വിണ്ണിൽ നിന്ന് മണ്ണിലെത്തി; ആർട്ടെമിസ്-2 ദൗത്യസംഘം തിരിച്ചിറങ്ങി

പത്തുദിവസം നീണ്ടുനിന്ന യാത്രയ്ക്ക് ശേഷം പസഫിക് സമുദ്രത്തിലാണ് ഓറിയോൺ പേടകം 'സ്പ്ലാഷ് ഡൗൺ' ചെയ്തത്

Update: 2026-04-11 04:34 GMT

കാലിഫോർണിയ: അമ്പത്തിനാല് വർഷത്തെ നീണ്ട കാത്തിരിപ്പിന് അന്ത്യമായിരിക്കുന്നു. മനുഷ്യൻ വീണ്ടും ചന്ദ്രന്റെ അതിരുകൾ താണ്ടി സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തിയിരിക്കുന്നു. നാസയുടെ ആർട്ടെമിസ് 2 ദൗത്യം വിജയകരമായി പൂർത്തിയാക്കി നാല് ബഹിരാകാശ സഞ്ചാരികൾ സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തി. പത്തുദിവസം നീണ്ടുനിന്ന വിസ്മയകരമായ ഈ യാത്രയ്ക്ക് ശേഷം പസഫിക് സമുദ്രത്തിലാണ് ഇവരുടെ ഓറിയോൺ പേടകം ലാൻഡ് ചെയ്തത്.

ഇന്ത്യൻ സമയം പുലർച്ചെ 5.37നാണ് യുഎസിലെ കാലിഫോർണിയക്ക് സമീപം പസിഫിക് സമുദ്രത്തിൽ പേടകം സ്പ്ലാഷ് ഡൗൺ ചെയ്തത്. അപ്പോളോ ദൗത്യങ്ങൾക്ക് ശേഷം മനുഷ്യൻ ചന്ദ്രനിലേക്ക് നടത്തിയ ഏറ്റവും വലിയ ദൗത്യത്തിനാണ് ശുഭസമാപ്തിയായിരിക്കുന്നത്. മനുഷ്യൻ ഇതുവരെ സഞ്ചരിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും കൂടുതൽ ദൂരമെന്ന റെക്കോർഡ് കുറിച്ചാണ് ഈ സംഘം മടങ്ങിയെത്തിയത്. കമാൻഡർ റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച്, ജെറമി ഹാൻസെൻ എന്നിവരാണ് ഈ ചരിത്രയാത്രയിലെ നായകർ.

Advertising
Advertising

മണിക്കൂറിൽ 40,000 കിലോമീറ്ററിലധികം വേഗതയിൽ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പേടകം കുതിച്ചുപാഞ്ഞു. ഈ സമയത്ത് പേടകത്തിന് പുറത്ത് അനുഭവപ്പെട്ടത് 2,800 ഡിഗ്രി സെൽഷ്യസോളം ചൂടായിരുന്നു. അത്യാധുനികമായ ഹീറ്റ് ഷീൽഡുകൾ ഉപയോ​ഗിച്ചാണ് യാത്രികരെ ഈ കഠിനമായ ചൂടിൽ നിന്നും സംരക്ഷിച്ചത്.

സാൻ ഡിയേ​ഗോ തീരത്തിന് സമീപം പാരച്യൂട്ടുകളുടെ സഹായത്തോടെയാണ് പേടകം സമുദ്രത്തിൽ പതിച്ചത്. സ്പ്ലാഷ് ഡൗൺ എന്ന് വിളിക്കുന്ന ഈ ലാൻഡിംഗിന് സാക്ഷിയാകാൻ യുഎസ് നാവികസേനയുടെ കപ്പലുകൾ നേരത്തെ തന്നെ സജ്ജമായിരുന്നു. കടലിൽ നിന്നും യാത്രികരെയും പേടകത്തെയും സുരക്ഷിതമായി കപ്പലിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്. കമ്യൂണിക്കേഷൻ പുനഃസ്ഥാപിച്ചശേഷം മാത്രമേ ഹാച്ച് തുറക്കുകയുള്ളൂ. എന്നാൽ പേടകത്തിനു പുറത്തെ ചൂടും മറ്റു വിഷപദാർഥങ്ങളും ഉൾപ്പെടെയുള്ളവ സ്പീഡ് ബോട്ടുകളിലെത്തിയ റിക്കവറി സംഘത്തിലെ വിദഗ്ധർ പരിശോധിക്കാൻ തുടങ്ങിയിട്ടുണ്ട്. അവസാന വട്ട സുരക്ഷാ പരിശോധന നടപ്പാക്കുകയാണെന്ന് മിഷൻ കൺട്രോളിൽനിന്ന് അറിയിച്ചിരിക്കുന്നത്.

വെറുമൊരു യാത്ര എന്നതിലുപരി വരാനിരിക്കുന്ന വലിയ മാറ്റങ്ങളുടെ തുടക്കമാണിത്. അടുത്ത ഘട്ടത്തിൽ മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തുന്ന ആർട്ടെമിസ് 3 ദൗത്യത്തിനാണ് നാസ തയ്യാറെടുക്കുന്നത്. ചന്ദ്രനിൽ ഒരു സ്ഥിര താമസം ഒരുക്കാനും അവിടെ നിന്ന് ചൊവ്വയിലേക്ക് യാത്ര നടത്താനുമുള്ള മനുഷ്യന്റെ സ്വപ്നങ്ങൾക്ക് ഈ വിജയം കരുത്തു പകരും.

ബഹിരാകാശ ഗവേഷണത്തിലെ പുതിയൊരു യുഗത്തിനാണ് ഇതിലൂടെ തുടക്കമായിരിക്കുന്നത്. വിക്ടർ ഗ്ലോവർ ചന്ദ്രനിലേക്ക് പോകുന്ന ആദ്യ കറുത്ത വർഗക്കാരനായും, ക്രിസ്റ്റീന കോച്ച് ആദ്യ വനിതയായും ചരിത്രത്തിൽ ഇടംപിടിച്ചു. ആധുനിക മനുഷ്യൻ വീണ്ടും ചന്ദ്രനെ കീഴടക്കാൻ ഒരുങ്ങുന്നു എന്ന വലിയ സന്ദേശമാണ് ഈ ദൗത്യം ലോകത്തിന് നൽകുന്നത്.

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

By - Web Desk

contributor

Similar News