Writer - നൈന മുഹമ്മദ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
ന്യൂഡൽഹി: കുട്ടികളെ കാറിലാക്കി മദ്യം കുടിക്കാൻ ബാറിലേക്ക് പോയ രണ്ട് അമേരിക്കൻ യുവതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഏഴ് മാസം പ്രായമുള്ള പിഞ്ചു കുഞ്ഞുൾപ്പടെ നാല് കുട്ടികളേയാണ് പാർക്കിങ്ങിൽ നിർത്തിയിട്ട കാറിലാക്കി പോയത്. ഇവരുടെ വാഹനത്തിൽ നിന്ന് കഞ്ചാവിന്റെ വലിയൊരു പൊതിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കുട്ടികൾക്ക് എളുപ്പത്തിൽ എടുക്കാൻ പറ്റുന്ന തരത്തിലായിരുന്നു കഞ്ചാവ് ഉണ്ടായിരുന്നത്.
രാത്രി 11 മണിയോടെ ഒരു കുട്ടി പാർക്കിങ്ങിലൂടെ ഓടി നടക്കുന്നത് കണ്ട ഒരാളാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയായിരുന്നു.
ഏകദേശം 45 മിനിറ്റിന് ശേഷം മദ്യപിച്ചെത്തിയ രണ്ട് സ്ത്രീകൾ കുട്ടികളുടെ അമ്മമാരാണെന്ന് തിരിച്ചറിഞ്ഞു.
രണ്ട് സ്ത്രീകൾക്കും മദ്യത്തിന്റെ മണമുണ്ടായിരുന്നു, അവരുടെ സംസാരം അവ്യക്തമായിരുന്നെന്നും പൊലീസ് പറഞ്ഞു. കുട്ടികളെ മണിക്കൂറുകളോളം കാറിൽ നിർത്തി പോയെന്ന് പൊലീസ് ഉദ്യോസ്ഥൻ പറഞ്ഞപ്പോൾ സ്ത്രീകളിൽ ഒരാൾ അതിനെ നിരസിച്ചു. തങ്ങൾ മൂത്രമൊഴിക്കാൻ വേണ്ടി ബാറിലെ ടോയ്ലറ്റിലേക്ക് പോയതാണെന്നും അവർ പറഞ്ഞു.
തുടക്കത്തിൽ ഇരുവരും മദ്യപിച്ചതായി സമ്മതിച്ചില്ലെങ്കിലും പിന്നീട് ഒരാൾ സമ്മതിച്ചു. എന്നാൽ ഇരുവരും 15 മിനിറ്റ് മാത്രമാണ് ബാറിൽ ഉണ്ടായിരുന്നതെന്ന് സ്ത്രീകളിൽ ഒരാൾ അവകാശപ്പെട്ടു.
തുടർന്ന് പൊലീസ് കുട്ടികളെ ചെക്കപ്പിനായി ആശുപത്രിയിലേക്ക് കൊണ്ട് പോയി. ഇരുവർക്കുമെതിര അശ്രദ്ധ, ബാലപീഡനം എന്നീ കുറ്റങ്ങൾ ചുമത്തി പെലീസ് കേസെടുത്തു.