കേന്ദ്രത്തിനെ വിമർശിക്കുന്ന അമ്പത് ഓൺലൈൻ മാധ്യമങ്ങളെ നിരീക്ഷിക്കാന്‍ നിര്‍ദേശം
ഓൺലൈൻ വാർത്താ പോർട്ടലുകളെ നിയന്ത്രിക്കാന്‍ കേന്ദ്രസർക്കാർ പുറത്തിറക്കിയ പുതിയ മാർഗരേഖയില്‍ വിവാദ നിര്‍ദേശങ്ങള്‍.
സംഘ്പരിവാർ അനുകൂല മാധ്യമമായ ഓപ് ഇന്ത്യക്ക് പ്രത്യേക പിന്തുണയും പ്രോത്സാഹനവും നൽകാനൊരുങ്ങി കേന്ദ്രം. സർക്കാർ ആശയ വിനിമയവുമായി ബന്ധപ്പെട്ട മന്ത്രി തല ഉപ സമിതിയുടെ റിപ്പോർട്ടിലാണ് ശിപാർശ. മിക്ക ഓൺലൈൻ പോർട്ടലുകളും സർക്കാർ വിമർശകരാണെന്നും റിപ്പോർട്ടിലുണ്ട്.
ആൾട് ന്യൂസ് അടക്കമുള്ള മാധ്യമങ്ങൾ അപകടകാരിയാണെന്നും വിക്കിപീഡിയയിൽ എഡിറ്റിങ് നടത്തുന്നവർക്കെതിരെ നടപടി വേണമെന്നും ശിപാർശയിലുണ്ട്. രവിശങ്കർ പ്രസാദും സ്മൃതി ഇറാനിയും ഉൾപ്പെടെ 9 അംഗങ്ങളുള്ള കേന്ദ്ര മന്ത്രിതല ഉപസമിതി പ്രധാനമന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് വിവാദ ഉള്ളടക്കമുളളത്.
ഓൺലൈൻ മാധ്യമങ്ങളുടെ പ്രോത്സാഹനം സംബന്ധിച്ച സുപ്രധാന ശിപാർശകളിലൊന്ന് സംഘ്പരിവാർ അനുകൂല മാധ്യമമായ ഓപ് ഇന്ത്യയെ പിന്തുണക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണം എന്നതാണ്. മിക്ക ഓണ്‍ലൈൻ പോർട്ടലുകളും സർക്കാർ വിമർശകരാണെന്നാണ് ന്യായീകരണം. മന്ത്രിമാരുടെ നിർദേശങ്ങൾ ക്രോഡീകരിച്ചാണ് ശിപാർശ. സർക്കാരിനെതിരെ വ്യാജ വാർത്ത തുറന്നുകാണിക്കുന്ന ആൾട്ട് ന്യൂസിന്‍റെ പ്രചാരണം അപകടകരമാണെന്നും റിപ്പോർട്ടിലുണ്ട്.
കടുത്ത മാധ്യമ നിയന്ത്രണത്തിനും നിരീക്ഷണത്തിനും വഴി വെക്കുന്ന നിർദേശങ്ങള്‍ ഉൾപ്പെടുന്നതാണ് ശിപാർശ. സർക്കാരിനെ വിമർശിക്കുന്ന അമ്പത് ഓൺലൈൻ മാധ്യമങ്ങളെ നിരീക്ഷിക്കണം. വിക്കിപീഡിയ എഡിറ്റിങ് നടത്തുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കണം. വ്യത്യസ്ത സമുദായങ്ങളുടെ വാട്സാപുകൾ നിരീക്ഷിക്കണം. സമൂഹ്യ മാധ്യമങ്ങളിൽ പാർട്ടി -സർക്കാർ ഏകോപനം സാധ്യമാക്കണമെന്നതടക്കം വിവാദമായ നിർദേശങ്ങളാണ് റിപ്പോർട്ടിലുള്ളത്.