അവസാന പന്തില്‍ ഓടിയെടുത്ത് ബെംഗളൂരു; തോല്‍വിയോടെ തുടങ്ങി മുംബൈ

അഞ്ച് വിക്കറ്റ് നേടിയ ഹര്‍ഷല്‍ പട്ടേലാണ് മത്സരത്തിലെ താരം

Update: 2021-04-09 19:09 GMT
Advertising

ഐ.പി.എല്‍ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് ജയം. അവസാന പന്ത് വരെ ആവേശം നീണ്ടുനിന്ന മത്സരത്തില്‍ രണ്ട് വിക്കറ്റ് ബാക്കി നില്‍ക്കെയാണ് ബെംഗളൂരുവിന്റെ ജയം. അഞ്ച് വിക്കറ്റ് നേടിയ ഹര്‍ഷല്‍ പട്ടേലാണ് കളിയിലെ താരം.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ മുംബൈക്ക് പവര്‍പ്ലേ ഓവറുകള്‍ മുതലാക്കാനായില്ല. അനാവശ്യ റണ്ണിനായി ഓടി ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വിക്കറ്റും തുടക്കത്തില്‍ തന്നെ നഷ്ടമായി. ശേഷം ക്രിസ് ലിന്നും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് പന്ത്രണ്ടാം ഓവറില്‍ മുംബൈയെ നൂറു കടത്തി. യാദവിന്റെ വിക്കറ്റ് നഷ്ടമായ ശേഷം മുംബൈക്ക് മത്സരത്തിലേക്ക് മടങ്ങി വരാന്‍ ആയില്ല. 5 വിക്കറ്റ് നേടിയ ഹര്‍ഷല്‍ പട്ടേലാണ് മുംബൈ ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചത്.

മറുപടി ബാറ്റിംഗില്‍ കോഹ്‍ലിക്ക് കൂട്ടായി ഓപ്പണിങ് വിക്കറ്റില്‍ ഇറങ്ങിയത് വാഷിംഗ്ടണ്‍ സുന്ദര്‍. സുന്ദറും പറ്റിദാറും തുടരെ പുറത്തായെങ്കിലും ടീം മാറിയെത്തിയ മാക്‌സ്‍വെല്‍ കോഹ്‍ലിക്ക് ഒപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കി. കോഹ്‍ലിയും, മാക്‌സ്‍വെല്ലും, ഷഹ്ബാസ് അഹമ്മദും വേഗം മടങ്ങിയപ്പോള്‍ മുംബൈ വീണ്ടും ജയം മണത്തു. എന്നാല്‍ ഒരറ്റത്ത് എബി ഡിവില്ലിയേഴ്‌സ് മികച്ച പ്രതിരോധം തീര്‍ത്തു. അവസാന ഓവറില്‍ ഡിവില്ലിയേഴ്‌സ് പുറത്തായെങ്കിലും അവസാന പന്തില്‍ പട്ടേലും സിറാജും കൂടി ബംഗളൂരുവിന്റെ വിജയറണ്‍ ഓടിയെടുത്തു, ഒപ്പം ആദ്യ വിജയവും.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News