'സർ, ഞങ്ങൾ മോഷ്ടിക്കാൻ വന്നതാണ്, രക്ഷിക്കണം': പൊലീസിനെ സ്വയം വിളിച്ചു വരുത്തി കള്ളന്മാർ
നാട്ടുകാർ തല്ലുമോയെന്ന് ഭയന്നായിരുന്നു മോഷ്ടാക്കൾ പൊലീസിൽ വിവരം അറിയിച്ചത്

ഗുജറാത്ത്: മോഷ്ടിക്കാനായി കയറി ഒടുവിൽ ജ്വല്ലറിയിൽ കുടുങ്ങിപ്പോയതോടെ രക്ഷിക്കണമെന്ന് പൊലീസിനോട് അഭ്യർഥിച്ച് കള്ളന്മാർ. ഗുജറാത്തിലെ വൽസാദ് ജില്ലയിൽ ബുധനാഴ്ച വൈകിട്ടാണ് സംഭവം. സർ, ഞങ്ങൾ മോഷ്ടിക്കാൻ വന്നതാണ്, പക്ഷേ നാട്ടുകാർ പുറത്തുനിന്ന് ഷട്ടർ താഴ്ത്തി പൂട്ടി. ദയവായി ഞങ്ങളെ രക്ഷിക്കണം എന്നായിരുന്നു ഫോൺ കോൾ.
ഷട്ടറിനുള്ളിൽ കുടുങ്ങിപ്പോയ രണ്ട് കള്ളന്മാരിൽ ഒരാളായിരുന്നു പൊലീസിനെ വിളിച്ചത്. വാപി നഗരത്തിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള ഉമർഗാം സബ് ഡിവിഷനിലെ സഞ്ജൻ ഗ്രാമത്തിലുള്ള ബിജെ ജ്വല്ലറിയിലാണ് ദിനേശ് സോങ്കർ, വിപിൻ പഥക് എന്നീ കള്ളന്മാർ മോഷ്ടിക്കാൻ കയറിയത്. എന്നാൽ, കടയുടെ പൂട്ട് തകർന്നിരിക്കുന്നത് കണ്ട നാട്ടുകാർ മോഷ്ടാക്കൾ കടയിലുണ്ടെന്ന് മനസിലാക്കുകയായിരുന്നു. തുടർന്ന് തന്ത്രപൂർവം നാട്ടുകാർ ഷട്ടർ താഴ്ത്തുകയായിരുന്നു.
പുറത്ത് വൻ ജനക്കൂട്ടം തടിച്ചുകൂടിയതോടെ, കള്ളന്മാർ അകത്തുനിന്ന് പൂട്ടിയിടുകയും ഒടുവിൽ പൊലീസിന്റെ ഹെൽപ്പ് ലൈൻ നമ്പറിലേക്ക് വിളിച്ച് സഹായം അഭ്യർത്ഥിക്കുകയുമായിരുന്നു. ജനങ്ങൾ തങ്ങളെ തല്ലുമോയെന്ന് ഭയന്നായിരുന്നു ഇരുവരും പൊലീസിൽ വിവരം അറിയിച്ചത്. വടികളുമായി നിന്ന ആളുകൾ ഷട്ടർ തുറക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച ആഭരണങ്ങളും കവർച്ചയ്ക്കായി കൊണ്ടുവന്ന ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു.
Adjust Story Font
16

