ചുരുളഴിഞ്ഞത് യുവതിയുടെ വൈറൽ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ; അപകീർത്തികരമായ സന്ദേശങ്ങൾ അയച്ചതിന് വർഷങ്ങൾക്കുശേഷം സഹപാഠി പിടിയിൽ
മാന്യമായിട്ടാണ് സന്ദേശങ്ങള്‍ അയച്ചുതുടങ്ങിയതെന്നും എന്നാല്‍ പിന്നീട് മോശം രീതിയില്‍ സംസാരിക്കാന്‍ തുടങ്ങിയെന്നും യുവതിയുടെ പരാതിയിലുണ്ട്

- Published:
17 Feb 2026 9:43 PM IST

ന്യൂഡല്‍ഹി: യുവതിയുടെ ഇന്‍ബോക്‌സിലേക്ക് നിരന്തരം അപകീര്‍ത്തികരമായ സന്ദേശങ്ങളയക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സഹപാഠിയായ യുവാവിനെതിരെ കേസെടുത്ത് പൊലീസ്. ആറ് വര്‍ഷത്തിന് ശേഷമാണ് പൊലീസിന്റെ ഇടപെടല്‍. പ്രതിയെ പൊലീസ് പിടികൂടി. ഡല്‍ഹിയിലാണ് സംഭവം.
അപകീര്‍ത്തികരമായ സന്ദേശങ്ങള്‍ തുടര്‍ച്ചയായി അയക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി അമുല്യ ശര്‍മയെന്ന യുവതിയാണ് പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍, തെളിവുകള്‍ കൃത്യമായി സമര്‍പ്പിച്ചിട്ടും പൊലീസ് പരാതിയെ ഗൗരവത്തിലെടുത്തില്ലെന്നും യുവാവിന്റെ ഓണ്‍ലൈന്‍ ഉപദ്രവം തുടരുന്നുവെന്നും വ്യക്തമാക്കി അമുല്യ ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറി പങ്കുവെച്ചിരുന്നു. പിന്നാലെ വിഷയം സമൂഹമാധ്യമങ്ങള്‍ ഏറ്റെടുക്കുകയും ദേശീയതലത്തില്‍ ചര്‍ച്ചയാവുകയും ചെയ്തു. തുടര്‍ന്നാണ് പൊലീസിന്റെ ഇടപെടല്‍.
ആദ്യമൊക്കെ മാന്യമായിട്ടായിരുന്നു സന്ദേശങ്ങളെന്നും എന്നാല്‍ പിന്നീട് മോശം സന്ദേശങ്ങളയക്കാന്‍ തുടങ്ങിയെന്നും പരാതിയില്‍ പറയുന്നു. മോശം ഉള്ളടക്കങ്ങളടങ്ങിയ ഇമെയിലുകളും വകവരുത്തുമെന്ന ഭീഷണികളും തന്റെ മാനസികാരോഗ്യം തകര്‍ത്തുവെന്നും വിഷാദത്തിലേക്ക് തള്ളിയിട്ടുവെന്നും അമുല്യ സ്‌റ്റോറിയില്‍ പറഞ്ഞു.
ശല്യം രൂക്ഷമായതോടെ പൊലീസില്‍ പരാതിപ്പെട്ടെങ്കിലും കാര്യമായ പ്രതികരണമൊന്നുമുണ്ടായില്ല. അന്വേഷണം മന്ദഗതിയിലാണെന്ന് തിരിച്ചറിഞ്ഞതോടെ സംഭവവുമായി ബന്ധപ്പെട്ട തെളിവുകള്‍ യുവതി സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടുകയായിരുന്നു. വര്‍ഷങ്ങളോളം ശേഖരിച്ചുവെച്ച ഇമെയില്‍, ഓഡിയോ സന്ദേശങ്ങളും ഡിജിറ്റല്‍ തെളിവുകളും അതില്‍പെടും. പ്രതിയുടെ ചാറ്റിങിന്റെ സ്‌ക്രീന്‍ഷോട്ടുകളും കൂടി അമുല്യ പങ്കുവെച്ചതോടെ പോസ്റ്റ് ഞൊടിയിടയില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. മണിക്കൂറിനകം ആയിരക്കണക്കിന് യൂസര്‍മാര്‍ അമുല്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് രംഗത്തെത്തുകയും ചെയ്തു.
അമുല്യയുടെ പോസ്റ്റുകള്‍ക്കും സ്‌റ്റോറികള്‍ക്കും വലിയ രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ സ്വീകാര്യതയേറിയതോടെ സൈബര്‍ ആക്രമണങ്ങള്‍ക്കും അപകീര്‍ത്തികരമായ സന്ദേശങ്ങളയക്കുന്നതിനുമെതിരെ പൊലീസ് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സോഷ്യല്‍മീഡിയയില്‍ കാമ്പയിന്‍ രൂപംകൊള്ളുകയായിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസിന്റെ നടപടി.
എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് രണ്ടാഴ്ചക്കകം പൊലീസ് പ്രതിയെ പിടികൂടുകയും ചെയ്തു. അറസ്റ്റിന് പിന്നാലെ നീതിക്കായുള്ള പോരാട്ടത്തില്‍ തനിക്ക് ധൈര്യം പകര്‍ന്നവര്‍ക്ക് നന്ദിയുണ്ടെന്ന് അമുല്യ പ്രതികരിച്ചു. പ്രതിയെ പിടികൂടിയതിലൂടെ തനിക്ക് മാത്രമല്ല, മറിച്ച് സമാനസാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന സ്ത്രീകള്‍ക്കെല്ലാം പോരാട്ടത്തിനായുള്ള പ്രചോദനമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സംഭവത്തിന് പിന്നാലെ അമുല്യയുടെ തന്റേടത്തെയും പോരാട്ടവീര്യത്തെയും അഭിനന്ദിച്ചുകൊണ്ട് നിരവധിപേരാണ് ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ രംഗത്തെത്തിയിരിക്കുന്നത്.
Adjust Story Font
16
