൈൻ സൈനിക കേന്ദ്രം പിടിച്ചെടുത്തെന്ന് ചെയ്നിയൻ പ്രസിഡന്‍റ് അറിയിച്ചു. 

റഷ്യന്‍ ആക്രമണത്തിൽ ഇതുവരെ 198 പേർ കൊല്ലപ്പെട്ടതായി യുക്രൈൻ ആരോഗ്യമന്ത്രി അറിയിച്ചു. വ്യാഴാഴ്ച തുടങ്ങിയ റഷ്യൻ അധിനിവേശത്തിൽ 33 കുട്ടികൾ ഉൾപ്പെടെ 1,115 പേർക്ക് പരിക്കേറ്റതായും അദ്ദേഹം അറിയിച്ചു. വ്യാഴാഴ്ച മുതൽ 1,20,000 യുക്രൈൻ സ്വദേശികൾ പലായാനം ചെയ്തെന്നാണ് യുഎൻ കണക്ക്. യുക്രൈനിലെ വാസസ്ഥലങ്ങളെ ആക്രമിച്ചിട്ടില്ലെന്നാണ് റഷ്യ നേരത്തെ നൽകിയ വിശദീകരണം. കിയവിൽ ഫ്ലാറ്റ് സമുച്ചയത്തിന് നേരെ ആക്രമണം നടത്തിയിട്ടില്ലെന്നാണ് റഷ്യ പറയുന്നത്. ആക്രമണം നടത്തിയെന്ന റിപ്പോ‍ർട്ട് പ്രതിരോധ മന്ത്രാലയം നിരസിച്ചു. കിയവിൽ അപ്പാ‍ർട്ട്മെന്റിൽ പതിച്ചത് യുക്രൈൻ മിസൈലാണെന്നും റഷ്യ പറഞ്ഞു.

Full View


Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News