Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ഏതൻസ്: എടിഎം കൗണ്ടർ തകർക്കാനെത്തിയ യുവതി കൈയിലിരുന്ന ബോംബ് പൊട്ടിത്തെറിച്ച് മരിച്ചു. വടക്കന്‍ ഗ്രീസിലെ തെസലോനികി നഗരത്തിലാണ് സ്ഫോടനമുണ്ടായത്. 38കാരിയായ യുവതിയാണ് മരിച്ചത്.
സെൻട്രൽ തെസലോനിക്കിയിലെ റെസിഡൻഷ്യൽ ഏരിയയിലെ ബാങ്കിന് പുറത്ത് ശനിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം. സ്ഫോടനത്തിൽ കൈക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
യുവതി ഒരു സ്ഫോടകവസ്തു കൈവശം വച്ചിരുന്നുവെന്നും അത് ബാങ്കിന്റെ എടിഎമ്മിൽ സ്ഥാപിക്കാൻ പദ്ധതിയിട്ടിരുന്നുവെന്നുമാണ് പ്രാഥമിക നിഗമനമെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ റോയിട്ടേഴ്‌സിനോട് പറഞ്ഞു.
ബോംബ് പൊട്ടിത്തെറിച്ചതോടെ നിരവധി കടകളും വാഹനങ്ങളും തകര്‍ന്നു. മുമ്പ് പല കവർച്ചകളിലും മോഷണങ്ങളിലും ഉൾപ്പെട്ട ആള്‍ കൂടിയാണ് മരിച്ച യുവതിയെന്ന് പൊലീസ് പറഞ്ഞു. തീവ്ര ഇടതുപക്ഷ ഗ്രൂപ്പുകളുമായുള്ള ഇവരുടെ ബന്ധം അന്വേഷിച്ച് വരികയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.