മോസ്കോ: ഗൾഫ് മേഖലയിൽ വർധിച്ചുവരുന്ന സംഘർഷാവസ്ഥയിൽ ആശങ്ക പ്രകടിപ്പിച്ച് റഷ്യ. അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകൾ തടസമില്ലാതെ മുന്നോട്ട് പോകണമെന്നും, സൈനികമായ ഏറ്റുമുട്ടലുകൾ ഒഴിവാക്കേണ്ടത് ആഗോള സമ്പദ്‌വ്യവസ്ഥയുടെ നിലനിൽപ്പിന് അത്യാവശ്യമാണെന്നും റഷ്യ വ്യക്തമാക്കി.
ഗൾഫിലെ സ്ഥിതിഗതികൾ നിലവിൽ വളരെ ദുർബലവും പ്രവചനാതീതവുമാണെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നയതന്ത്ര ചർച്ചകളിലൂടെ മാത്രമേ മേഖലയിലെ സംഘർഷം ലഘൂകരിക്കാൻ സാധിക്കൂ. ഒരു സൈനിക നീക്കത്തിലേക്ക് വീണ്ടും കാര്യങ്ങൾ എത്താതിരിക്കാൻ ഇരുരാജ്യങ്ങളും സംയമനം പാലിക്കുമെന്നാണ് റഷ്യയുടെ പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിൽ റഷ്യ ഔദ്യോഗികമായി ഈ ചർച്ചകളിൽ മധ്യസ്ഥത വഹിക്കുന്നില്ല. എന്നാൽ സമാധാനപരമായ പരിഹാരത്തിനായി ഏത് തരത്തിലുള്ള സഹായവും നൽകാൻ മോസ്കോ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മേഖലയിലെ അസ്ഥിരത ആഗോള വിപണിയെയും ഊർജ്ജ വിതരണത്തെയും ബാധിക്കുമെന്നും റഷ്യ മുന്നറിയിപ്പ് നല്‍കി.
ഇരുരാജ്യങ്ങളും ഒരു ധാരണയിലെത്തുന്നത് വരെ നയതന്ത്ര ചാനലുകൾ സജീവമായി നിലനിർത്തണം. നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ സഹായിക്കുന്ന ഏത് ക്രിയാത്മക നിർദ്ദേശങ്ങളെയും റഷ്യ പിന്തുണയ്ക്കുമെന്നും പെസ്കോവ് അറിയിച്ചു. മേഖലയിലെ സമാധാനം ഉറപ്പാക്കാൻ അന്താരാഷ്ട്ര സമൂഹം ഒന്നിച്ച് നിൽക്കണമെന്ന ആഹ്വാനത്തോടെയാണ് അദ്ദേഹം തന്റെ വാക്കുകൾ അവസാനിപ്പിച്ചത്.
അതേസമയം ഹോർമുസിലെ നാവിക ഉപരോധം അവസാനിപ്പിച്ചാൽ മാത്രമേ രണ്ടാം ഘട്ട ചർച്ചയ്ക്കുള്ളൂവെന്ന് ഇറാൻ വ്യക്തമാക്കി. ഉപരോധം പിൻവലിക്കുന്നത് പരിഗണിക്കാമെന്ന് ട്രംപ് അറിയിച്ചതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ചരക്കുകപ്പൽ ബലം പ്രയോഗിച്ച് പിടിച്ചെടുത്ത അമേരിക്കൻ നടപടിയിൽ ഉടൻ തിരിച്ചടിയുണ്ടാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. മറ്റന്നാളാണ് വെടിനിർത്തൽ കരാർ അവസാനിക്കുന്നത്.
ഇസ്ലാമാബാദ് ചർച്ചയിൽ പങ്കടുക്കില്ലെന്ന നിലപാടിൽ നിന്ന് ഇറാനെ പിന്തിരിപ്പിക്കാൻ മധ്യസ്ഥ രാജ്യങ്ങൾശ്രമം തുടരുകയാണ്. പാകിസ്താൻ, ഈജിപ്ത്, തുർക്കി, സൗദി അറേബ്യ എന്നീ രാജ്യങ്ങളാണ് നയതന്ത്ര പ്രശ്നപരിഹാരത്തിന് ഇരുകൂട്ടരെയും പ്രേരിപ്പിക്കുന്നത്.