അരങ്ങേറ്റത്തിൽ ശതകം; സച്ചിന്‍റെ റെക്കോര്‍ഡുമായി അർജുൻ ടെണ്ടുൽക്കർ

1988 ഡിസംബറിൽ നടന്ന രഞ്ജി അരങ്ങേറ്റത്തിൽ അച്ഛൻ സച്ചിൻ ടെണ്ടുൽക്കറും സെഞ്ച്വറി കുറിച്ചിരുന്നു

Update: 2022-12-14 12:28 GMT
Editor : Shaheer | By : Web Desk

പനാജി: രഞ്ജി അരങ്ങേറ്റത്തിൽ ശതകം കുറിച്ച് അർജുൻ ടെണ്ടുൽക്കർ. മുംബൈയിൽനിന്ന് ഗോവയിലേക്ക് കൂടുമാറിയ അർജുൻ ടീമിനു വേണ്ടിയുള്ള കന്നി മത്സരത്തിലാണ് ശ്രദ്ധേയ നേട്ടം സ്വന്തമാക്കിയത്. അച്ഛൻ സച്ചിൻ ടെണ്ടുൽക്കറും ഒരു സെഞ്ച്വറിയിലൂടെയാണ് രഞ്ജിയിൽ അരങ്ങേറ്റം കുറിച്ചത്. 1988 ഡിസംബറിലായിരുന്നു ഇത്.

രാജസ്ഥാനെതിരായ സീസണിലെ ആദ്യ രഞ്ജി മത്സരത്തിന്റെ രണ്ടാം ദിവസമാണ് അർജുന്റെ മിന്നും സെഞ്ച്വറി. 207 പന്ത് നേരിട്ട് 15 ഫോറിന്റെയും രണ്ട് സിക്‌സറിന്റെയും അകമ്പടിയോടെ 120 റൺസാണ് അർജുൻ അടിച്ചെടുത്തത്. സുയാഷ് പ്രഭുദേശായിയുടെ ഇരട്ടശതകത്തിന്റെയും അർജുന്റെ സെഞ്ച്വറിയുടെയും കരുത്തിൽ എട്ടിന് 493 എന്ന ശക്തമായ നിലയിലാണ് രാജസ്ഥാൻ.

Advertising
Advertising

ആദ്യം ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ആതിഥേയരായ ഗോവയ്ക്ക് തുടക്കത്തിൽ വിക്കറ്റുകൾ നഷ്ടമായിരുന്നു. എന്നാൽ, പ്രഭുദേശായിയും അർജുനും ചേർന്നുള്ള സെഞ്ച്വറി കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. 416 പന്ത് നേരിട്ട് 29 ബൗണ്ടറികൾ മിഴിവേകിയ ഇന്നിങ്‌സിൽ 212 റൺസ് അടിച്ചെടുത്താണ് പ്രഭുദേശായ് മടങ്ങിയത്.

നേരത്തെ ഇന്ത്യയുടെ അണ്ടർ-19 ടീമിൽ അർജുൻ ഇടംപിടിച്ചിരുന്നു. ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസ് സംഘത്തിലുണ്ടെങ്കിലും ഇതുവരെ കളത്തിലിറങ്ങാനായിട്ടില്ല.

Summary: Arjun Tendulkar slams century on Ranji Trophy debut, emulates father Sachin's feat

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News