Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
തെഹ്‌റാൻ: ഏകദേശം ആയിരക്കണക്കിന് വർഷത്തെ ചരിത്രമുള്ള ലോകത്തിലെ ഏറ്റവും പുരാതനമായ നാഗരികതകളിൽ ഒന്നാണ് ഇന്ത്യ. എന്നാൽ വേൾഡ് പോപ്പുലേഷൻ റിവ്യൂ അനുസരിച്ച് ഇന്ത്യയല്ല ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന രാജ്യം. മറിച്ച് 5000 വർഷത്തിലധികം മുമ്പ് മനുഷ്യർ ജീവിച്ചിരുന്നതായി കണക്കാക്കപ്പെടുന്ന ഒരു ആധുനിക മുസ്‌ലിം രാഷ്ട്രമാണ് ഈ പദവി വഹിക്കുന്നത്.
ചരിത്രപരമായ ജനസംഖ്യാ ഡാറ്റ വിശകലനം ചെയ്യുന്ന വേൾഡ് പോപ്പുലേഷൻ റിവ്യൂ സർവേ പ്രകാരം പേർഷ്യ അഥവാ ആധുനിക ഇറാനാണ് ലോകത്തിലെ ഏറ്റവും പഴക്കമുള്ള രാജ്യം. ചരിത്രപരമായി പേർഷ്യ എന്നറിയപ്പെടുന്ന ഇറാൻ, ഏറ്റവും പഴക്കമേറിയ നാഗരികതകളിൽ ഒന്നാണ്.
ഇറാൻ അതിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന് പേരുക്കേട്ടതാണ്. വാസ്തുവിദ്യ, ഗണിതം, ജ്യോതിശാസ്ത്രത്തിലുമുള്ള ആദ്യകാല കണ്ടുപിടുത്തങ്ങൾ ഇറാനെ ചരിത്രത്തിന്റെ നിർണായക സ്ഥാനങ്ങളിൽ അടയാളപ്പെടുത്തി. അക്കീമെനിഡ്, സസാനിയൻ തുടങ്ങിയ സാമ്രാജ്യങ്ങളിലൂടെ ഇറാന്റെ സ്വാധീനം മിഡിൽ ഈസ്റ്റിലുടനീളം വ്യാപിച്ചു. കല, ഭാഷ, ഭരണം എന്നിവയിൽ ശാശ്വതമായ ഒരു പാരമ്പര്യം തന്നെ ഇറാൻ അവശേഷിപ്പിച്ചു.
ബിസി 3200–539 കാലഘട്ടത്തിൽ ആരംഭിച്ച ഇറാനിലെ എലാമൈറ്റ് സാമ്രാജ്യം ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന നാഗരികതകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. ആധുനിക ഇറാന്റെ പടിഞ്ഞാറൻ, തെക്ക് പടിഞ്ഞാറ് ഭാഗങ്ങളിൽ കേന്ദ്രീകരിച്ചിരുന്ന ഈ സാമ്രാജ്യം, ഇന്നത്തെ ഖുസെസ്ഥാൻ, എലാം പ്രവിശ്യകളുടെ താഴ്ന്ന പ്രദേശങ്ങൾ മുതൽ ആധുനിക തെക്കൻ ഇറാഖിന്റെ ഒരു ചെറിയ ഭാഗം വരെ വ്യാപിച്ചു കിടന്നിരുന്നു.
ലോകത്തിലെ ഏറ്റവും പഴക്കമേറിയ പരമാധികാര രാജ്യമെന്ന നിലക്ക് ഇന്ത്യ രണ്ടാമതും സർക്കാർ രൂപീകരിച്ച രാജ്യമെന്ന നിലക്ക് ഇന്ത്യ ഏഴാം സ്ഥാനത്തുമാണ്. കുറഞ്ഞത് 55,000 വർഷങ്ങൾ പഴക്കമുള്ള ആദ്യകാല മനുഷ്യവാസ കേന്ദ്രങ്ങളും, ബിസി 2600 ഓടെ ആരംഭിച്ച സിന്ധുനദീതട സംസ്കാരവുമാണ് ഇന്ത്യയുടെ ആദ്യകാലത്തെ അടയാളപ്പെടുത്തുന്നത്.