Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
വാഷിംഗ്‌ടൺ: ഇറാൻ ആണവകേന്ദ്രങ്ങൾക്കെതിരായ യുഎസ് ആക്രമണം ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കിയില്ലെന്ന് വാഷിംഗ്‌ടൺ പോസ്റ്റ് റിപ്പോർട്ട്. ഇറാനിലെ മുതിർന്ന ഉദ്യോഗസ്ഥർക്കിടയിലെ ആശയവിനിമയം യുഎസ് രഹസ്യാന്വേഷണ വിഭാഗം ചോർത്തിയതിൽ നിന്നാണ് വിവരം ലഭിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇറാന്റെ ആണവ പദ്ധതിയെ പൂർണമായും ഇല്ലാതാക്കി എന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും ആവർത്തിച്ച് പറയുന്ന പശ്ചാത്തലത്തിലാണ് പുതിയ റിപ്പോർട്ട് പുറത്ത് വരുന്നത്.
അതേസമയം, യുഎസ് ആക്രമണത്തിൽ ഇറാൻ ആണവകേന്ദ്രങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചതായി ഇറാൻ വിദേശകാര്യ മന്ത്രാലയം സമ്മതിച്ചിട്ടുണ്ട്. എന്നാൽ ദീർഘകാല നാശനഷ്ടങ്ങൾ ഉണ്ടാവാതിരിക്കാൻ നേരത്തെ തന്നെ കേന്ദ്രങ്ങൾ ഒഴിപ്പിച്ചിരുന്നു എന്നും ഇറാൻ അവകാശപ്പെടുന്നു. അമേരിക്കൻ മാധ്യമങ്ങളായ സിഎൻഎന്നും ന്യൂയോർക്ക് ടൈംസും റിപ്പോർട്ട് ചെയ്ത യുഎസ് ഇന്റലിജൻസ് പ്രാഥമിക വിലയിരുത്തൽ പ്രകാരം യുഎസ് ആക്രമണങ്ങൾ ഇറാന്റെ പദ്ധതികളെ ഏതാനും മാസങ്ങൾ മാത്രം പിന്നോട്ട് നയിക്കാനുള്ള സാധ്യതകൾ മാത്രമേ ഉള്ളു.
ഇറാന് മേലുള്ള യുഎസ്, ഇസ്രായേൽ ആക്രമണങ്ങളിൽ നിരവധി ആണവ കേന്ദ്രങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെങ്കിലും ഏതാനും മാസങ്ങൾക്കുള്ളിൽ ഇറാന് സമ്പുഷ്ടീകരിച്ച യുറേനിയം ഉത്പാദിപ്പിക്കാൻ കഴിയുമെന്ന് യുഎൻ ആണവ നിരീക്ഷണ മേധാവി റാഫേൽ ഗ്രോസി ശനിയാഴ്ച പറഞ്ഞിരുന്നു. യുഎസ് ആക്രമണത്തിന് മുമ്പ് 60 ശതമാനം വരെ യുറേനിയം ഇറാൻ സമ്പുഷ്ടമാക്കിയിട്ടുണ്ട് എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് സിവിലിയൻ ഉപയോഗത്തിന് ആവശ്യമായതിനേക്കാൾ കൂടുതലാണ്. എന്നാൽ ആയുധ ഗ്രേഡിനേക്കാൾ കുറവാണ്. ആ പദാർത്ഥം കൂടുതൽ പരിഷ്കരിച്ചാൽ ഒമ്പതിലധികം ന്യൂക്ലിയർ ബോംബുകൾ നിർമിക്കാൻ പര്യാപ്തമാകുന്നതാണ്.