'ഗുരുതരമായ തെറ്റുകൾ വരുത്തിയ പ്രതിഭയുള്ള വ്യക്തി'; പ്രിഗോഷിന്റെ മരണത്തിൽ മൗനം വെടിഞ്ഞ് പുടിൻ

ബുധനാഴ്ച വൈകീട്ടാണ് വാഗ്നർ കൂലിപ്പടയുടെ തലവനായ പ്രിഗോഷിൻ വിമാനാപകടത്തിൽ കൊല്ലപ്പെട്ടത്.

Update: 2023-08-25 09:14 GMT
Advertising

മോസ്‌കോ: വാഗ്നർ കൂലിപ്പടയുടെ തലവൻ യെവ്ഗനി പ്രിഗോഷിന്റെ മരണത്തിൽ പ്രതികരണവുമായി റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ. ജീവിതത്തിൽ ഗുരുതരമായ തെറ്റുകൾ വരുത്തിയ പ്രതിഭയുടെ വ്യക്തി എന്നായിരുന്നു പുടിന്റെ പ്രതികരണം. വിമാനത്തിൽ ഉണ്ടായിരുന്ന 10 പേരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നുവെന്നും പുടിൻ പ്രസ്താവനയിൽ പറഞ്ഞു.

ബുധനാഴ്ച വൈകുന്നേരം മോസ്‌കോയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലുണ്ടായ വിമാനാപകടത്തിലാണ് പ്രിഗോഷിൻ കൊല്ലപ്പെട്ടത്. എംബ്രായർ ലെഗസി 600 എക്‌സിക്യൂട്ടീവ് ജെറ്റ് ആണ് തകർന്നുവീണത്. പ്രശ്‌നങ്ങളൊന്നുമില്ലാതെ പറന്ന വിമാനം 30 സെക്കൻഡിനകമാണ് 28,000 അടിയിൽനിന്ന് കൂപ്പുകുത്തിയത്.

പുടിന്റെ കൂലിപ്പട്ടാളമായ വാഗ്നർ സേനയുടെ തലവനായിരുന്ന പ്രിഗോഷിൻ ജൂണിൽ വിമത നീക്കം നടത്തിയതോടെയാണ് വില്ലനായി മാറിയത്. സൈനിക നീക്കത്തെ പിന്നിൽനിന്നുള്ള കുത്ത് എന്നും പ്രിഗോഷിനെ ഒറ്റുകാരൻ എന്നും പുടിൻ വിശേഷിപ്പിച്ചിരുന്നു. ബെലറൂസ് പ്രസിഡന്റ് ഇടപെട്ട് നടത്തിയ ചർച്ചകൾക്കൊടുവിലാണ് കൂലിപ്പട്ടാളം പിൻവാങ്ങിയത്.

പ്രിയോഗിഷൻ കൊല്ലപ്പെട്ട വിമാനാപകടത്തിന് പിന്നിൽ പുടിനാണെന്ന ആരോപണവും ഉയരുന്നുണ്ട്. ബോംബ് വിമാനത്തിനുള്ളിലേക്ക് കടത്തി ആകാശത്തുവെച്ച് സ്‌ഫോടനം നടത്തിയെന്നായിരുന്നു ഒരു റിപ്പോർട്ട്. വിമാനം താഴേക്ക് വരുന്നതിന് മുമ്പ് ആകാശത്തുവെച്ച് വൻ സ്‌ഫോടന ശബ്ദം കേട്ടതായാണ് വിമാനം തകർന്നുവീണ പ്രദേശത്തുള്ളവർ പറയുന്നത്. റഷ്യൻ സൈന്യം വിമാനം വെടിവെച്ചിടുകയായിരുന്നു എന്നാണ് പ്രിഗോഷിനുമായി ബന്ധപ്പെട്ട ടെലഗ്രാം ചാനൽ ആരോപിക്കുന്നത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News