പ്രധാനമന്ത്രി തീവ്രവാദിയെന്ന് ഖാർഗെ, വിവാദമായതോടെ വിശദീകരണം; പരസ്യമായി മാപ്പ് പറയണമെന്ന് ബിജെപി
തമിഴ്‌നാട്ടിലെ പ്രചാരണത്തിനിടെയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്റെ പരാമര്‍ശം

- Updated:
2026-04-21 17:36:10.0

ന്യൂഡല്‍ഹി: പ്രധാനമന്ത്രിക്കെതിരായ തീവ്രവാദി പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കെതിരെ ബിജെപി. ഖാര്‍ഗെയുടെ പരാമര്‍ശം തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ നഗ്നമായ ലംഘനമാണെന്നും ജനാധിപത്യസ്ഥാപനങ്ങള്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ ഖാര്‍ഗെക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. കേന്ദ്രമന്ത്രി കിരണ്‍ റിജിജുവാണ് പരാതി നല്‍കിയത്.
തമിഴ്‌നാട്ടിലെ പ്രചാരണത്തിനിടെയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്റെ പരാമര്‍ശം. 'എഐഡിഎംകെ പാര്‍ട്ടിക്ക് മോദിയോടൊപ്പം എങ്ങനെ ചേരാന്‍ കഴിയും? മോദി ഒരു ഭീകരവാദിയാണ്. അദ്ദേഹത്തിന് തുല്യതയിലും നീതിയിലും വിശ്വാസമില്ല, അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും. ഈ ആളുകള്‍ അവരുമായി ചേരുന്നുവെന്നതിന്റെ അര്‍ഥം ജനാധിപത്യത്തെ അവര്‍ ദുര്‍ബലപ്പെടുത്തുന്നുവെന്നാണ്'. ഇതായിരുന്നു ഖാര്‍ഗെയുടെ പ്രസ്താവന.
എന്നാല്‍, പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി നേരത്തെ ഖാര്‍ഗെ വീണ്ടും രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി എപ്പോഴും ഇഡി പോലുള്ള സംവിധാനങ്ങളെ ഉപയോഗപ്പെടുത്തി തങ്ങളെ ഭീഷണിപ്പെടുത്തുകയാണെന്നാണ് ഉദ്ദേശിച്ചതെന്നും മോദി ഭീകരവാദിയാണെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നായിരുന്നു വിശദീകരണം. അക്ഷരാര്‍ഥത്തില്‍ ഭീകരവാദിയെന്ന് വിളിച്ചിട്ടില്ലെന്നും അദ്ദേഹം രാഷ്ട്രീയ പാര്‍ട്ടികളെയും ജനങ്ങളെയും ഭയപ്പെടുത്തുന്നുവെന്നാണ് ഉദ്ദേശിച്ചതെന്നും ഖാര്‍ഗെ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിക്ക് പുറമെ, ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരം ഖാര്‍ഗെക്കെതിരെ നടപടിയെടുക്കണമെന്നും ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, വ്യക്തിപരമായ അധിക്ഷേപത്തിന് ഖാര്‍ഗെ പരസ്യമായി മാപ്പ് പറയണമെന്നും തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികളില്‍ നിന്ന് വിലക്കണമെന്നും ബിജെപി ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
Adjust Story Font
16
