യമനിലെ സൗദി സഖ്യസേനാ നടപടി: യു.എസ് സൈന്യം സഹായം അവസാനിപ്പിച്ചു, സമാധാന ശ്രമങ്ങൾക്ക് നീക്കമേറി

കഴിഞ്ഞ ദിവസമാണ് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

Update: 2021-02-06 01:40 GMT
Advertising

യമനിലെ യുദ്ധത്തിന് സൗദി സൈന്യത്തിന് സഹായം നൽകുന്നത് യു.എസ് നിർത്തിവെച്ചതോടെ സമാധാന ശ്രമങ്ങൾക്ക് നീക്കമേറി. മിസൈൽ ആക്രമണങ്ങളെ ചെറുക്കാനും യു.എസ് സഹായമുണ്ടാകുമെന്ന പ്രഖ്യാപനം സൗദി വിദേശകാര്യ മന്ത്രാലയവും സ്വാഗതം ചെയ്തു. ഹൂതികളെ ഭീകരരായി പ്രഖ്യാപിച്ച നടപടി യു.എസ് ഭരണകൂടം പിൻവലിച്ചാൽ എല്ലാ കക്ഷികളേയും ചർച്ചയിൽ ഉൾപ്പെടുത്തേണ്ടി വരും.

കഴിഞ്ഞ ദിവസമാണ് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. യമനിലെ ആക്രമണത്തിന് സൗദിക്കും യു.എ.ഇക്കും നൽകുന്ന പിന്തുണ അവസാനിപ്പിക്കുന്നതായിരുന്നു പ്രഖ്യാപനം. ഈ ആവശ്യത്തിന് ഇരു രാജ്യങ്ങൾക്കും ആയുധവും നൽകില്ല. യമനിലെ ഹൂതികൾ സൗദിക്ക് നേരെ ഇറാൻ പിന്തുണയോടെ ആക്രമണങ്ങൾ നടത്താറുണ്ട്. ഇത് പ്രതിരോധിക്കാൻ സൗദിയെ സഹായിക്കുമെന്നും യു.എസ് പ്രഖ്യാപിച്ചിരുന്നു. ഇതോടൊപ്പം അൽഖ്വയ്ദയെ നേരിടാനുള്ള ശ്രമങ്ങൾ തുടരുകയും ചെയ്യും. ഹൂതികളെ ഭീകരരായി മുൻ യു.എസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇത് റദ്ദാക്കാൻ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന് നീക്കമുണ്ട്. അങ്ങിനെ സംഭവിച്ചാൽ യമനിലെ പ്രശ്ന പരിഹാരത്തിന് ഹൂതികളേയും ചർച്ചക്ക് വിളിക്കേണ്ടി വരും. മുമ്പുള്ള യോഗങ്ങളിലേക്ക് ഹൂതികളെ ക്ഷണിച്ചിരുന്നുവെങ്കിലും നടന്നിരുന്നില്ല.

വന്‍ മാനുഷിക ദുരന്തത്തിന് കാരണമായിത്തീര്‍ന്ന യമന്‍ യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി മുതിര്‍ന്ന നയതന്ത്രജ്ഞന്‍ തിമോത്തി ലെന്‍ഡര്‍കിംഗിനെ യമനിലേക്കുള്ള പ്രത്യേക ദൂതനായി യു.എസ് പ്രസിഡന്റ് നിയമിക്കുകയും ചെയ്തു. 80 ശതമാനം ആളുകളും പട്ടിണിയെ അഭിമുഖീകരിക്കുന്ന രാജ്യമായി യുദ്ധം യമനിലെ മാറ്റിയതായി യു.എന്‍ കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹൂതികള്‍ പിടിച്ചെടുത്ത യമനി പ്രദേശങ്ങളെ മോചിപ്പിക്കാനും അവര്‍ക്കെതിരെ പോരാടുന്ന പ്രാദേശിക ഭരണകൂടത്തെ പിന്തുണക്കാനുമാണ് 2015ല്‍ സൗദിയുടെ നേതൃത്വത്തിലുള്ള സൈനിക സഖ്യം യമനില്‍ ഇടപെടല്‍ തുടങ്ങിയത്. യു.എസ് നീക്കത്തേയും പുതിയ യു.എൻ ദൂതനേയും സൗദി സ്വാഗതം ചെയ്തിട്ടുണ്ട്.

Tags:    

Similar News