വില കൂടി, സ്‌റ്റോക്കില്ല; റഷ്യയിൽ പഞ്ചസാരക്കായി പിടിവലി, വീഡിയോ

2015 ന് ശേഷമുള്ള ഏറ്റവും വലിയ വിലവർധനവാണ് റഷ്യയിൽ പഞ്ചസാരക്കുണ്ടായിരിക്കുന്നത്

Update: 2022-03-22 10:07 GMT

യുക്രൈനിൽ അധിനിവേശം നടത്തുന്ന റഷ്യയിൽ പഞ്ചസാരക്കായി പിടിവലി. യുദ്ധത്തെ തുടർന്നുണ്ടായ സാമ്പത്തിക തകർച്ചയിൽ പഞ്ചസാരയുടെ വില കൂടുകയും സ്‌റ്റോക്ക് കുറയുകയും ചെയ്തതോടെ ഒരു റഷ്യൻ സൂപ്പർ മാർക്കറ്റിൽ ഉപഭോക്താക്കൾക്കിടയിൽ നടന്ന പിടിവലിയുടെ വീഡിയോ വൈറലായിരിക്കുകയാണ്. രാജ്യത്തെ ചില സ്‌റ്റോറുകൾ 10 കിലോഗ്രാം പരിധി വെച്ചാണ് പഞ്ചസാര വിൽക്കുന്നത്. 2015 ന് ശേഷമുള്ള ഏറ്റവും വലിയ വിലവർധനവാണ് റഷ്യയിൽ പഞ്ചസാരക്കുണ്ടായിരിക്കുന്നത്.


Advertising
Advertising

ചിലരുടെ ഷോപ്പിങ് കാർട്ടുകളിൽ നിന്ന് മറ്റുചിലർ പഞ്ചസാര പാക്കറ്റ് എടുത്തുകൊണ്ടുപോകുന്ന കാഴ്ചയാണ് വീഡിയോകളിൽ കാണുന്നത്. യുദ്ധത്തിനിറങ്ങിയ രാജ്യത്തും സാധാരണക്കാർ ബുദ്ധിമുട്ടുന്ന കാഴ്ചയാണ് ഇതോടെ പുറത്തുവന്നിരിക്കുന്നത്. എന്നാൽ രാജ്യത്ത് പഞ്ചസാര ക്ഷാമമില്ലെന്നാണ് റഷ്യൻ അധികൃതർ പറയുന്നത്. ഉപഭോക്താക്കൾ പരിഭ്രാന്തരായി ഉത്പന്നം വാങ്ങിക്കൂട്ടുന്നതാണ് പ്രശ്‌നമെന്നും അവർ ചൂണ്ടിക്കാട്ടി. അതേസമയം, പഞ്ചസാരക്ക് വില കൂടാൻ ഉത്പന്നം ചില നിർമാതാക്കൾ പൂഴ്ത്തിവെക്കുന്നതായി ഒരു വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. ക്ഷാമമില്ലെന്നാണ് ഗവൺമെൻറ് പറയുന്നതെങ്കിലും രാജ്യത്ത് നിന്ന് പഞ്ചസാര കയറ്റുമതി ചെയ്യുന്നതിന് റഷ്യ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

പഞ്ചസാരയുടെ വില 31 ശതമാനമാണ് വർധിച്ചിരിക്കുന്നത്. പാശ്ചാത്യ ഉപരോധം മൂലം പല ഉത്പന്നങ്ങൾക്കും ഏറെ വില കൂടിയിട്ടുണ്ട്. പശ്ചാത്യ കമ്പനികളിൽ പലതും രാജ്യം വിട്ടതിനാൽ കാർ, ടി.വി പോലെയുള്ള വീട്ടുപകരണങ്ങൾ തുടങ്ങിയ ഇറക്കുമതി ചെയ്യപ്പെടുന്ന സാധനങ്ങൾക്കൊക്കെ ക്ഷാമമുണ്ട്. കറൻസി നിയന്ത്രണം കൊണ്ട് പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള ശ്രമത്തിലാണ് ഭരണകൂടം. എന്നാൽ രാജ്യത്ത് സാധനങ്ങളുടെ വില കൂടിക്കൊണ്ടിരിക്കുകയാണ്.

Price increased, no Stock; fight for sugar in Russia, video

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News