ജോലി സമയത്ത് ഇടക്കിടക്ക് പുകവലി, പണികൊടുത്ത് സർക്കാർ; ഒമ്പത് ലക്ഷം രൂപ പിഴയടക്കാൻ ഉത്തരവ്‌

ഇയാൾക്ക് ആറുമാസത്തോളം ശമ്പളത്തിന്റെ 10 ശതമാനം വെട്ടിക്കുറിച്ചിരുന്നു

Update: 2023-03-31 14:49 GMT
Editor : Lissy P | By : Web Desk
Advertising

ഒസാക്ക: പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന് എല്ലാവർക്കും അറിയാം.. എന്നാൽ അത് അറിഞ്ഞിട്ടും പുക വലിക്കുന്നവരും ഏറെയാണ്. ജോലിയുടെ ഇടയിൽ പോലും ബ്രേക്ക് എടുക്ക് പുകവലിക്കുന്നവരും നിരവധിയാണ്. എന്നാൽ ജോലിക്കിടയിലെ പുകവലി  സര്‍ക്കാര്‍ ജീവനക്കാരന് കൊടുത്തത് എട്ടിന്റെ പണിയാണ്. നൂറോ ആയിരമോ അല്ല, ഒമ്പത് ലക്ഷം രൂപയാണ് ജീവനക്കാരനോട്  പിഴയടക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ജപ്പാനിലെ ഒസാക്കയിലെ പ്രിഫെക്ചറൽ സർക്കാർ ധനകാര്യ വകുപ്പിലെ ഉന്നതഉദ്യോഗസ്ഥനാണ് പിഴ ചുമത്തിയിരിക്കുന്നത്. 

 14 വർഷത്തിനിടെ 4,500-ലധികം തവണ പുകവലിച്ചതിനാണ് 61 കാരന് പിഴ ചുമത്തിയതെന്ന് ജാപ്പനീസ് ഔട്ട്ലെറ്റ് ദി മൈനിച്ചി റിപ്പോർട്ട് ചെയ്തു.ഇയാള്‍ ഡ്യൂട്ടിയിലുണ്ടായിക്കുന്ന 355 മണിക്കൂറും 19 മിനിറ്റും പുകവലിച്ചു. ജോലിക്കിടെ ഇയാൾ 3,400 അനധികൃത സ്‌മോക്ക് ബ്രേക്കുകൾ എടുത്തതായി ജാപ്പനീസ് ഔട്ട്ലെറ്റ് ദി മൈനിച്ചിനിയെ ഉദ്ധരിച്ച് ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു.

പുകവലിക്കാനായി ഇടക്കിടക്ക് ഇടവേളയെടുത്തതിനെ തുടർന്ന് ഇയാൾക്ക് ആറുമാസത്തോളം ശമ്പളത്തിന്റെ 10 ശതമാനം വെട്ടിക്കുറിച്ചിരുന്നു. ഇടക്കിടക്ക് പുകവലിക്കാനായി പുറത്ത് പോകുന്നതിനാൽ ജീവനക്കാരന് കമ്പനി ഉദ്യോഗസ്ഥർ നിരവധി തവണ മുന്നറിയിപ്പ് നൽകിയിരുന്നതായും റിപ്പോർട്ടുകളുണ്ട്.

ഇയാള്‍ക്ക് പുറമെ ഇതേ ഓഫീസിലെ മറ്റ് രണ്ടു ജീവനക്കാർക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്.  ഓഫീസിൽ വീണ്ടും പുകവലിച്ചാൽ ഉണ്ടാകുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെ കുറിച്ച് മൂന്ന് പേർക്കും കമ്പനി മുന്നറിയിപ്പ് നൽകിയിരുന്നു. എന്നിട്ടും പുകവലിശീലം ഉപേക്ഷിക്കാൻ ഇവർ തയ്യാറായില്ല.

തുടർന്നാണ് ജീവനക്കാർക്ക് കനത്ത പിഴ ചുമത്തിയത്. അതേസമയം, ഈ വാർത്തകളോട് പല രീതിയിലാണ് ആളുകളാണ് പ്രതികരിച്ചത്. ശിക്ഷ അൽപം കൂടിപ്പോയെന്നാണ് ചിലരുടെ വാദം. ജോലിസ്ഥലത്ത് പുകവലിക്കുന്നതിനോ ലഘുഭക്ഷണം കഴിക്കുന്നതിനോ സംഭാഷണങ്ങളിൽ ഏർപ്പെടുന്നതിനോ ആളുകളെ ശിക്ഷിക്കരുതെന്ന് അവർ വാദിച്ചു.ഒസാക്കയിൽ പുകവലിക്കെതിരെ കർശനമായ നിയമങ്ങളുണ്ട്.

2008 മുതൽ ഓഫീസുകൾ, പബ്ലിക് സ്‌കൂളുകൾ തുടങ്ങിയ സർക്കാർ പരിസരങ്ങളിൽ പുകവലി നിരോധിച്ചിട്ടുണ്ട്. 2019-ൽ ജോലിക്കിടയിലുള്ള പുകവലിക്കും നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇതാദ്യമായല്ല ഇത്രയും കഠിനമായ ശിക്ഷ നടപ്പാക്കുന്നത്. 2019ൽ ഒസാക്ക ഹൈസ്‌കൂൾ അധ്യാപകൻ 3400 സ്‌മോക്ക് ബ്രേക്കുകൾ എടുത്തതായി കണ്ടെത്തി.  ശമ്പളത്തിന്റെ നല്ലൊരു ശതമാനം സര്‍ക്കാറിന്  തിരികെ നൽകാനായിരുന്നു അധ്യാപകനോട് ആവശ്യപ്പെട്ടത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News