അജിതകുമാരിക്ക് വീടായി; മീഡിയവണ്‍ സ്നേഹസ്പര്‍ശം പരിപാടി തണലായി
8 വർഷമായി അജിത കുമാരി എല്ല് പൊടിയുന്ന രോഗവുമായി കിടപ്പിലാണ്. ഭർത്താവ് അനിലും 85 വയസ്സുള്ള ഭർതൃമാതാവും രണ്ടു കുട്ടികളുമുള്ള കുടുംബം
തിരുവനന്തപുരം : എല്ല് പൊടിയുന്ന അപൂര്‍വ്വ രോഗവുമായി പൊളിഞ്ഞു വീഴാറായ വീട്ടില്‍ ജീവിതം തള്ളി നീക്കിയ ആറ്റിങ്ങല്‍ കരിന്പോലോട് സ്വദേശി അജിതകുമാരിക്ക് വീടായി. മീഡിയവണ്‍ സ്നേഹസ്പര്‍ശം പരിപാടിയിലൂടെ പ്രേക്ഷകര്‍ നല്‍കിയ തുക കൊണ്ടാണ് വീട് നിര്‍മ്മിച്ചത്. സ്നേഹസ്പര്‍ശം അവതാരിക കെ.എസ്. ചിത്രയും സാമ്പത്തിത്തിക സഹായം നല്‍കി നിര്‍മ്മാണത്തില്‍ പങ്കാളിയായി.
8 വർഷമായി അജിത കുമാരി എല്ല് പൊടിയുന്ന രോഗവുമായി കിടപ്പിലാണ്. ഭർത്താവ് അനിലും 85 വയസ്സുള്ള ഭർതൃമാതാവും രണ്ടു കുട്ടികളുമുള്ള കുടുംബം. വിവാഹ പ്രായമെത്തിയ മകൾ. സ്ഥിരവരുമാനമില്ലാതെ പൊട്ടിപൊളിഞ്ഞ വീട്ടിൽ കഷ്ടപ്പെട്ട കുടുംബത്തിനാണ് സ്നേഹസ്പർശം വഴി പുതുജീവിതം കിട്ടിയത്. ഒരു ഗുണകാംക്ഷി നൽകിയ സ്ഥലത്താണ് മീഡിയവൺ 3 മുറിയുള്ള മനോഹരമായ വീട് നിർമ്മിച്ചത്. സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ അജിത കുമാരിക്ക് താക്കോൽ കൈമാറി. മീഡിയവൺ കമ്യൂണിക്കേഷൻ ഓഫീസർ പി.ബി.എം ഫർമീസ് പദ്ധതി വിശദീകരിച്ചു. നഗരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി. സ്മിത , പീപ്പിൾസ് ഫൗണ്ടേഷൻ ജില്ല പ്രതിനിധി എം.ആരിഫ് , മീഡിയവൺ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ജ്യോതി വെള്ളല്ലൂർ എന്നിവർ സംസാരിച്ചു. സ്നേഹസ്പർശം പദ്ധതിയിലൂടെ സംസ്ഥാനത്ത് നിർമ്മിച്ച മുപ്പത്തി മുന്നാമത് വീടാണ് തിരുവനനന്തപുരത്ത് കൈമാറിയത്. ഇന്ന് (ഞായർ ) കൊല്ലം കരുനാഗപള്ളിയിൽ മുപ്പത്തി നാലാമത് വീട് ട്രാവൻകൂർ മെഡിക്കൽ കോളജ് ചെയർമാൻ എ അബ്ദുസ്സലാം കൈമാറും.