വാഷിങ്ടൺ: പാകിസ്താൻ, ബംഗ്ലാദേശ്, റഷ്യ തുടങ്ങിയ 75 രാജ്യങ്ങളിൽനിന്നുള്ള പൗരന്മാർക്ക് കുടിയേറ്റ വിസ നൽകുന്നത് അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ച് അമേരിക്ക. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ബുധനാഴ്ചയാണ് സുപ്രധാന തീരുമാനം പുറത്തുവിട്ടത്.
ജനുവരി 21 മുതൽ ഇത് പ്രാബല്യത്തിൽവരുമെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ അറിയിപ്പ്. ആഫ്രിക്ക, ഏഷ്യ, തെക്കേ അമേരിക്ക, കിഴക്കൻ യൂറോപ്പ്, പശ്ചിമേഷ്യ തുടങ്ങിയ ഭൂഖണ്ഡങ്ങളിൽനിന്നുള്ള രാജ്യങ്ങളെ ലക്ഷ്യമിട്ടുള്ളതാണ് അമേരിക്കയുടെ ഈ നടപടി.
'അമേരിക്കന്‍ ജനതയില്‍ നിന്ന് സമ്പത്ത് ചൂഷണം ചെയ്യുന്നവര്‍ അമേരിക്കയുടെ കുടിയേറ്റ സംവിധാനം ദുരുപയോഗം ചെയ്യുന്നത് ട്രംപ് ഭരണകൂടം അവസാനിപ്പിക്കുന്നു,' എന്നാണ് നടപടിക്ക് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് നല്‍കുന്ന വിശദീകരണം.
പാകിസ്താന്‍, ബംഗ്ലാദേശ്, സൊമാലിയ, റഷ്യ, ഇറാൻ, അഫ്ഗാനിസ്താന്‍, ബ്രസീൽ, നൈജീരിയ, തായ്‌ലൻഡ് എന്നിവയുള്‍പ്പെടെയാണ് രാജ്യങ്ങള്‍. യുഎസിൽ സ്ഥിരമായി താമസിക്കാനും ജോലി ചെയ്യാനും ആഗ്രഹിക്കുന്ന ആളുകൾക്ക് മാത്രമേ ഈ നീക്കം ബാധകമാകൂ, വിനോദസഞ്ചാരികൾക്കോ താൽക്കാലിക തൊഴിലാളികൾക്കോ ബാധകമല്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു. അതേസമയം വിദേശികൾക്കും താമസക്കാർ ആകാൻ സാധ്യതയുള്ളവർക്കും കർശനമായ പരിശോധനാ നിയമങ്ങളാണ് 'ടീം ട്രംപ്' കഴിഞ്ഞ ഒരു വർഷമായി ഏർപ്പെടുത്തിയിട്ടുള്ളത്.
ലോകത്തിലെ ഏറ്റവും കർശനമായ വിസ സ്ക്രീനിംഗ് സംവിധാനങ്ങളിലൊന്നായി മാറാനുള്ള ശ്രമത്തിലാണ് യുഎസ്.
അഫ്ഗാനിസ്താന്‍, അല്‍ബേനിയ, അള്‍ജീരിയ, ആന്റിഗ്വ& ബാര്‍ബുഡ, അര്‍മേനിയ, അസര്‍ബൈജാന്‍, ബഹാമാസ്, ബംഗ്ലാദേശ്, ബാര്‍ബഡോസ്, ബെലാറസ്, ബെലീസ്, ഭൂട്ടാന്‍, ബോസ്‌നിയ, ബ്രസീല്‍, ബര്‍മ്മ, കംബോഡിയ, കാമറൂണ്‍, കേപ് വെര്‍ഡെ, കൊളംബിയ, കോംഗോ, ക്യൂബ, ഡൊമിനിക്ക, ഈജിപ്ത്, എറിട്രിയ, എത്യോപ്യ, ഫിജി, ഗാംബിയ, ജോര്‍ജിയ, ഘാന, ഗ്രെനഡ, ഗ്വാട്ടിമാല, ഗിനിയ, ഹെയ്തി, ഇറാന്‍, ഇറാഖ്, ഐവറി കോസ്റ്റ്, ജമൈക്ക, ജോര്‍ദാന്‍, കസാക്കിസ്ഥാന്‍, കൊസോവോ, കുവൈറ്റ്, കിര്‍ഗിസ്ഥാന്‍, ലാവോസ്, ലെബനന്‍, ലൈബീരിയ, ലിബിയ, മാസിഡോണിയ, മോള്‍ഡോവ, മംഗോളിയ, മോണ്ടിനെഗ്രോ, മൊറോക്കോ, നേപ്പാള്‍, നിക്കരാഗ്വ, നൈജീരിയ, പാകിസ്ഥാന്‍, റിപ്പബ്ലിക് ഓഫ് കോംഗോ, റഷ്യ, റുവാണ്ട, സെന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസ്, സെന്റ് ലൂസിയ, സെന്റ് വിന്‍സെന്റ് ആന്‍ഡ് ഗ്രനേഡൈന്‍സ്, സെനഗല്‍, സിയറ ലിയോണ്‍, സൊമാലിയ, ദക്ഷിണ സുഡാന്‍, സുഡാന്‍, സിറിയ, ടാന്‍സാനിയ, തായ്ലന്‍ഡ്, ടോഗോ, ടുണീഷ്യ, ഉഗാണ്ട, ഉറുഗ്വേ, ഉസ്‌ബെക്കിസ്ഥാന്‍, യെമന്‍ എന്നിവയാണ് പുതിയ പട്ടിയില്‍ ഉള്‍പ്പെടുന്ന രാജ്യങ്ങള്‍.