ഗസ്സയിൽ അടിയന്തര വെടിനിർത്തൽ വേണ്ടെന്ന് അമേരിക്ക

അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ട് യു.എ.ഇ കൊണ്ടുവന്ന കരട് പ്രമേയത്തിൽ രക്ഷാസമിതി യോഗം തുടരുകയാണ്

Update: 2023-12-08 17:43 GMT

ഗസ്സ സിറ്റി: ഗസ്സയിൽ അടിയന്തര വെടിനിർത്തൽ വേണ്ടെന്ന് അമേരിക്ക. യു.എൻ സുരക്ഷാ കൗൺസിലിൽ അമേരിക്ക നിലപാട് അറിയിച്ചു. അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ട് യു.എ.ഇ കൊണ്ടുവന്ന കരട് പ്രമേയത്തിൽ രക്ഷാസമിതി യോഗം തുടരുകയാണ്.

റഷ്യ, ചൈന, ഫ്രാൻസ് എന്നീ രാജ്യങ്ങൾ വെടിനിർത്തലിനെ പിന്തുണച്ചു. ഹമാസിന് ഗസ്സയുടെ നിയന്ത്രണം കൊടുക്കുന്നതിന് തുല്യമാണ് വെടി നിർത്തലെന്ന് അമേരിക്ക പറഞ്ഞു. ഗസ്സയിൽ ആക്രമണം കടുപ്പിക്കാനാണ് ഇസ്രായേൽ തീരുമാനം. ഇസ്രായേൽ കൂട്ടക്കുരുതി തുടരുന്ന ഗസ്സയിൽ 62 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 17,177 ഫലസ്തീനികളെന്ന് കണക്കുകൾ. ഇതിൽ 7729 പേർ കുട്ടികളും 5153 പേർ സ്ത്രീകളുമാണെന്നും ഫലസ്തീൻ ഗവൺമെന്റ് മീഡിയ ഓഫീസ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

Advertising
Advertising

81 മാധ്യമപ്രവർത്തകരും 32 സിവിൽ ഡിഫൻസ് പ്രവർത്തകരും 287 മെഡിക്കൽ സ്റ്റാഫുകളും കൊല്ലപ്പെട്ടു.46,000 പേർക്ക് പരിക്കേറ്റതായും 7700 പേർ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നതായും കണക്കുകൾ പറയുന്നു. ഒക്ടോബർ ഏഴ് മുതൽ ഇതുവരെ 1576 കൂട്ടക്കൊലകളാണ് അധിനിവേശ സേന നടത്തിയത്. കര-വ്യോമാക്രമണത്തിൽ 194 മുസ്ലിം പള്ളികൾ ഭാഗികമായി തകർന്നു.

മൂന്ന് ചർച്ചുകളും പൂർണമായും തകർത്തു. 275 സ്‌കൂളുകൾ ഭാഗികമായി തകർന്നപ്പോൾ 73 എണ്ണം പ്രവർത്തിക്കാനാവാത്ത അവസ്ഥയിലാണ്. 121 സർക്കാർ കെട്ടിടങ്ങളാണ് നിലംപരിശായത്. 58 ആംബുലൻസുകൾ തകർത്തപ്പോൾ 21 ആശുപത്രികളും 110 ആരോഗ്യകേന്ദ്രങ്ങളും ഇസ്രായേൽ സേനയുടെ ആക്രമണത്തിന് ഇരയായി നശിച്ചു. 52,000 താമസ കെട്ടിടങ്ങളും കര-വ്യോമാക്രമണത്തിൽ പൂർണമായും നിലംപൊത്തിയപ്പോൾ 2,53,000 താമസകെട്ടിടങ്ങൾ ഭാഗികമായും തകർന്നു. ഗസ്സയിലും പരിസര പ്രദേശങ്ങളിലും ഇപ്പോഴും ആക്രമണം തുടരുകയാണ് ഇസ്രായേൽ സേന.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News