'ഈ മകളെ തന്നില്ലെങ്കില്‍ വോട്ടില്ല'; പ്രവര്‍ത്തകരുടെ സ്നേഹത്തിന് മുന്‍പില്‍ കണ്ണീരണിഞ്ഞ് ബിന്ദു കൃഷ്ണ
ധർമ്മടത്തായാലും മൽസരിക്കുന്നതിൽ ഭയമില്ല. കൊല്ലം കേന്ദ്രമായി നാലര വർഷമായി പ്രവർത്തിക്കുന്നു. അതിനാലാണ് കൊല്ലത്ത് മൽസരിക്കാമെന്ന് നേതൃത്വത്തെ അറിയിച്ചതെന്നും ബിന്ദു കൃഷ്ണ
ബിന്ദു കൃഷ്ണക്ക് കൊല്ലത്ത് സീറ്റ് നിഷേധിക്കാന്‍ നീക്കം നടക്കുന്നതില്‍ കോണ്‍ഗ്രസില്‍ പ്രതിഷേധം. രണ്ട് ബ്ലോക്ക് കമ്മറ്റി പ്രസിഡന്‍റുമാരും മുഴുവൻ മണ്ഡലം പ്രസിഡന്‍റുമാരും രാജിവെച്ചു. പ്രവര്‍ത്തകരുടെ സ്നേഹത്തിന് മുന്നില്‍ ബിന്ദു കൃഷ്ണ വികാരാധീനയായി.
"ബിന്ദു കൃഷ്ണയെ ഞങ്ങള്‍ക്ക് തന്നേ തീരൂ. ഇല്ലെങ്കില്‍ ഞങ്ങള്‍ വോട്ട് ചെയ്യില്ല. ബിന്ദു കൃഷ്ണയെ തീരദേശത്തിന്‍റെ പ്രതിനിധിയായി തന്നില്ലെങ്കില്‍, ഞങ്ങളുടെ സഹോദരിയായി തന്നില്ലെങ്കില്‍, ഞങ്ങളുടെ മകളായി തന്നില്ലെങ്കില്‍ ഞങ്ങള്‍ പിന്നോട്ടല്ല, മുന്നോട്ടാണ്"- എന്നാണ് പ്രവര്‍ത്തകരില്‍ ഒരാള്‍ ബിന്ദു കൃഷ്ണയെ ചേര്‍ത്തുപിടിച്ചുകൊണ്ട് പറഞ്ഞത്. ഇതിനിടെ ബിന്ദു കൃഷ്ണയും കണ്ണീരണിഞ്ഞു.
കൊല്ലത്ത് പി സി വിഷ്ണുനാഥിന്‍റെ പേരാണ് ഇപ്പോള്‍ പരിഗണിക്കുന്നത്. കുണ്ടറയിൽ മൽസരിക്കാൻ നേതൃത്വം ബിന്ദു കൃഷ്ണയോട് ആവശ്യപ്പെട്ടിട്ടുണ്ട്. താൽപര്യമില്ലെന്ന് ബിന്ദു കൃഷ്ണ അറിയിച്ചു. ധർമ്മടത്തായാലും മൽസരിക്കുന്നതിൽ ഭയമില്ല. കൊല്ലം കേന്ദ്രമായി നാലര വർഷമായി താൻ പ്രവർത്തിക്കുന്നു. അതിനാലാണ് കൊല്ലത്ത് മൽസരിക്കാമെന്ന് നേതൃത്വത്തെ അറിയിച്ചതെന്നും ബിന്ദു കൃഷ്ണ വ്യക്തമാക്കി.
നേതാക്കൾ ഗ്രൂപ്പ് വ്യത്യാസമില്ലാതെ പിൻതുണയ്ക്കുന്നതിൽ സന്തോഷമുണ്ട്. പരസ്യ പ്രതിഷേധം ഒഴിവാക്കണമെന്നും ബിന്ദു കൃഷ്ണ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.
പുനലൂരിൽ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളും രാജിവെച്ചു. ഡിസിസി ഭാരവാഹികളും ബ്ലോക്ക് ഭാരവാഹികളുമാണ് രാജിവെച്ചത്. ലീഗിന് സീറ്റ് നൽകിയതിൽ പ്രതിഷേധിച്ചാണ് രാജി. ലീഗ് സ്ഥാനാര്‍ഥിയാണെങ്കില്‍ പുനലൂരിൽ യുഡിഎഫ് മൂന്നാമതെത്തുമെന്നാണ് നേതാക്കളുടെ മുന്നറിയിപ്പ്.