കഴക്കൂട്ടം മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍ പ്രചാരണം തുടങ്ങി

കേന്ദ്ര നേതൃത്വത്തിന്‍റെ പിന്തുണയോടെയാണ് ശോഭാ സുരേന്ദ്രന്‍ കഴക്കൂട്ടത്ത് സ്ഥാനാര്‍ത്ഥിയായത്

Update: 2021-03-19 03:09 GMT

കഴക്കൂട്ടം മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍ പ്രചാരണം തുടങ്ങി. സംസ്ഥാന ജില്ലാ നേതാക്കൾ ഇല്ലാതെയായിരുന്നു ശോഭയുടെ ആദ്യ പ്രചാരണം. സംസ്ഥാന നേതൃത്വം തഴയാന്‍ ശ്രമിച്ചെന്ന ആക്ഷേപം ഉയര്‍ന്നപ്പോള്‍ കേന്ദ്ര നേതൃത്വത്തിന്‍റെ പിന്തുണയോടെയാണ് ശോഭാ സുരേന്ദ്രന്‍ കഴക്കൂട്ടത്ത് സ്ഥാനാര്‍ത്ഥിയായത്. ആദ്യമായി മണ്ഡലത്തില്‍ പ്രചാരണത്തിനെത്തിയ ശോഭക്ക് പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി. ശബരിമല വിഷയം തന്നെയാണ് പ്രചാരണ ആയുധമെന്ന സൂചനയാണ് ശോഭാ സുരേന്ദ്രന്‍ നല്‍കുന്നത്. ശബരിമല വിഷയത്തില്‍ അടുത്തിടെ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നടത്തിയ പരാമര്‍ശത്തിന് ആര്‍ജ്ജവമുണ്ടെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയാന്‍ ശോഭ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

സംസ്ഥാന ജില്ലാ നേതാക്കളില്‍ ആരും തന്നെ പരിപാടിയില്‍ പങ്കെടുത്തില്ല. ശോഭാ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ സംസ്ഥാന നേതൃത്വത്തിന്‍റെ അതൃപ്തി അവസാനിച്ചിട്ടില്ലെന്നാണ് സൂചന. അതേ സമയം കഴക്കൂട്ടത്തെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ അമിത് ഷാ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന വിവരവും പുറത്തു വരുന്നുണ്ട്.

Tags:    

Similar News