ലോകകപ്പ് ഫൈനലിലെ തോല്‍വി; ഫ്രാന്‍സില്‍ കലാപം, ആരാധകര്‍ വാഹനങ്ങള്‍ കത്തിച്ചു

ആയിരക്കണക്കിന് ഫുട്ബോൾ ആരാധകരാണ് പാരിസിലും നൈസിലും ലിയോണിലും തെരുവിലേക്ക് ഒഴുകിയത്

Update: 2022-12-19 04:27 GMT
Editor : Jaisy Thomas | By : Web Desk
Advertising

പാരിസ്: ലോകകപ്പ് ഫൈനലിൽ ഫ്രാൻസ് അർജന്‍റീനയോട് തോറ്റതിന് പിന്നാലെ പല ഫ്രഞ്ച് നഗരങ്ങളിലും കലാപം പൊട്ടിപ്പുറപ്പെട്ടു. ആയിരക്കണക്കിന് ഫുട്ബോൾ ആരാധകരാണ് പാരിസിലും നൈസിലും ലിയോണിലും തെരുവിലേക്ക് ഒഴുകിയത്.

ക്രമസമാധാന നില നിലനിർത്താൻ പൊലീസ് ഉദ്യോഗസ്ഥർ ശ്രമിക്കുമ്പോഴും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോകൾ തെരുവുകളിൽ വലിയ ബഹളവും അരാജകത്വവും കാണിച്ചു. പൊലീസിനു നേരെ പടക്കമെറിയലും കല്ലേറുമുണ്ടായി. ലിയോണില്‍ കലാപകാരികളെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരു സ്ത്രീക്ക് നേരെയും ആക്രമണമുണ്ടായി. ഇതിനെ തുടര്‍ന്ന് പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചതായി ഡെയ്‍ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഫ്രഞ്ച് തലസ്ഥാനത്തെ പ്രശസ്തമായ ചാംപ്‌സ്-എലിസീസിൽ ആരാധകരും പൊലീസുകാരും തമ്മില്‍ ഏറ്റുമുട്ടി. മത്സരത്തിനു ശേഷം ആരാധകര്‍ വാഹനങ്ങള്‍ നശിപ്പിക്കുകയും തീയിടുകയും ചെയ്തു.

ഫൈനലിനോട് അനുബന്ധിച്ച് ഫ്രാന്‍സിലുടനീളം 14,000 പൊലീസുകാരെ വിന്യസിച്ചിരുന്നതായി അധികൃതര്‍ ഡെയ്‍ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രക്ഷോഭത്തില്‍ പങ്കെടുത്ത ഡസന്‍ കണക്കിനാളുകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്നലെ ഖത്തറിലെ ലൂസെയ്ല്‍ സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് അര്‍ജന്‍റീന ഫ്രാന്‍സിനെ വീഴ്ത്തിയത്. ഷൂട്ടൗട്ടില്‍ 4-2നായിരുന്നു അര്‍ജന്‍റീനയുടെ ജയം. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News