മന്ത്രിമാരായ ഋഷി സുനക്കും സാജിദ് ജാവിദും രാജിവെച്ചു; ബ്രിട്ടണിൽ ബോറിസ് മന്ത്രിസഭ പ്രതിസന്ധിയിൽ

ലൈംഗിക അപവാദം നേരിടുന്ന ക്രിസ് പിച്ചറെ ഡപ്യൂട്ടി ചീഫ് വിപ്പായി നിയമിച്ചതിൽ ബോറിസ് ജോൺസൻ മാപ്പുപറഞ്ഞതിനു പിന്നാലെയാണു രാജി

Update: 2022-07-06 03:05 GMT
Editor : Lissy P | By : Web Desk
Advertising

ലണ്ടൻ: പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ സർക്കാരിനെ പ്രതിസന്ധിയിലാക്കി യു.കെ ധനമന്ത്രിയും ഇന്ത്യൻ വംശജനുമായ ഋഷി സുനക്കും ആരോഗ്യ മന്ത്രി പാക് വംശജനുമായ സാജിദ് ജാവിദും രാജിവച്ചു. സർക്കാരിൽ നിന്ന് പുറത്തുപോകുന്നതിൽ വിഷമമുണ്ടെന്നും എന്നാൽ ഇത് ഞങ്ങൾക്ക് തുടരാനാകില്ലെന്നും സുനക് ട്വിറ്ററിലൂടെ അറിയിച്ചു.

ലൈംഗിക അപവാദം നേരിടുന്ന ക്രിസ് പിച്ചറെ ഡപ്യൂട്ടി ചീഫ് വിപ്പായി നിയമിച്ചതിൽ ബോറിസ് ജോൺസൻ മാപ്പുപറഞ്ഞതിനു പിന്നാലെയാണു രാജി. അഴിമതികളുടെ പരമ്പരയ്ക്ക് ശേഷം ദേശീയ താൽപ്പര്യങ്ങൾക്കനുസൃതമായി ഭരിക്കാനുള്ള ജോൺസന്റെ കഴിവിൽ തനിക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടുവെന്ന് ജാവിദ് പറഞ്ഞു.  തന്റെ മനസാക്ഷിക്കിനി തുടരാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ദേശീയ താൽപ്പര്യത്തിനനുസരിച്ച് ഭരിക്കാനുള്ള ജോൺസന്റെ കഴിവിൽ പല നിയമനിർമ്മാതാക്കൾക്കും പൊതുജനങ്ങൾക്കും വിശ്വാസം നഷ്ടപ്പെട്ടതായി അദ്ദേഹം പറഞ്ഞു.

ലൈംഗിക ആരോപണവിവാദത്തിന് ശേഷം മന്ത്രിസഭയിലെ സുപ്രധാന മന്ത്രിമാർ കൂടി രാജിവെച്ചതോടെ ജോൺസൺമന്ത്രിസഭ വലിയ പ്രതിസന്ധിയിലാണ്. ഇൻഫോസിസിന്റെ സഹസ്ഥാപകൻ എൻ.ആർ.നാരായണമൂർത്തിയുടെ മകൾ അക്ഷിതയുടെ ഭർത്താവാണ് ഋഷി. നോർത്ത് യോർക്ഷറിലെ റിച്ച്മണ്ടിൽ നിന്നുളള കൺസർവേറ്റീവ് പാർട്ടി എംപിയായ ഋഷി  തെരേസ മേ മന്ത്രിസഭയിൽ ഭവനകാര്യ സഹമന്ത്രിയായിരുന്നു.


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News