കോഴിക്കോട്: കേരളത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇടതു-വലതു മുന്നണികൾ പിന്തുടരുന്ന ഇസ്‌ലാമോഫോബിക് നിലപാടുകൾ തിരുത്തണമെന്ന് 'കേരള നെറ്റ്‌വർക്ക് എഗൈൻസ്റ്റ് ഇസ്‌ലാമോഫോബിയ' ആവശ്യപ്പെട്ടു. ഹിന്ദുത്വ രാഷ്ട്രീയത്തെ എതിർക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും, മുസ്‌ലിം സംഘടനകളെയും അവരുടെ രാഷ്ട്രീയ സംഘാടനത്തെയും സംശയനിഴലിൽ നിർത്തുന്ന സമീപനമാണ് ഇരുമുന്നണികളും സ്വീകരിക്കുന്നതെന്ന് സാംസ്കാരിക പ്രവർത്തകരും എഴുത്തുകാരും ഉൾപ്പെടുന്ന കൂട്ടായ്മ പ്രസ്താവനയിൽ പറഞ്ഞു.
ഹിന്ദുത്വവിരുദ്ധ നിലപാട് സ്വീകരിക്കാൻ ഇസ്‌ലാമോഫോബിയക്കെതിരായ വ്യക്തമായ രാഷ്ട്രീയ നിലപാട് അനിവാര്യമാണെന്ന് പ്രസ്താവന ചൂണ്ടിക്കാട്ടുന്നു. മുസ്‌ലിംകളുടെ രാഷ്ട്രീയ സംഘാടനത്തെയും സ്വയംസംഘടനാവകാശത്തെയും അംഗീകരിക്കാത്ത ഹിന്ദുത്വവിരുദ്ധത അപൂർണമാണ്. യുഡിഎഫും എൽഡിഎഫും കേവല അർഥത്തിൽ ഹിന്ദുത്വവിരുദ്ധരാകുന്നത് കൊണ്ട് മാത്രം കാര്യമില്ലെന്നും, ബോധപൂർവ്വമായ ഇസ്‌ലാമോഫോബിയ വിരുദ്ധ നിലപാട് കൂടി അവർ സ്വീകരിക്കേണ്ടതുണ്ടെന്നും കൂട്ടായ്മ വ്യക്തമാക്കി.
പ്രസ്താവനയുടെ പൂർണരൂപം:
'കേരളത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ യുഡിഎഫും എൽഡിഎഫും പൊതുവെ ഹിന്ദുത്വത്തെ എതിർക്കുന്ന മുന്നണികളായി അവതരിപ്പിക്കപ്പെടുന്നു. എന്നാൽ, ഹിന്ദുത്വവിരുദ്ധമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്ന ഈ രണ്ടു മുന്നണികളിലും മുസ്‌ലിംകളെയും മുസ്‌ലിം ന്യൂനപക്ഷ സംഘടനകളെയും അവരുടെ രാഷ്ട്രീയ സംഘാടനത്തെയും സംബന്ധിച്ച ഇസ്‌ലാമോഫോബിക് ധാരണകൾ തുടരുന്നതായി തെരഞ്ഞെടുപ്പ് ചര്‍ച്ചകളിൽ വ്യക്തമായി കാണുന്നു.
ഹിന്ദുത്വവിരുദ്ധതയും ഇസ്‌ലാമോഫോബിയ വിരുദ്ധതയും
ഹിന്ദുത്വവിരുദ്ധ നിലപാട് സ്വീകരിക്കാൻ ഇസ്‌ലാമോഫോബിയക്കെതിരായ വ്യക്തമായ രാഷ്ട്രീയ നിലപാട് അനിവാര്യമാണ്. മുസ്‌ലിംകളുടെ രാഷ്ട്രീയ സംഘാടനത്തെയും സ്വയംസംഘടനാവകാശത്തെയും അംഗീകരിക്കാത്ത ഹിന്ദുത്വവിരുദ്ധത അപൂർണമാണ്. തെരഞ്ഞെടുപ്പ് ചര്‍ച്ചകളിൽ ഈ അടിസ്ഥാന സമീപനം ഇനിയും വികസിച്ചിട്ടില്ല. കോൺഗ്രസും സിപിഎമ്മും ഉൾപ്പെടെ, യു.ഡി.എഫും എൽ.ഡി.എഫും പൊതുവായും, കേവല അർഥത്തിൽ ഹിന്ദുത്വവിരുദ്ധരാകുന്നത് മാത്രം പോരാ; ബോധപൂർവ്വമായ ഇസ്‌ലാമോഫോബിയ വിരുദ്ധ നിലപാടും അവർ സ്വീകരിക്കേണ്ടതുണ്ട്.
തുറന്ന ഇസ്‌ലാമോഫോബിയയും പരോക്ഷ ഇസ്‌ലാമോഫോബിയയും
ഹിന്ദുത്വ രാഷ്ട്രീയ ശക്തികൾ യുഡിഎഫും എൽഡിഎഫും മുസ്‌ലിം സംഘടനകളുടെ 'പിടിയിലാണ്' എന്ന പ്രചാരണം നടത്തുന്നു. ഇത് എല്ലാ മുസ്‌ലിംകളെയും സംശയത്തിനും നിരാകരണത്തിനും വിധേയരാക്കുന്ന ‘തുറന്ന ഇസ്‌ലാമോഫോബിയ’ നിലപാടാണ്. മുസ്‌ലിം രാഷ്ട്രീയ സംഘാടനത്തെ തന്നെ അപകടകരമായ ഒന്നായി അവതരിപ്പിക്കുന്ന ഈ സമീപനം മുസ്‌ലിം സമൂഹത്തെ ദേശത്തിനു പുറത്താക്കുന്ന ഫാസിസ്റ്റ് വംശീയ യുക്തിയാണ്.
അതേസമയം, മതേതര മുന്നണികൾ, യുഡിഎഫും എൽഡിഎഫും, മറ്റൊരു രീതിയിൽ ‘പരോക്ഷമായ ഇസ്‌ലാമോഫോബിയ’ പ്രചരിപ്പിക്കുന്നു. ഇത് 'നല്ല മുസ്‌ലിം – മോശം മുസ്‌ലിം' എന്ന ലോജിക്കിലൂടെ പ്രവർത്തിക്കുന്നു. ഓരോ കാലഘട്ടത്തിലും വ്യത്യസ്ത മുസ്‌ലിം സംഘടനകളെ 'മോശം' ആയി അടയാളപ്പെടുത്തി അവരെ രാഷ്ട്രീയമായി വേർതിരിക്കുന്ന പ്രവണത തുടരുന്നു. ഒരുകൂട്ടർക്ക് ജമാഅത്തെ ഇസ്‌ലാമി, മറ്റൊരു കൂട്ടർക്ക് എസ്ഡിപിഐ., മുൻകാലങ്ങളിൽ പിഡിപിയും ഐഎൻഎലും, അതിന് മുമ്പ് മുസ്‌ലിം ലീഗ്, ഇങ്ങനെ ഓരോ കാലത്തും ഒരു 'മുസ്‌ലിം അപരരെ' നിർമിച്ച് സംസാരിക്കുന്ന രീതിയാണ് കാണുന്നത്. ആവശ്യാനുസരണം ചിലരെ 'നല്ല മുസ്‌ലിം' ആക്കുകയും മറ്റുചിലരെ 'മോശം മുസ്‌ലിം' ആക്കുകയും ചെയ്യുന്ന ഈ സമീപനം മതേതര രാഷ്ട്രീയത്തിന്റെ ഇസ്‌ലാമോഫോബിക് യുക്തിയായി പ്രവർത്തിക്കുന്നു.
മുസ്‌ലിം രാഷ്ട്രീയ ഏജൻസിയുടെ നിഷേധം
മുസ്‌ലിംകളുടെ സ്വയംസംഘാടനത്തെ നിഷേധിക്കുന്നതിലൂടെയോ നിയന്ത്രിക്കുന്നതിലൂടെയോ സംശയത്തിനിടയാക്കുന്നതിലൂടെയോ മതേതര രാഷ്ട്രീയ പാർട്ടികൾ പരോക്ഷമായി ഇസ്‌ലാമോഫോബിയയുടെ വക്താക്കളാകുന്നു. മുസ്‌ലിം രാഷ്ട്രീയ ഏജൻസിയെ അംഗീകരിക്കാത്ത സമീപനം തന്നെയാണ് ഇന്ത്യൻ സാഹചര്യത്തിൽ ഇസ്‌ലാമോഫോബിയയുടെ മൂർത്തരൂപം. മറ്റ് എല്ലാ ഇസ്‌ലാമോഫോബിക് വാദങ്ങളും സമീപനങ്ങളും ഇതിന്റെ വ്യത്യസ്ത രൂപങ്ങളാണ്.
സാമൂഹ്യപ്രശ്നങ്ങളും തെരഞ്ഞെടുപ്പ് ചർച്ചകളും
സ്ത്രീവിരുദ്ധത, ജാതിവിരുദ്ധത, പരിസ്ഥിതി പ്രശ്നങ്ങൾ എന്നിവ തെരഞ്ഞെടുപ്പ് ചർച്ചകളിൽ ഉൾപ്പെടുത്തേണ്ട വിഷയങ്ങളാണെന്ന ബോധം പരിമിതികളോടെയാണെങ്കിലും മതേതര രാഷ്ട്രീയക്കാർ ദീർഘകാലത്തെ സാമൂഹ്യപ്രസ്ഥാനങ്ങളിലൂടെ പഠിച്ചെടുത്തതാണ്. ഈ പ്രസ്ഥാനങ്ങൾ രാഷ്ട്രീയകക്ഷികളെ അവരുടെ ഭാഷയും നിലപാടുകളും പുതുക്കാൻ നിർബന്ധിതമാക്കി. അതുപോലെ തന്നെ, മുസ്‌ലിം സംഘടനകളുമായുള്ള രാഷ്ട്രീയ സഖ്യങ്ങളെ വിശദീകരിക്കുമ്പോൾ ഇസ്‌ലാമോഫോബിക് ഭാഷയും സമീപനങ്ങളും പ്രവർത്തനങ്ങളും ഒഴിവാക്കേണ്ടതുണ്ട് . മുസ്‌ലിം ന്യൂനപക്ഷ സംഘടനകളുമായുള്ള സഹകരണം ജനാധിപത്യത്തിന്റെ സാധാരണ ഘടകമാണെന്ന് തുറന്നുപറയേണ്ടതാണ്.ഇത് കേവല 'ഹിന്ദുത്വവിരുദ്ധത' കൊണ്ടു മാത്രം സ്വാഭാവികമായി ഉണ്ടാകില്ല. മുസ്‌ലിം സംഘാടനാവകാശത്തെ അംഗീകരിക്കുന്ന ബോധപൂർവ്വമായ ഇസ്‌ലാമോഫോബിയ വിരുദ്ധ നിലപാടിലൂടെ മാത്രമേ ഇത് സാധ്യമാകൂ.
തെരഞ്ഞെടുപ്പ് രാഷ്ട്രീയ ചര്‍ച്ചകളുടെ പരിമിതി
ഇസ്‌ലാമോഫോബിയയെ തെരഞ്ഞെടുപ്പ് സമയത്ത് മാത്രം പരാമർശിക്കേണ്ട വിഷയമെന്നല്ല, നിലവിലുള്ള രാഷ്ട്രീയ ഘടനയെ തന്നെ നിർണയിക്കുന്ന സാമൂഹ്യ-രാഷ്ട്രീയ പ്രശ്നമായി കാണണം. അതിനാൽ തന്നെ, തെരഞ്ഞെടുപ്പ് ചര്‍ച്ചകളിൽ മുസ്‌ലിം സംഘടനകളെ ആവശ്യാനുസരണം 'നല്ല മതേതര മുസ്‌ലിം / മോശം വർഗീയ മുസ്‌ലിം' എന്ന ഫ്രെയിമിൽ വിലയിരുത്തുന്ന പ്രവണതയെ നിരാകരിക്കേണ്ടതാണ്.
ഹിന്ദുത്വവിരുദ്ധ രാഷ്ട്രീയ സമീപനമുള്ളവർ ചെയ്യേണ്ടത്:
1.കേവല ഹിന്ദുത്വവിരുദ്ധ സമീപനം മാത്രം മതിയാവില്ല; ബോധപൂർവമുള്ള ഇസ്‌ലാമോഫോബിയ വിരുദ്ധ രാഷ്ട്രീയ നിലപാട് അനിവാര്യമാണ്.
2.മുസ്‌ലിം രാഷ്ട്രീയ ഏജൻസിയെയും സ്വയംസംഘടനാവകാശത്തെയും രാഷ്ട്രീയ അവകാശമായി അംഗീകരിക്കണം.
3.'നല്ല മതേതര മുസ്‌ലിം – മോശം വർഗീയ മുസ്‌ലിം' ഫ്രെയിം രാഷ്ട്രീയമായി നിരാകരിക്കണം.
4.മുസ്‌ലിം സാമൂഹ്യ/ രാഷ്ട്രീയ സംഘടനകളെ സംശയത്തിലാക്കുന്ന രാഷ്ട്രീയ ഭാഷയെയും പ്രയോഗത്തെയും നിരാകരിക്കണം.
ഉപസംഹാരം
ഇസ്‌ലാമോഫോബിയ തെരഞ്ഞെടുപ്പിൽ തുടങ്ങിയും അവസാനിക്കുന്നതുമായ വിഷയമല്ല; അത് ജനാധിപത്യത്തിന്റെ സ്വഭാവത്തെയും അതിന്റെ പ്രാതിനിധിത്യ ഘടനകളെയും തന്നെ നിർണയിക്കുന്ന ഒരു അടിസ്ഥാന സാമൂഹ്യ-രാഷ്ട്രീയ ശക്തിയാണ്. അതിനാൽ, ഹിന്ദുത്വത്തെ എതിർക്കുന്ന രാഷ്ട്രീയ വിഭാഗങ്ങൾ കേവല ഹിന്ദുത്വവിരുദ്ധ ഭാഷയിൽ മാത്രം നിലകൊള്ളുന്നത് മതിയാകില്ല. മുസ്‌ലിം രാഷ്ട്രീയ ഏജൻസിയെ രാഷ്ട്രീയ അവകാശമായി അംഗീകരിക്കുന്നതും ഉൾക്കൊള്ളുന്നതുമായ ബോധപൂർവ്വമായ ഇസ്‌ലാമോഫോബിയ വിരുദ്ധ നിലപാട് സ്വീകരിക്കുമ്പോഴേ പങ്കാളിത്തപരവും ബഹുസ്വരവുമായ ജനാധിപത്യ രാഷ്ട്രീയം മുന്നോട്ട് കൊണ്ടുപോകാൻ കഴിയൂ.
പ്രസ്താവനയിൽ ഒപ്പുവെച്ചവർ: സുദേഷ് എം രഘു, കണ്ണൻ കാർത്തികേയൻ, അജീഷ് രാജ്, ശ്രീ നാരായണ ദർശനവേദിയിലെ അരുൺ കൊടുങ്ങല്ലൂർ, മുനവ്വർ കാവുങ്ങൽ, റെൻസൺ വി എം, മഖ്ബൂൽ, റഫീഖ് അബ്‌ദുല്ല, ഷാനു പി എം, അഖിൽ കുന്നേൽ, വസീം ആർ എസ്, കെ എം കബീർ, മച്ചിഞ്ചേരി അബ്‌ദുസ്സലാം, ശ്രീരാഗ് പൊയ്ക്കാടൻ, മുഹമ്മദ് മുസ്തഫ കേ പി, ഹനീൻ ഫൈസൽ, പ്രസന്നൻ കെ പി, പ്രശാന്ത് ഈഴവൻ, ഹാമിദ് ടി പി, നിസാമുദ്ദീൻ എം പി, ഇസ്മായിൽ തറമ്മൽ, ബാബുരാജ് ഭഗവതി, അംബിക, ഷഫീഖ് ഉളിയിൽ, എം ആർ വിപിൻദാസ്, സലാം കെ മൊയ്തീൻ, ഉണ്ണിക്കൃഷ്ണൻ വി ബി, ഫിറോസ് ഹസ്സൻ, ദിലീപ് ടി ആർ, ഗഫൂർ എ എം, ഗീത ഗഫൂർ, റിയാദ് ഷാജഹാൻ, ഷെരീഫ് പൊന്നാനി, ലാലി പി എം, ആഷിഫ് അസീസ്, അഫ്താബ് ഇല്ലത്ത്, യൂനുസ് എൻ എം, റെമീസുദ്ദീൻ വി എം, നൗഫൽ അണൻഞ്ചൻ കണ്ടിയിൽ, റാസിഖ് റഹീം, റെനി ഐലിൻ, കമൽസി, കെ പി ഗഫൂർ, അഡ്വ. പി ആർ സുരേഷ്, ഇല്യാസ് മംഗലത്ത്, ദിബിൻ കെ ഡി, മനാഫ് എടവനക്കാട്, എ എസ് അജിത്കുമാർ, ബേസിൽ മുക്കത്ത്, ഡോ. അരുൺ അശോകൻ, എൻ കെ അലി, പി കെ സുധീഷ് ബാബു, കെ സുനിൽകുമാർ, രതീഷ് വൈക്കം, ഷെമീർ കെ മുണ്ടോത്ത്, ബിജു ഗോവിന്ദ്, നിക്സൻ പി ഗോപാൽ, പ്രഫ. ടി ബി വിജയകുമാർ, ബാസിൽ ഇസ് ലാം, മുഹമ്മദ് അഷ്‌റഫ് പി, മാധ്യമപ്രവർത്തകയായ ജിഷ എം, റഷാദ് പി ടി, അൻസൽ ഫാത്തിമ കാദർ, മുഹമ്മദ് മൂഹമൂദ്, മെഹർബാൻ മുഹമ്മദ്, പ്രശോഭ് ഞാവേലി, കെ എസ് എ കരീം, കെ കെ ബാബുരാജ്, ഡോ. സഫീർ എ കെ, ശബരി, ലിബിൻ തത്തപ്പിള്ളി, ഡോ. ഓ കെ സന്തോഷ്, ഡോ. ആദർശ ഏ കെ, ബാൻശ്രീ എ എസ്, പ്രദീപ് കുളങ്ങര, അബ്ദുൽ ബാസിത്ത് എം എ, സണ്ണി എം കപിക്കാട്, അഷറഫ് കവ്വായി, മുഷ്താഖ് ഫസൽ, ബോബി കുഞ്ഞു, കൗണ്ടർ കറന്റ്‌സ് എഡിറ്റർ ബിനു മാത്യൂ, സിറാജ് യൂസുഫ്, വി എ മുഹമ്മദ് അഷ്റഫ്, ഡോ. ഷെരീഫ് പൊവ്വൽ, മക്തൂബ് മീഡിയ എഡിറ്റർ അസ് ലഹ് കയ്യലകത്ത്, അമീൻ വി ചുനൂർ, സലാഹുദ്ദീൻ എം കെ, കബീർ കട്ട്‌ളാട്ട്, സി എൻ ജയരാജൻ, മുജീബുല്ല കെ എം, റഷീദ് മക്കട, ഐ ഗോപിനാഥ്, ഏ കെ ഷിബുരാജ്, പ്രഫ. ജി ഉഷാകുമാരി, ടെലഗ്രാഫ് മുൻ എഡിറ്റർ അറ്റ് ലാർജ് ആർ രാജഗോപാൽ, റഷീദ് അയിരൂർ, തശ്കീർ അഹ് മദ്, അനീസ് പള്ളിയാലിൽ, ഡോ. താഹിർ ജമാൽ, മാധ്യമ പ്രവർത്തകൻ ബഷീർ മാടാല, നസീബ് പത്തനാപുരം എന്നിവരാണ് ഈ പട്ടികയിലുള്ളത്.