''ഇനിയും ആക്രമണമുണ്ടാകും നമ്മൾ കരുതിയിരിക്കണം'': ഇസ്രായേലിലെ സൊറോക്ക സൈനിക ആശുപത്രി ആക്രമണത്തിൽ ബീർഷെബ മേയർ

ദക്ഷിണ ഇസ്രയേലിലെ ഏറ്റവും വലിയ ആശുപത്രിയാണ് തകർക്കപ്പെട്ട ബീര്‍ഷെബയിലെ സൊറോക്ക ആശുപത്രി.

Update: 2025-06-19 08:05 GMT
Editor : rishad | By : Web Desk

തെല്‍ അവിവ്: ബീര്‍ഷെബയിലെ സൊറോക്ക സൈനിക ആശുപത്രിക്ക് നേരെയുണ്ടായ ഇറാന്റ മിസൈല്‍ ആക്രമണത്തില്‍ പകച്ച് ഇസ്രായേല്‍. ഇതുപോലെയുള്ള ആക്രമണങ്ങള്‍ ഇനിയുമുണ്ടാകുമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ബീര്‍ഷെബ മേയര്‍ റുവിക് ഡാനിലോവിച്ച് പറഞ്ഞു.

"ദൈവഹിതമുണ്ടെങ്കിൽ നമ്മൾ ഇതിനയൊക്കെ മറികടക്കും. നമ്മൾ ശക്തരാണ്, ഇത്തരത്തിലുള്ള ആക്രമണം വീണ്ടും സംഭവിക്കാൻ സാധ്യതയുണ്ട്, അതിനാൽ നമ്മൾ ജാഗ്രത പാലിക്കണം,"- അദ്ദേഹം കാൻ ന്യൂസിനോട് പറഞ്ഞു. ടൈംസ് ഓഫ് ഇസ്രായേലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

"നമ്മളെ മുറിപ്പെടുത്താനാണ് അവരാഗ്രഹിക്കുന്നത്. ഇസ്രായേൽ രാഷ്ട്രത്തെ നശിപ്പിക്കാനാണ് ഇറാന്‍ ആഗ്രഹിക്കുന്നത്, വര്‍ഷങ്ങളായി ആ ലക്ഷ്യത്തിന് പിന്നിലാണ് അവര്‍''- അദ്ദേഹം ആരോപിച്ചു. അച്ചടക്കമുള്ള പൗരന്മാർ എന്ന നിലയില്‍ മിസൈൽ ആക്രമണ സമയത്ത് സംരക്ഷിത ഇടങ്ങളിൽ പ്രവേശിക്കുന്നതിന്റെ ആവശ്യകതയും അദ്ദേഹം പറഞ്ഞു. 

സൊറോക്ക സൈനിക ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ മുപ്പതോളം പേര്‍ക്ക് പരിക്കേറ്റെന്നും ഇതില്‍ നാലുപേരുടെ നില ഗുരുതരമാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ദക്ഷിണ ഇസ്രയേലിലെ ഏറ്റവും വലിയ ആശുപത്രിയാണ് തകർക്കപ്പെട്ട ബീര്‍ഷെബയിലെ സൊറോക്ക സൈനിക ആശുപത്രി. വ്യാഴാഴ്ച രാവിലെയായിരുന്നു ആക്രമണം.

തകര്‍ന്ന ആശുപത്രിയുടെ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അതേസമയം ഇറാന്റെ അരാക്കിലെ ഘനജല ആണവ റിയാക്ടര്‍ ഇസ്രയേലും തകര്‍ത്തിട്ടുണ്ട്.  

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News