രൂപ വീണു, എണ്ണ കുതിച്ചു; ഇന്ത്യക്ക് കനത്ത തിരിച്ചടി

Update: 2026-05-11 05:36 GMT

ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യത്തില്‍ 40 പൈസയുടെ കുറവ്. രാജ്യാന്തര വിപണിയില്‍ എണ്ണവില ഉയര്‍ന്നതിന് പിന്നാലെ രൂപയുടെ മൂല്യവും താഴെ പോവുകയായിരുന്നു. ഡോളറിനെതിരെ 94.88ലാണ് രൂപയുടെ വ്യാപാരം. കഴിഞ്ഞ സെഷനില്‍ 94.48ലാണ് വ്യാപാരം അവസാനിപ്പിച്ചത്.

എണ്ണവിപണിയില്‍ ഇന്ത്യ ഉപയോഗിക്കുന്ന ബ്രെന്റ് ക്രൂഡിന്റെ വിലയില്‍ നാല് ശതമാനത്തിന്റെ വര്‍ധനവുണ്ടായി. ബാരലിന് 105 ഡോളറായാണ് വില ഉയര്‍ന്നത്. കഴിഞ്ഞ ദിവസം 100 ഡോളറിനടുത്ത് വ്യാപാരം നടത്തിയിരുന്ന ബ്രെന്റ് ക്രൂഡിന്റെ വിലയാണ് ഉയര്‍ന്നത്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രൂപയുടെ മൂല്യത്തില്‍ പത്ത് ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. പശ്ചിമേഷ്യയിലുണ്ടായ പ്രതിസന്ധി തന്നെയാണ് രൂപയുടെ മൂല്യമിടിക്കുന്ന പ്രധാന സംഗതി. എണ്ണ ഇറക്കുമതിയെ കൂടുതലായി ആശയ്രിക്കുന്ന ഇന്ത്യയെ സംബന്ധിച്ചടുത്തോളം യുദ്ധം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

Advertising
Advertising

നേരത്തെ രൂപ സെഞ്ച്വറി തൊടാനുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ലെന്ന ് സാമ്പത്തികവിദഗ്ധര്‍ വ്യക്തമാക്കിയിരുന്നു. എണ്ണവില 100 ഡോളറിന് താഴെ നില്‍ക്കുകയാണെങ്കില്‍ വരും ദിവസങ്ങളില്‍ രൂപ ശക്തിപ്പെടുമെന്ന് ബാങ്ക് ഓഫ് ബറോഡ് ചീഫ് ഇക്കണോമിസ്റ്റ് മദന്‍ സാബനാവിസ് പറയുന്നു.എന്നാല്‍, 110 മുതല്‍ 120 ഡോളറിലേക്ക് വരെ എണ്ണവില ഉയര്‍ന്നാല്‍ രൂപയുടെ മൂല്യം 100 തൊട്ടേക്കാമെന്നാണ് മുന്നറിയിപ്പ്.

രൂപയുടെ മൂല്യം 100 തൊടുന്നത് മൂന്ന് കാര്യങ്ങളെ ആശ്രയിച്ചിരിക്കുമെന്ന് കൊട്ടക് സെക്യൂരിറ്റീസ് കമ്മോഡിറ്റി ആന്‍ഡ് കറന്‍സി റിസേര്‍ച്ച് മാനേജര്‍ അനിന്ദ്യ ബാനര്‍ജിയും മുന്നറിയിപ്പ് നല്‍കി. ഹോര്‍മുസ് പ്രതിസന്ധിമാറ്റമില്ലാതെ തുടരുകയും ബ്രെന്റ് ക്രൂഡിന്റെ വില 2008ന് സമാനമായി 150 ഡോളര്‍ തൊടുകയും വിദേശനിക്ഷേപം വലിയ രീതിയില്‍ പുറത്തേക്ക് ഒഴുകുകയും ചെയ്താല്‍ രൂപ 100 തൊടുമെന്നാണ് അദ്ദേഹം പ്രവചിക്കുന്നത്.

നിലവില്‍ രൂപ 100 തൊടാനുള്ള സാഹചര്യങ്ങളാണ് ആഗോളരംഗത്ത് നിലനില്‍ക്കുന്നത്. രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താനുള്ള വഴികള്‍ ഉണ്ടായില്ലെങ്കില്‍ വലിയ പ്രതിസന്ധിയാവും ഇന്ത്യയെ കാത്തിരിക്കുന്നത്

Tags:    

Writer - വിഷ്ണു.ജെ

Chief Web Journalist

Editor - വിഷ്ണു.ജെ

Chief Web Journalist

By - Web Desk

contributor

Similar News